ബ്ലുവെയിലിന് പിന്നാലെ മറിയം!വികസിപ്പിച്ചത് സൗദിയിൽ;ഗെയിം നിരോധിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ...
ബ്ലൂവെയിലിനോളം അപകടകാരിയല്ലെങ്കിലും, കുട്ടികളുടെ മാനസിക നിലയെയും,സ്വകാര്യതയെയും ബാധിക്കുന്ന മറിയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
ദുബായ്: ആളെക്കൊല്ലി ഗെയിമായ ബ്ലൂവെയിലിന് പിന്നാലെ കുട്ടികളെ അപകടത്തിലാക്കുന്ന മറ്റൊരു ഗെയിം കൂടി വരുന്നു. സൽമാൻ അൽ അർബിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം സൗദി പൗരന്മാരാണ് മറിയം എന്ന ഗെയിം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ബ്ലൂവെയിലിനോളം അപകടകാരിയല്ലെങ്കിലും, കുട്ടികളുടെ മാനസിക നിലയെയും,സ്വകാര്യതയെയും ബാധിക്കുന്ന മറിയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. മറിയം നിരോധിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണവും ആരംഭിച്ചു. യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മറിയത്തിനെതിരെ വ്യാപകമായ പ്രചാരണമാണ് നടക്കുന്നത്. കളിക്കുന്നവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബ്ലൂവെയ്ൽ ഗെയിം വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് കുട്ടികളുടെ മാനസിക നിലയെ തകരാറിലാക്കുന്ന അടുത്ത ഗെയിം കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ബ്ലുവെയ്ൽ പോലെ...
ആളെക്കൊല്ലി ഗെയിമായാ ബ്ലൂവെയ്ൽ പോലെ തന്നെ ഒരു ഓൺലൈൻ ഇന്ററാക്ടീവ് ഗെയിമാണ് മറിയം. ഗെയിം ഇൻസ്റ്റാൾ ചെയ്ത് കളിക്കാൻ ആരംഭിച്ചാൽ മറിയം എന്ന പേരുള്ള വെളുത്ത തലമുടിയുള്ള പെൺകുട്ടി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

ഓരോ ചോദ്യങ്ങൾക്കും...
മറിയം ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാൽ മാത്രമേ ഗെയിമിലെ ഓരോ ഘട്ടവും പിന്നിടാനാകൂ.

സ്വകാര്യ വിവരങ്ങൾ...
ബ്ലൂവെയിലിനെ പോലെ അപകടകാരിയല്ലെങ്കിലും, ഗെയിമറുടെ സ്വകാര്യ വിവരങ്ങളാണ് മറിയം പ്രധാനമായും ചോദിക്കുന്നത്. താരതമ്യേന ബ്ലുവെയിൽ ആവശ്യപ്പെടുന്നതിനെക്കാൾ അപകടം കുറഞ്ഞ ചില ടാസ്ക്കുകളും മറിയം
നിർദേശിക്കും.

മനസ് വായിച്ചെടുക്കാൻ...
കളിക്കുന്നയാളുടെ സ്വകാര്യ വിവരങ്ങളെല്ലാം ആദ്യമേ സ്വന്തമാക്കുന്ന മറിയം ഇതിലൂടെ മനസ് വായിച്ചെടുക്കാൻ കഴിവുള്ളയാളാണെന്ന് സ്ഥാപിച്ചെടുക്കും. ഇതോടെ കളിക്കുന്നയാൾ ഗെയിമിന് അടിമപ്പെടുകയും ചെയ്യും. ഒരു ഘട്ടം
പിന്നിടുമ്പോൾ 24 മണിക്കൂർ കാത്തിരിക്കണമെന്നാണ് ഗെയിമിലെ മറ്റൊരു നിർദേശം.

സൂക്ഷിക്കണം...
എന്നാൽ ബ്ലൂവെയിലിനെ പോലെ അപകടകാരിയല്ലെങ്കിലും മറിയത്തെ സൂക്ഷിക്കണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കളിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ സ്വന്തമാക്കുന്നതും,യഥാർത്ഥ ലോകത്തിൽ നിന്നും അകറ്റിനിർത്തുന്നതുമാണ് മറിയത്തെ അപകടകാരിയാക്കുന്നത്.

നിരോധിക്കണമെന്ന്....
കുട്ടികളുടെ മാനസിക നിലയെ ദോഷകരമായി ബാധിക്കുന്ന മറിയം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബാൻ മറിയം എന്ന ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ട്
തുടങ്ങിയതോടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗെയിം നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ആപ്പിൾ സ്റ്റോറിൽ...
നിലവിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ മാത്രം ലഭ്യമായ മറിയം ഇതിനോടകം നാലു ലക്ഷത്തോളം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ മറിയത്തിന്റെ ആൻഡ്രോയിഡ് വേർഷനും പുറത്തിറങ്ങുമെന്നാണ് സൂചന.

നിഷേധിച്ച്...
എന്നാൽ മറിയത്തിനെതിരെ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണെന്നാണ് ഗെയിം വികസിപ്പിച്ച സൽമാൻ അൽ അർബി പ്രതികരിച്ചത്. മറിയം വിനോദത്തിന് മാത്രമായി വികസിപ്പിച്ചതാണെന്നും, കളിക്കുന്നയാളുടെ സ്വകാര്യ വിവരങ്ങൾ ഒരിക്കലും സൂക്ഷിക്കില്ലെന്നും പറഞ്ഞ അദ്ദേഹം, മറിയം അപകടരമായ ടാസ്ക്കുകൾക്ക് നിർദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.












Click it and Unblock the Notifications