കീഴടങ്ങിയ മാവോവാദിക്ക് വീടും തൊഴിലും ധനസഹായവും, ഇനി കീഴടങ്ങാനിരിക്കുന്നവര്‍ക്കും ആനുകൂല്യം
കല്‍പ്പറ്റ: മാവോയിസ്റ്റുകളെ സമാധാന പാതയിലേക്ക് കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഫലം കാണുന്നു. കൂടുതല്‍ പേര്‍ കീഴടങ്ങിയേക്കുമെന്നാണ് സൂചന. നേരത്തെ കീഴടങ്ങിയ മാവോയിസ്റ്റിന് വീടും തൊഴിലും ധനസഹായവും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ മാസം 25നാണ് ലിജോ എന്ന രാമു വയനാട്ടില്‍ കീഴടങ്ങിയത്. ഇയാള്‍ മാവോവാദി ഗ്രൂപ്പിലെ പ്രബല നേതാവായിരുന്നു. അതേസമയം ലിജോയ്ക്ക് ധനസഹായവും തൊഴിലുമെല്ലാം നല്‍കണമെന്ന ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനോട് വയനാട് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്യക്ക് വിവാഹമാലോചിച്ച് പൊളി ഫിറോസ്, വരന് പുര നിറഞ്ഞ് നില്ക്കുന്ന ഉറ്റസുഹൃത്ത്, വൈറലായി മറുപടി
വയനാട് ജില്ലയില്‍ അടക്കം മാവോവാദികള്‍ ദുര്‍ബലമായി തുടങ്ങിയതാണ് സംസ്ഥാന സര്‍ക്കാരും പോലീസും മുതലെടുക്കുന്നത്. പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ ഇവര്‍ കീഴടങ്ങുമെന്നാണ് വിവരങ്ങള്‍. കേരള-കര്‍ണാട-തമിഴ്‌നാട് അതിര്‍ത്തികളിലായി തമ്പടിച്ച് പ്രവര്‍ത്തിക്കുന്ന സായുധരായ മാവോവാദികള്‍ക്ക് മുന്നില്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കീഴടങ്ങുന്ന മാവോവാദികള്‍ക്കെല്ലാം വീട് വെച്ച് നല്‍കും. ഒപ്പം തൊഴിലവസരം ഒരുക്കി കൊടുക്കും. ഇതിന് പുറമേ ധനസഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതേസമയം കേസുകളില്‍ മൃദു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇവരെ സാധാരണ സമൂഹവുമായി ചേര്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2018ലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോവാദികളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് തീരുമാനിച്ചത്. ഈ പാക്കേജ് അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ലിജോയ്ക്ക് ആനുകൂല്യം നല്‍കുന്നത്. അതേസമയം മാവോവാദികളില്‍ പലരും കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ പോലീസുമായുള്ള ഏറ്റുമുട്ടലുകള്‍ കുറയും. സായുധ സമരം ഉപേക്ഷിച്ച് ഈ പാക്കേജ് അംഗീകരിക്കണമെന്നാണ് സര്‍ക്കാര്‍ മാവോയിസ്റ്റുകളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇത് പ്രകാരം കീഴടങ്ങിയാലുള്ള ഗുണങ്ങള്‍ വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ അറിയിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിനായി ജില്ലാ പോലീസ് മേധാവിയെയോ പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ബന്ധപ്പെടാനാണ് നിര്‍ദേശം.
്അതേസമയം കേരളം കേന്ദ്രീകരിച്ച് മാവോവാദി പ്രവര്‍ത്തനം നടത്തിയവരില്‍ ഭൂരിഭാഗം പേരും കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. 2021 വരെ മാവോവാദികള്‍ക്കെതിരെ 250ല്‍ പരം യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും പേര്‍ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. 2013ലാണ് മാവോവാദികളുടെ സായുധസേനയായ പിഎല്‍ജിഎ പ്രവര്‍ത്തനം തുടങ്ങുന്നത്. ആ വര്‍ഷം തന്നെ പോലീസും നടപടി തുടങ്ങിയിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തകരുടെ അറസ്റ്റിന് പുറമേ നാല് ഏറ്റുമുട്ടലുകളിലായി എട്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായവും കൊല്ലപ്പെട്ടവരും അധികവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. മലപ്പുറം സ്വദേശി ജലീല്‍ മാത്രമാണ് ഏക മലയാളി.
അതേസമയം മാവോവാദി കേന്ദ്ര കമ്മിറ്റി അംഗമായ ആന്ധ്ര സ്വദേശി കുപ്പു ദേവരാജ് ഒഴിച്ചാല്‍ കൊല്ലപ്പെട്ട ആറുപേരും തമിഴ്‌നാട്ടുകാരാണ്. മലയാളികളായ സിനോജും ലതയും ഏറ്റുമുട്ടലില്‍ അല്ലാതെയാണ് കൊല്ലപ്പെട്ടതെന്ന് മാവോയിസ്റ്റുകള്‍ പറയുന്നു. സിനോജ് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി കൊല്ലപ്പെടുകയായിരുന്നു. ലതയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. കേരള-തമിഴ്‌നാട് പോലീസാണ് മാവോയിസ്റ്റുകളെ പിടിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനാണ് ഒടുവില്‍ പിടിയിലായത്. മുപ്പതോളം പേര്‍ വിചാരണത്തടവുകാരായി ജയിലിലുണ്ട്. മാവോവാദി പ്രസ്ഥാനം വിട്ട് കീഴടങ്ങിയവരിലും ഇക്കൂട്ടത്തിലുണ്ട്.
മാവോവാദി പ്രതിരോധത്തിനായി നാല് വര്‍ഷത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ 20000 കോടിയോളം രൂപയാണ് ചെലവിട്ടത്. കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍ നിന്നടക്കം മാവോവാദികള്‍ പിന്‍മാറിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ അടക്കം രാജ്യത്താകെ 400 പോലീസ് സ്‌റ്റേഷനുകള്‍ക്ക് മാവോവാദി ഭീഷണിയുണ്ട്. ഇത് നവീകരിക്കുന്നതിനും കേന്ദ്രം നേരത്തെ ഫണ്ട് നല്‍കിയിരുന്നു. ഒരു സ്റ്റേഷന് രണ്ട് കോടി രൂപയില്‍ അധികമാണ് നല്‍കുക. കേന്ദ്രം ജാഗ്രത നല്‍കുന്നതിനിടെ കൂടുതല്‍ പേര്‍ കീഴടങ്ങുന്നത് സംസ്ഥാന സര്‍ക്കാരിനും ആശ്വാസമാണ്.
Recommended Video
ആര്യനെ സഹായിക്കാന്‍ ഹൃത്വിക്കിന്റെ ലൈഫ് കോച്ച്, വാങ്കഡെയെ പൂട്ടാന്‍ ഷാരൂഖ്? കേസ് ദുര്‍ബലമാകുന്നു