കൊവിഡ്: അമേരിക്കയിൽ മലയാളികൾക്കായി പ്രത്യേക ടാസ്ക് ഫോഴ്സും ഹെൽപ് ലൈൻ നമ്പറും തയ്യാർ
ന്യൂയോർക്ക് : കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം തുടങ്ങി. പ്രത്യേക ഹെൽപ് ലൈൻ നന്പറും തുടങ്ങിയിട്ടുണ്ട്. മലയാളികൾക്ക് 815-595-2068 എന്ന നന്പറിൽ ബന്ധപ്പെടാം.
ആരോഗ്യപരമായ വിഷയങ്ങൾ, ഇമ്മിഗ്രേഷൻ സംബന്ധിച്ച സംശയങ്ങൾ, വിസാ- തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ, യാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി, വിദ്യാർഥികൾ നേരിടുന്ന ആശയക്കുഴപ്പം, പ്രായമായവർക്കു വേണ്ട സഹായങ്ങൾ, അസുഖ ബാധിതരുടെ ആവശ്യങ്ങൾ, സാമ്പത്തികമായ സംശയങ്ങൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായി ഈ ഹെൽപ് ഡെസ്കിനെ ബന്ധപ്പെടാം.

കൊവിഡുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ അനുഭവിക്കുന്ന മലയാളികൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. നോർക്കയുമായി സഹകരിച്ചായിരിക്കും ഈ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. ലോക കേരള സഭയിലെ അമേരിക്കയുടെ പ്രതിനിധികളും ഫോമ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഇന്തോ അമേരിക്കൻ പ്രസ് ക്ലബ്, അസോസിയേഷൻ ഓഫ് കേരളാ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എന്നീ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്ന ഈ ഹെൽപ് ഡെസ്കിന് അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ പിന്തുണയുമുണ്ട് .
ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. എട്ടര ലക്ഷത്തോളം പേർക്കാണ് ഇവിടെ രോഗ സ്ഥിരീകരിച്ചിട്ടുള്ളത്. മരണ സംഖ്യയാണെങ്കിൽ അരലക്ഷത്തോട് അടുക്കുകയും. ഇപ്പോഴും അമേരിക്ക വലിയ പ്രതിസന്ധിയിൽ തന്നെ തുടരുകയാണ്. അമേരിക്കയിൽ കൊവിഡ് രോഗം ബാധിച്ച് മലയാളികളും ഒരുപാട് പേർ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.
തുടക്കത്തിൽ പരിശോധനകൾ വേണ്ട രീതിയിൽ നടത്താതിരുന്നതാണ് അമേരിക്കയിൽ രോഗവ്യാപനത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിക്കാൻ വൈകിയതും പ്രശ്നമായി. ഇത്രയും വലിയൊരു മഹാമാരിയെ നേരിടാൻ അമേരിക്കയുടെ ആരോഗ്യ സംവിധാനങ്ങൾ സന്നദ്ധവും ആയിരുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യം. ന്യൂയോർക്ക് ആണ് ഏറ്റവും രൂക്ഷമായി ബിധിച്ചിരിക്കുന്നത്. ഇവിടെ ഇരുപതിനായിരത്തിൽ പരം ആളുകളാണ് വൈറസ് ബാധയിൽ മരിച്ചത്.












Click it and Unblock the Notifications