സൗദിയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 62 ഭീകരര്‍ അറസ്റ്റില്‍
റിയാദ് : കഴിഞ്ഞ 10 ദിവസത്തിനിടെ ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 62 പേർ സുരക്ഷാ സേനയുടെ പിടിയിലായി. ഇവരിൽ 45 പേർ സൗദി പൗരന്മാരാണു. ബാക്കിയുള്ളവർ യമൻ, സിറിയ, ഈജിപ്ത്, കുവൈത്ത് എന്നീ രാജ്യങ്ങളിലുള്ളവരുമാണ്.
ഒരു അമേരിക്കക്കാരനും പിടിയിലായവരിൽ ഉൾപ്പെടും. ഭീകര പ്രവർത്തനങ്ങളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാൽ ടോൾ ഫ്രീ നന്പറിലേക്ക് വിളിച്ച് പരാതി അറിയിക്കാനുള്ള സൗകര്യം ഉപയോഗിച്ച് കഴിഞ്ഞയാഴ്ച മാത്രം 200 ഓളം പേരാണു സുരക്ഷാ വകുപ്പിനു ഫോൺ ചെയ്തതെന്നു പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു.
അതേ സമയം സിറിയയിൽ പോയി ഐസിസ് ഭീകരവാദികളുമായി ചേർന്ന് പ്രവർത്തിച്ച സൗദി യുവാവിനെ റിയാദിലെ പ്രത്യേക ക്രിമിനൽ കോടതി ഏഴ് വർഷം തടവിനു ശിക്ഷിച്ചു. ഭീകര പ്രവർത്തനങ്ങളുടെ പേരിൽ 42 രാജ്യങ്ങളിൽ നിന്നായുള്ള 3600 പേരാണു സൗദിയിലെ വിവിധ ജയിലുകളിൽ കഴിയുന്നത്.