ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങളില്ല: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്. ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ വ്യക്തികളും ട്രാവൽ ഏജൻസികളും തട്ടിപ്പുമായി രംഗത്തുണ്ടെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് നൽകിയിട്ടുള്ള മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ കരുതിയിരിക്കാനും നിർദേശമുണ്ട്.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ നിരവധി ഇന്ത്യൻ പ്രവാസികളാണ് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൂടുങ്ങിക്കിടക്കുന്നത്. നിലവിൽ കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൌത്യത്തിന് കീഴിലുള്ള വിമാനങ്ങളിൽ മാത്രമാണ് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുക. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികളെ മുൻഗണനാ ക്രമം അനുസരിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി സൌകര്യമൊരുക്കുന്നത്. ഗർഭിണികൾക്കും രോഗാവസ്ഥകൾ ഉള്ളവർക്കുമാണ് മുൻഗണന നൽകന്നത്. ഇതിന് ശേഷമായിരിക്കും അല്ലാത്തവരെ പരിഗണിക്കുക.

ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ തിരിച്ചെത്തിക്കാമെന്നും ഇതിനാ മുൻകൂറായി പണം നൽകണമെന്നുമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടാണ് തട്ടിപ്പ് സംഘങ്ങൾ രംഗത്തെത്തുന്നത്. ഇതിന് പുറമേ നാട്ടിൽ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള പണവും ഇത്തരം സംഘങ്ങൾ യാത്രക്കാരിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. നിലവിൽ എയർ ഇന്ത്യയ്ക്ക് മാത്രമാണ് ഇന്ത്യയിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കാൻ അനുമതിയുള്ളത്.
വന്ദേഭാരത് ദൌത്യത്തിന് കീഴിൽ ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഇൻഡിഗോ എയർലൈൻസ് ബുക്കിംഗും ആരംഭിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് സർവീസ് നടത്തുന്നതെന്ന പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയായിരിക്കും ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തുക.
ഇന്ത്യ ഇതുവരെയും ചാർട്ടേഡ് വിമാന സർവീസിന് അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ച ഇന്ത്യൻ കോൺസുലേറ്റ് അനുമതി ലഭിച്ചാൽ അക്കാര്യം കൃത്യമായി അറിയിക്കുമെന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേ സമയം ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications