പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാവില്ല, വിലക്കുമായി കേന്ദ്ര സർക്കാർ!
ദില്ലി: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് ഇനി സാധ്യമാകില്ലെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് അടക്കമുളള വിദേശ രാജ്യങ്ങളില്‍ കൊവിഡ് അല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇതുവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടായിരുന്നു. ചരക്ക് വിമാനം വഴിയായിരുന്നു മൃതദേഹം നാട്ടിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് മൃതദേഹത്തെ അനുഗമിക്കാനുളള അനുമതി ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇനി മുതല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ട് വരുന്നതും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരണം എങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങണം എന്നാണ് പുതിയ നിര്‍ദേശം.
കാര്‍ഗോ സര്‍വ്വീസ് ഇന്ത്യയിലേക്ക് നടത്തുന്ന വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ഇതോടെ കൊവിഡ് ബാധിച്ച് അല്ലാതെ മരിച്ചവരുടെ മൃതദേഹം കയറ്റി അയക്കുന്നത് നിര്‍ത്തേണ്ടി വന്നിരിക്കുകയാണെന്ന് ഗള്‍ഫിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കുവൈത്തില്‍ വെച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞ രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് കേന്ദ്ര ഉത്തരവ് കാരണം മുടങ്ങിയിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ വര്‍ഗീസ് ജോര്‍ജ്, കോഴിക്കോട് ജില്ലയിലെ മണിയൂര്‍ സ്വദേശിയായ വിനോദ് എന്നിവരാണ് കഴിഞ്ഞ ആഴ്ച കുവൈത്തില്‍ മരിച്ചത്. ഒരാളുടെ മരണം ഹൃദയാഘാതം മൂലമാണ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് രണ്ടാമത്തെ മരണം.
ഇവരുടെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലായിരുന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനിരുന്നത്. എന്നാല്‍ നടപടികള്‍ നിര്‍ത്തി വെക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിക്കുകയായിരുന്നു. ഇന്ത്യന്‍ എംബസ്സിയും ഇത്തരത്തില്‍ വിലക്കുളളതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇന്ന് മരണപ്പെട്ട മറ്റ് രണ്ട് പ്രവാസി മലയാളികളുടെ മൃതദേഹങ്ങളും നാട്ടിലേക്ക് എത്തിക്കാനാവാതെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.