വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂർ ഏറ്റുമുട്ടലിന്റെ രണ്ടാം വാർഷികം; പോലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍, വെളിപ്പെടുത്തല്‍ തൊണ്ടര്‍നാട് പന്നിപാട് കൊളനിയിലെത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ രണ്ടാംവാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിന് പിന്നാലെ പൊലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പന്നിപാട് കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ ആദിവാസികളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ മൂന്നംഗസംഘമാണ് കോളനിയിലെത്തിയതെന്ന് പറയുന്നു.

യൂത്ത്ലീഗ് മലപ്പുറം ഉപാധ്യക്ഷനെതിരെ പെണ്‍കുട്ടികളുടെ 19പീഡനപരാതികള്‍, അധ്യാപകനായ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

ആദിവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെയോ അടുത്ത പ്രദേശങ്ങളിലെയോ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലമ്പൂര്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമേഖലയായ വയനാട്ടില്‍ രക്തസാക്ഷിത്വദിനം ആചരിച്ചേക്കുമെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Police station

ഇതിനിടെയാണ് മാവോയിസ്റ്റുകള്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയിട്ടുള്ളത്. 2016 നവംബര്‍ 24നാണ് നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളായ കുപ്പുദേവരാദും, അജിതയും കൊല്ലപ്പെട്ടത്. നിലമ്പൂര്‍ വനമേഖലയില്‍ രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനായി മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പിന് പിന്നാലെയായിരുന്നു വയനാട്ടിലും സുരക്ഷ വര്‍ധിപ്പിച്ചത്.

ഇതിന് മുമ്പും മാവോയിസ്റ്റുകളുടെ ആക്രമണസംഭവങ്ങളുണ്ടായ ജില്ല കൂടിയാണ് വയനാട്. 2018 ജൂലൈ 20ന് മേപ്പാടിക്കടുത്തുള്ള തൊള്ളിയാരം പ്രദേശത്തെ എമറാള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിലെത്തിയ മാവോവാദികള്‍ തൊഴിലാളികളെ ബന്ധികളാക്കിയിരുന്നു. മുമ്പ് തിരുനെല്ലി കെ ടി ഡി സി ഹോട്ടലിലും മാവോയിസ്റ്റുകള്‍ അക്രമം നടത്തിയിരുന്നു.

സെപ്റ്റംബര്‍ 25ന് രാത്രി പൂക്കോട് വെറ്ററിനറി കോളജ് കവാടത്തില്‍ മാവോയിസ്റ്റുകളെത്തിയിരുന്നു. ഇവിടെ ബോംബെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു ഉപേക്ഷിച്ച് പോയത് ആശങ്കക്കിടയാക്കിയിരുന്നു. ഇതിന് ശേഷം പടിഞ്ഞാറത്തറ ബപ്പനം അംബേദ്ക്കര്‍ കോളനിയില്‍ ഒക്‌ടോബര്‍ എട്ടിന് രാത്രി ഏഴ് മണിയോടെ സായുധരായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനമേഖലയായ ജില്ലയിലെ കോളനികള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനം നടത്താറുണ്ടെന്ന കാര്യം മുഖപത്രമായ കനല്‍പ്പാതയില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി തവണ മാവോയിസ്റ്റുകള്‍ ജില്ലയുടെ വിവിധ മേഖലയിലെത്തിയിട്ടും പൊലീസിന് ഒരാളെ പോലും പിടികൂടാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച അതിര്‍ത്തിപ്രദേശങ്ങളില്‍ ആന്റി നക്‌സല്‍ സ്‌ക്വാഡും, തണ്ടര്‍ബോള്‍ട്ടും ഒരുമിച്ച് പരിശോധന നടത്തിവരുന്നുണ്ട്.

Police station

തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്നിപാട് ആദിവാസി കോളനിയിലെത്തിയ സംഘം കേളു എന്നയാളോടാണ് നിലമ്പൂര്‍ വെടിവെപ്പിന് പകരം വീട്ടാന്‍ പോലീസിനെ അക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തെ കുറിച്ച് മാനന്തവാടി ഡി വൈ എസ് പി ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. (സി .പി ഐ) മാവോയിസ്റ്റ് ദേശീയ നേതാക്കളും രണ്ട് അയല്‍ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളും വയനാട്ടില്‍ ഒത്തുകൂടിയതായി ഐ.ബിയും സ്റ്റേറ്റ് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വനത്തിനുള്ളില്‍ ഇന്നലെ രക്തസാക്ഷി ദിനാചരണം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഉത്തരവിട്ടു പോലീസ് തണ്ടര്‍ബോള്‍ട്ട് സംഘം പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ട് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട് പോലീസ് സംഘങ്ങളോട് കൂടുതല്‍ സേനയില്ലാതെ പെട്രോളിംഗ് ഡ്യൂട്ടിക്ക് പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Wayanad
English summary
Nilambur attack second anniversary: Maoist statement against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X