പുതുവിജ്ഞാനങ്ങൾ പകർന്ന് ദുബായ് എമിഗ്രേഷൻ 'ചാലഞ്ച് റേസ്' പുരോഗമിക്കുന്നു
ദുബായ്: പുതു വിജ്ഞാനങ്ങൾ പകർന്ന് റമദാൻ മാസത്തിൽ ദുബായ് എമിഗ്രേഷന്റെ ബോധവത്കരണ പ്രശ്‌നോത്തരിമത്സരം 'ചാലഞ്ച് റേസ്' പുരോഗമിക്കുന്നു. നൂര്‍ ദുബായ് റേഡിയോ വഴിയാണ് മത്സരം നടന്നു കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് 2 മുതല്‍ മൂന്നു വരെയാണ് പ്രക്ഷേപണം. യു.എ.ഇയിലെ പ്രമുഖ സ്വദേശി മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ അയൂബ് യുസഫാണ് പരിപാടി നിയന്ത്രിക്കുന്നത്. രാജ്യത്തെ ഒരു സര്‍ക്കാര്‍സ്ഥാപനം റേഡിയോവഴി നടത്തുന്ന ആദ്യത്തെ പ്രശ്‌നോത്തരിമത്സരമാണ് ചാലഞ്ച് റേസ്. അറബിഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവർക്ക് പരിപാടിയില്‍ പങ്കെടുക്കാം.
ഇത് 8 വര്‍ഷമാണ് പൊതുജനങ്ങള്‍ക്ക് വേണ്ടി റംസാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള പരിപാടി വകുപ്പ് സംഘടിപ്പിക്കുന്നത്. കലാസാംസ്‌കാരിക സാമൂഹിക ശാസ്ത്രമേഖലകളിലെ അറിവുകളും ഇസ്ലാമികചിന്തകളുമാണ് ചാലഞ്ച് റേസ് കൈകാര്യം ചെയ്യുന്നത്. മത്സരത്തിലുടനീളം വകുപ്പിന്റെ പുതിയ സേവനപ്രവര്‍ത്തനങ്ങളുടെ സന്ദേശവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
ദേശീയമൂല്യങ്ങളും സാംസ്‌കാരികവും സാമൂഹികവുമായ അവബോധവും പെതുജനങ്ങളില്‍ സൃഷ്ടിക്കുകയെന്നതാണ് പരിപാടികൊണ്ട് വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന് ദുബായ് എമിഗ്രേഷൻ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആഴ്ചയിൽ ആയിരക്കണക്കിന് സന്ദേശങ്ങളാണ് കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാദിവസവും ഫ്‌ളൈ ദുബായ് നല്‍കുന്ന ടിക്കറ്റുകൾ മത്സരവിജയികള്‍ക്ക് ലഭിക്കുന്നുണ്ട്. എല്ലാആഴ്ചയിലും ഒരു കാറാണ് സമ്മാനം. മൽസരം റമദാൻ അവസാനം വരെ നീണ്ടു നിൽക്കും.