കുവൈത്ത് കനിഞ്ഞു: കാത്തിരിപ്പ് ഇന്ത്യയുടെ അനുമതിയ്ക്കായി, രാജ്യത്ത് മടങ്ങാനിരിക്കുന്നത് ആയിരങ്ങൾ!!
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി കാത്തിരിക്കുന്നത് 13000 ഇന്ത്യക്കാർ. കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരാണ് ഇന്ത്യയിൽ വിമാന സർവീസ് ആരംഭിക്കുന്നതും കാത്തിരിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാരെ കുവൈത്ത് താമസവും ഭക്ഷണവും ലഭ്യമാക്കി രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിട്ടുള്ളത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ഇക്കൂട്ടത്തിലുള്ളത്. ഇന്ത്യയിലേക്ക് വിമാന സർവീസ് നടത്താൻ അനുമതി ലഭിക്കുന്നതോടെ സൌജന്യമായി ഇവരെ നാട്ടിലെത്തിക്കുമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചിട്ടുണ്ട്. കുവൈത്ത് എയർവേയ്സ്, ജെസ്സീറ വിമാനങ്ങളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
ഏപ്രിൽ ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള ഒരു മാസക്കാലയളവിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികൾക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനാണ് ഇത്തരത്തിൽ പൊതു മാപ്പ് പ്രഖ്യാപിക്കുന്നത്. പാസ്പോർട്ട്, സിവിൽ ഐഡി, ബാഗ് എന്നിവയുമായി പൊതുമാപ്പിനെത്തിയ 6000 ഇന്ത്യക്കാരെയാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ളത്. താമസവും സൌജന്യ ഭക്ഷണവും ലഭ്യമാക്കുന്നതിനൊപ്പം ഇവർക്ക് സൌജന്യ വിമാനയാത്രയും ലഭ്യമാക്കും.

രാജ്യത്ത് പോലീസ് പിടിയിലായ ശേഷം നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ള 300 ലധികം ഇന്ത്യക്കാരും കുവൈത്തിലുണ്ട്. ഇവരെ കുവൈത്ത് എയർവേയ്സിന്റെ വിമാനങ്ങളിൽ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം കൊറോണ വ്യാപനത്തെ തുടർന്ന് അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഈജിപ്ത്സ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ കുവൈത്ത് എയർവേയ്സ് വിമാനത്തിൽ അതാത് രാജ്യത്ത് എത്തിച്ചിട്ടുണ്ട്.
കുവൈത്ത് സർക്കാർ നൽകുന്ന കണക്ക് പ്രകാരം 1,60,000 വിദേശികളാണ് രാജ്യത്ത് തുടരുന്നത്. 40,000 ഇന്ത്യക്കാരാണ് ഇതിലുള്ളത്. 1,60000 പേരിൽ 25,000 പേരാണ് പൊതുമാപ്പിന് അപേക്ഷിച്ചിട്ടുള്ളത്. അതേ സമയം 135,000 പേരും പൊതുമാപ്പ് സംവിധാനം ഉപയോഗപ്പെടുത്താതെ രാജ്യത്ത് രഹസ്യമായി കഴിഞ്ഞ് വരികയാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications