വന്ദേഭാരത് ദൌത്യം: ഇന്ത്യൻ എംബസിക്കും എയർ ഇന്ത്യയ്ക്കുമെതിരെ പ്രവാസികൾ,ടിക്കറ്റ് ലഭിക്കുന്നില്ലെന്ന്
അബുദാബി: കൊറോണ പ്രതിസന്ധി വ്യാപിച്ചതോടെ ഏത് വിധേനയും ഇന്ത്യയിലേക്ക് മടങ്ങാനാണ് പ്രവാസികളുടെ ശ്രമം. നാട്ടിലേക്ക് മടങ്ങുന്നതിനായി ഇന്ത്യൻ എംബസി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി. വന്ദേഭാരത് മിഷന് കീഴിൽ ഇന്ത്യയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരാണ് ഇത്തരം പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. തങ്ങളുടെ പക്കലുള്ള പട്ടികയിൽ പേരില്ലാത്തവർക്ക് ടിക്കറ്റ് നൽകാനാവില്ലെന്ന നിലപാടാണ് എയർഇന്ത്യയും സ്വീകരിക്കുന്നത്.

മടങ്ങാൻ ടിക്കറ്റ് ലഭിച്ചില്ല
ഇന്ത്യൻ എംബസിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി അറിയിപ്പ് ലഭിച്ചവർക്കാണ് കഴിഞ്ഞ ദിവസം ടിക്കറ്റ് ലഭിക്കാത്തത് മൂലം മടങ്ങാൻ കഴിയാതിരുന്നത്. ബുധനാഴ്ച കേരളത്തിൽ പ്ലസ് വൺ പരീക്ഷ ആരംഭിച്ചതോടെ ഒരു കുട്ടിയും ടിക്കറ്റ് ലഭിക്കാത്തതിനാൽ പരീക്ഷയെഴുതാൻ കഴിയാതെ വിദേശത്ത് കുടുങ്ങിയിട്ടുണ്ട്. കോട്ടക്കൽ സൈത്തൂൻ ഇന്റർനാഷണൽ ക്യാമ്പസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അബുദാബിയിൽ അവധിക്കാലം ആഘോഷിക്കാനെത്തി പരീക്ഷയെഴുതാൻ കഴിയാതെ കുടുങ്ങിയത്.

കൈമലർത്തി അധികൃതർ
പയ്യന്നൂർ സ്വദേശിയായ മുജബിന്റെ മകൾ ഫാത്തിമത്ത് റന മെഹറിനാണ് ഇത്തരത്തിൽ പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമായത്. ഇന്ത്യയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തത് അനുസരിച്ച് മെയ് 27ന് ഇന്ത്യയിലേക്ക് മടങ്ങാമെന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. ഇതോടെ എയർഇന്ത്യ ഓഫീസിലെത്തി ടിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും പട്ടികയിൽ പേരില്ലെന്ന് അറിയിച്ച് അധികൃതർ തിരിച്ചയയ്ക്കകുയായിരുന്നു.

വൃദ്ധനും ചെറുമക്കളും
ഒമാനിലും ഇത്തരത്തിൽ ഇന്ത്യൻ എംബസിക്കും എയർ ഇന്ത്യയ്ക്കമെതിരെ പരാതി ഉയർന്നിട്ടുണ്ട്. പണം മുൻകൂറായി നൽകിയവർക്കും ഒമാനിൽ ടിക്കറ്റ് ലഭിച്ചില്ലെന്നും പരാതിയുണ്ട്. 80 വയസ്സുകാരനായ കൃഷ്ണൻ വാരിയത്ത് അദ്ദേഹത്തിന്റെ ചെറുമക്കൾ എന്നിവരാണ് ടിക്കറ്റ് ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ മക്സറ്റിൽ കുടുങ്ങിക്കിടക്കുന്നത്.

