വിമാന കമ്പനികളുടെ പകല്‍കൊള്ള ആരംഭിച്ചു, ബദല്‍ സംവിധാനം തേടി പ്രവാസികള്‍
ദുബായ്: വേനലവധിയും പെരുന്നാളും സ്വന്തക്കാരുടെ കൂടെ നാട്ടില്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നവരെ പിഴിയാന്‍ വിമാന കമ്പനികള്‍ ഒരുങ്ങിത്തുടങ്ങി. ജൂണ്‍, ഓഗസ്റ്റ് മാസങ്ങളില്‍ ഏതാണ്ട് 68,000 രൂപ മുതല്‍ 1 ലക്ഷം വരെയാണ് ഇന്ത്യന്‍ സെക്ടറുകളിലേക്ക് വിമാന കമ്പനികള്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 25 ശതമാനമാണ് ഈ വര്‍ഷം നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചത് കൊണ്ടു തന്നെ കേരളത്തിലെ മറ്റ് സെക്ടറുകളിലേക്ക് തൊട്ടാല്‍ പൊള്ളുന്ന നിരക്കാണ് എല്ലാ വിമാന കമ്പനികളും ഈടാക്കുന്നത്. സാധാരണക്കാരന് ഏറെ പ്രയോജനം നല്‍കുന്ന ബജറ്റ് എയര്‍ലൈനുകളുടെ വരവ് കൊട്ടിയാഘോഷിച്ചവര്‍ക്ക് ഇരുട്ടടി നല്‍കിയാണ് ഇത്തരം കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. കവല പ്രസംഗത്തില്‍ രാഷ്ട്രീയക്കാരന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വോട്ട് ചെയ്യുന്നവരെ പോലെ തന്നെ മാസത്തില്‍ ഒന്നും രണ്ടും തവണ ഗള്‍ഫ് സന്ദര്‍ശിക്കുന്ന നേതാക്കന്മാര്‍ പ്രവാസികള്‍ക്ക് നല്‍കുന്ന ഉറപ്പുകളും പാഴ് വാക്കായി.
പൊതുസ്വകാര്യ കമ്പനികള്‍ മുന്‍കൂട്ടി തീരുമാനിച്ചാണ് ഈ പകല്‍ക്കൊള്ള നടത്തുന്നത്. ഇന്ധന വില എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് കൂപ്പ് കുത്തിയിട്ടും കമ്പനികള്‍ കൊയ്യുന്ന ലാഭത്തില്‍ ഒരു കുറവും വരുത്താന്‍ വിമാന കമ്പനികള്‍ തയ്യാറല്ല. ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിമാന കമ്പനികളുടെ ചൂഷണം തടയുമെന്ന് കരുതിയ പ്രവാസികള്‍ വീണ്ടു ഇളിഭ്യരായി.
മദ്യ വില്‍പനയ്ക്ക് പോലും കോഴ വാങ്ങുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ മൗനം ചില സത്യങ്ങള്‍ ഇനിയും മറ നീക്കി പുറത്തു വരാനിരിക്കുന്നതിന്റെ സൂചനയാണ് പ്രവാസികള്‍ക്ക് നല്‍കുന്നത്. വര്‍ഷം തോറും വിമാന കമ്പനികള്‍ നേതാക്കള്‍ക്ക് നേരിട്ടെത്തിച്ച് നല്‍കുന്ന പണത്തിന്റെ കണക്ക് താമസിയാതെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.