മാനസികാസ്വാസ്ഥ്യം മൂലം വീട്ടുജോലിക്കാരിയെ സ്പോൺസർ ഉപേക്ഷിച്ചു, ജീവകാരുണ്യപ്രവർത്തകർ തുണയായി
മാനസികാസ്വാസ്ഥ്യം മൂലം സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും ദമാം എംബസ്സി ഹെൽപ്‌ഡെസ്‌ക്കിന്റെയും സഹായത്തോടെ...
ദമാം: മാനസികാസ്വാസ്ഥ്യം മൂലം സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും ദമാം എംബസ്സി ഹെൽപ്‌ഡെസ്‌ക്കിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഈശ്വരിയമ്മയെ ദമാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം സ്പോൺസർ കടന്നു കളയുകയായിരുന്നു. വനിതഅഭയകേന്ദ്രം അധികാരികൾ വിവരമറിയിച്ചതനുസരിച്ച്, അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, ഈശ്വരിയമ്മയോട് സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ താൻ എന്ന് സൗദിയിൽ വന്നെന്നോ, എന്തിന് വന്നെന്നോ, എന്ത് സംഭവിച്ചു എന്നോ ഒന്നും അവർക്ക് ഓർമ്മയില്ലായിരുന്നു. എന്ത് ചോദിച്ചാലും എപ്പോഴും ചിരിച്ചു കൊണ്ട് "ചായ, ഗാവ " എന്ന് മാത്രം പറയുന്ന അവർക്ക്, ദേഹത്തിൽ നിന്നും തൊലി പൊഴിയുന്ന അസുഖവും ഉണ്ടായിരുന്നു.
നവയുഗം ജീവകാരുണ്യപ്രവർത്തകർ ലഭ്യമായ വിവരങ്ങൾ വെച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിൽ, ഈശ്വരിയമ്മയുടെ നാട്ടിലെ ബന്ധുക്കളുടെ വിവരങ്ങൾ കണ്ടെത്തുകയും, അവരെ നാട്ടിലേയ്ക്ക് അയയ്ക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയും ചെയ്തു. ഈശ്വരിയമ്മയുടെ ദയനീയാവസ്ഥ ബോധ്യമായ അഭയകേന്ദ്രം അധികൃതർ പെട്ടെന്ന് തന്നെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് അവർക്ക് ഔട്ട്പാസ്സ് എടുത്ത് നൽകി.
നവയുഗം പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് ദമാം എംബസ്സി ഹെൽപ്‌ഡെസ്‌ക്ക് വോളന്റീർ കോർഡിനേറ്ററും, ഹൈദരാബാദ് അസ്സോസിയേഷൻ ഭാരവാഹിയുമായ മിർസ ബൈഗ് സഹീർ ഈശ്വരിയമ്മയ്ക്ക് വിമാനടിക്കറ്റ് നൽകി. നവയുഗം കുടുംബവേദി കോദറിയ യൂണിറ്റ് അംഗമായ അമൽ അവർക്ക് ബാഗും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും സൗജന്യമായി നൽകി.