ടിക്കറ്റ് ലഭിച്ചില്ല
വന്ദേഭാരത് മിഷന്റെ ആദ്യ വിമാനം മെയ് ഒമ്പതിനാണ് മസ്കറ്റിൽ നിന്ന് ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെടുന്നത്. ഈ വിമാനത്തിൽ മടങ്ങാമെന്ന് അറിയിച്ചുകൊണ്ടാണ് ഇവർക്ക് ഇമെയിൽ സന്ദേശം ലഭിച്ചത്. എന്നാൽ ഇവർക്ക് ടിക്കറ്റ് ലഭിക്കാത്തതിനാൽ മടങ്ങാനും കഴിഞ്ഞിരുന്നില്ല. ഇവർ നാട്ടിലെത്തിയതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിളിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യൻ എംബസി പോകാൻ അനുമതി നൽകിയ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാത്തതാണ് വിവാദമാകുന്നത്.

പരാതി വ്യാപകം
എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതാണ് മടങ്ങിപ്പോകാൻ തടസ്സമായത്. ആദ്യം ഘട്ടം അവസാനിച്ച് വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചതോടെ ഇത്തരത്തിൽ ടിക്കറ്റ് വിതരണത്തിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതോടെ പരാതിയുമായി പലരും ഇന്ത്യൻ എംബസിയേയും എയർ ഇന്ത്യ ഓഫീസിനെയും നിരന്തരം ബന്ധപ്പെടുന്നണ്ടെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

യാത്ര മുടങ്ങുന്നു...
ഇതിനിടെ റൂവിയിലുള്ള എയർ ഇന്ത്യയുടെ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റ് വാങ്ങണമെന്ന നിർദേശവും കമ്പനി മുന്നോട്ടുവെച്ചു. ഇതോടെ ബാങ്ക് മുഖേന പണമടച്ച് ടിക്കറ്റിനായി കാത്തിരുന്നവർക്ക് തിരിച്ചടിയായി. ബാങ്ക് വഴി പണം അയയ്ക്കുന്നവർക്ക് ടിക്കറ്റ് ഇമെയിൽ മുഖേന അയച്ചുനൽകുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇത്തരത്തിൽ ഇന്ത്യൻ എംബസി പച്ചക്കൊടി കാണിച്ചിട്ടും നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ നിരവധി പേരാണ് മസ്കറ്റിൽ കുടുങ്ങിയത്.
Recommended Video

ലണ്ടനിൽ കുടുങ്ങി
നേരത്തെ ഇന്ത്യൻ എംബസി അറിയിച്ചത് അനുസരിച്ച് ലണ്ടനിലെ ഹീത്രോ വിമാനത്തവളത്തിലെത്തിയവരും ടിക്കറ്റ് ലഭിക്കാത്തതിനാൽ മടങ്ങിയിരുന്നു. ഇന്ത്യൻ എംബസി തയ്യാറാക്കിയ പട്ടികയിൽ പേരുണ്ടാവുകയും എയർ ഇന്ത്യ അധികൃതർ വിളിക്കാതിരിക്കുകയുമായിരുന്നു. ഇതോടെ കമ്പനി വേറെ പട്ടിക അനുസരിച്ചാണോ യാത്രക്കാർക്ക് ടിക്കറ്റ് അനുവദിക്കുന്നത് എന്ന പരാതിയാണ് ഉയർന്നത്. ഇതോടെ സംഭവത്തിൽ ലണ്ടനിൽ നിന്നുള്ള പ്രവാസികൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കത്തയച്ചിരുന്നു. ലണ്ടനിൽ നിന്ന് മുംബൈ വഴി കൊച്ചിയിലേക്കെത്തുന്ന വിമാനനത്തിൽ മടങ്ങാനിരുന്ന യാത്രക്കാർക്കാണ് വിമാനത്താവളത്തിൽ എത്തിയ ശേഷം മടങ്ങിപ്പോകേണ്ടിവന്നത്.












Click it and Unblock the Notifications