Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാര്‍ക്ക് നേരെ കത്തിയെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍, കടുവാഭീതിയില്‍ മാനന്തവാടി, സംഘര്‍ഷം

കല്‍പ്പറ്റ: മാനന്തവാടിയില്‍ വിട്ടൊഴിയാതെ കടുവാഭീതി. നാട്ടുകാരുടെ ഭീതി മാറാത്ത സാഹചര്യത്തില്‍ സംഘര്‍ഷ ഭൂമിയായി മാറിയിരിക്കുകയാണ് ഇവിടം. കടുവയുടെ കാല്‍പ്പാട് കാണിച്ച് കൊടുത്തിട്ടും പിടിക്കാന്‍ വനം വകുപ്പിന് പേടിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ പൊരിഞ്ഞ തല്ലാണ് നടന്നത്. കൈയ്യേറ്റത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അരയില്‍ തിരുകിയ കത്തില്‍ വലിച്ചൂരി നാട്ടുകാര്‍ക്ക് നേരെ വീശാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ വനംവകുപ്പും പ്രതിക്കൂട്ടിലാണ്. അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ അഡ്മിറ്റായതെല്ലാം തട്ടിപ്പാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

1

തങ്ങളെ ആക്രമിച്ച ശേഷമാണ് വനംവകുപ്പ് കേസിന് ബലം കിട്ടാനായി ആശുപത്രിയില്‍ അഡ്മിറ്റായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടെ കടുവാഭീതി കടുത്തതിനെ തുടര്‍ന്ന് മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ടോളം വാര്‍ഡുകളിലാണ് ഇതോടെ നിരോധനാജ്ഞ നിലനില്‍ക്കുന്നത്. പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കല്‍, എന്നിവിടങ്ങളിലാണ് നിരോധനാജ്ഞയുള്ളത്. കുറുക്കന്‍മൂല, ചെറൂര്‍, കാടന്‍കൊല്ലി, കുറുവാ വാര്‍ഡുകളില്‍ നേരത്തെ തന്നെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതാണ്. ഇരുപത് ദിവസമായിട്ടും കടുവയെ പിടിക്കാന്‍ പോലും വനംവകുപ്പിന് സാധിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കടുവയെ കണ്ടെത്തുന്നതിന് പരിശോധന കര്‍ശനമാക്കാന്‍ കളക്ടര്‍ അടക്കം നിര്‍ദേശിച്ചിട്ടുണ്ട്. കടുവയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ വനംവകുപ്പിന്റെ രഹസ്യ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റതിനാല്‍ കടുവയെ പിടിക്കുക ദുഷ്‌കരമാകും. കൂടുതല്‍ അപകടകാരിയായി കടുവ മാറിയിട്ടുണ്ടാവാമെന്ന് വനംവകുപ്പ് പറയുന്നു. കടുവയെ പുറത്തുചാടിച്ച് പിടിക്കാനാണ് ശ്രമം നടത്തുന്നത്.അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. വനംവകുപ്പിനൊപ്പം പ്രദേശവാസികളില്‍ വാച്ചര്‍മാരായി ജോലി ചെയ്തവരെ ഒപ്പം കൂട്ടുന്നതും അധികൃതര്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കടുവയുടെ പോക്കും വരവുമാണ് കൃത്യമായി നിരീക്ഷിക്കുന്നത്. കടുവയിറങ്ങുന്ന ഇടങ്ങളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്. എത്ര എണ്ണം സ്ഥാപിക്കണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. കടുവയെ തിരഞ്ഞ് കണ്ടെത്തുക ദുഷ്‌കരമായതിനാല്‍, ഏറുമാടം നിര്‍മിച്ച് കടുവയെ നിരീക്ഷിക്കുന്നത് അടക്കമുള്ളവ പരിഗണനയിലുണ്ട്. കടുവ ഇറങ്ങിയ സ്ഥലങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശമുണ്ട്. ഇവിടെ വാട്‌സ്ആപ്പ്കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളെ കാര്യങ്ങള്‍ അറിയിക്കും. ഇന്നലെ രാത്രി കടുവയെ പയ്യമ്പള്ളി പുതിയടത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പുതിയടത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പുതിയടത്തെ കാല്‍പ്പാടുകള്‍ വനംവകുപ്പ് പരിശോധിച്ച്. ഇത് കടുവയുടേതാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ തിരച്ചിലിനായി ഇറക്കുന്നുണ്ട്. ട്രാക്കിംഗ് ടീമും പുതിയടത്തുണ്ട്. 180 വനംവകുപ്പ് ജീവനക്കാരും മുപ്പത് പോലീസുകാരും ചേര്‍ന്ന സംഘമാണിത്. അതേസമയം കുറുക്കന്‍മൂലയിലും ഇന്ന് സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള പയ്യമ്പള്ളിയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായത്. 16 വളര്‍ത്തു മൃഗങ്ങളെയാണ് ഇതുവരെ കടുവ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പലയിടത്തും തടഞ്ഞു. വനംവകുപ്പ് കടുവാഭീതി അകറ്റാന്‍ കാര്യമായി ഇടപെടുന്നില്ലെന്നാണ് പരാതി.

പശുക്കള്‍ രാത്രി കരയുന്നത് കേള്‍ക്കാറുണ്ടെങ്കിലും പേടി കാരണം നാട്ടുകാര്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ആടും പശുവുമെല്ലാം നിരന്തരം കടുവയുടെ ഇരയാവുന്നുണ്ട്. വനംവകുപ്പിന്റെ കൈയ്യില്‍ ടോര്‍ച്ചല്ലാതെ മറ്റൊരു ആയുധവും ഇല്ലാത്തത് നാട്ടുകാരെ കൂടുതല്‍ ചൊടിപ്പിക്കുന്നു. മയക്കുവെടിവെച്ച് കടുവയെ പിടിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ബെന്നിച്ചന്‍ തോമസിനാണ് ഇതിന്റെ ഏകോപന ചുമതല. അതേസമയം ഈ കടുവ കേരളത്തിന്റെ കണക്കില്‍പ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താന്‍ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചിട്ടുണ്ട്. വയനാട്ടിലെ കണക്കില്‍ 154 കടുവകളാണ് ഉള്ളത്. ഇതില്‍ ഈ കടുവ വരില്ല. കര്‍ണാടകത്തില്‍ നിന്നുള്ളതാണോ എന്ന് സംശയമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+