ഏലസ്സും ആഭിചാര ക്രിയകളും; സൗദി അറേബ്യയില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ, ശിര്‍ക്കിന് ശിക്ഷ മരണം
ഇവരെയെല്ലാം മോചിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
Recommended Video

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് ഇന്തോനേഷ്യര്‍ക്കാക്ക് വധശിക്ഷ. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതാണ് കുറ്റം. ഇവരുടെ മോചനത്തിന് വേണ്ടി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഇടപെട്ടു. കുറ്റവാളികളെന്ന് കണ്ടെത്തിയവര്‍ ദുര്‍മന്ത്രവാദം നടത്തിയിട്ടില്ലെന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ വാദം. ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്ന് ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നതിനിടെയാണ് അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. സൗദിയില്‍ ശിര്‍ക്ക് ചെയ്യല്‍ വധശിക്ഷ കിട്ടുന്ന കുറ്റമാണ്. ഈ കുറ്റമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ പൗരന്മാര് ശിര്‍ക്ക് ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യന്‍ ഭരണകൂടം പറയുന്നു. എന്താണ് അഞ്ചുപേര്‍ ചെയ്ത കുറ്റം...

ദുര്‍മന്ത്രവാദം നടത്തിയാല്‍
സൗദി അറേബ്യയില്‍ തൊഴില്‍വിസയിലെത്തിയ ഇന്തോനേഷ്യക്കാരാണ് ദുര്‍മന്ത്രവാദം നടത്തിയ കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും പ്രതികള്‍ നടത്തിയെന്നാണ് കേസ്. പ്രതികള്‍ ശിര്‍ക്ക് ചെയ്തുവെന്ന് കണ്ടെത്തിയാണ് ശിക്ഷിച്ചിരിക്കുന്നതെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ പറയുന്നു. ദൈവത്തില്‍ മറ്റൊന്നിനെ പങ്കുചേര്‍ക്കുന്നതാണ് ശിര്‍ക്ക്. ഇസ്ലാം കര്‍ശനമായി വിലക്കിയ നടപടിയാണിത്. ശിര്‍ക്ക് ചെയ്യുന്നത് ഏഴ് വന്‍ പാപങ്ങളില്‍പെട്ടതാണെന്നാണ് ഇസ്ലാമിക വിശ്വാസം. വിശ്വാസത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. എന്നാല്‍ ഇന്തോനേഷ്യന്‍ ഭരണകൂടം പറയുന്നത് മറ്റൊന്നാണ്.

ഇന്തോനേഷ്യയിലെ ജിമാത്ത്
തങ്ങളുടെ പൗരന്മാര് ശിര്‍ക്ക് ചെയ്തിട്ടില്ലെന്ന് അവര്‍ വാദിക്കുന്നു. ഏലസ്സ് ചരട് കെട്ടിയതാണ് പ്രശ്‌നമായതെന്ന് ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ പൗരന്‍മാരുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള വകപ്പ് ഡയറക്ടര്‍ ലാലു മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു. ഇത്തരം ഏലസ്സ് കെട്ടല്‍ ഇന്തോനേഷ്യയില്‍ പതിവാണ്. അത് ശിര്‍ക്കായി ഇന്തോനേഷ്യല്‍ പരിഗണിക്കാറില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ നിലനില്‍ക്കുന്ന ജിമാത്ത് എന്ന പേരിലുള്ള ചരട് കെട്ടലാണ് പ്രശ്‌നമായത്. ഇന്തോനേഷ്യയില്‍ ഇത്തരം ചരട് കെട്ടല്‍ വിവിധ പേരുകളില്‍ നിലവിലുള്ളതാണ്. ഭാവിയില്‍ സൗഖ്യമുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ചരട് കെട്ടുന്നത്.

മുടി എടുത്ത് ഖുര്‍ആനില്‍ വയ്ക്കും
മുടി എടുത്ത് ഖുര്‍ആനില്‍ സൂക്ഷിക്കുക തുടങ്ങിയ രീതികളും ഇന്തോനേഷ്യയിലുണ്ട്. ഇന്തോനേഷ്യയില്‍ യാഥാസ്ഥിതികരല്ലാത്ത വ്യക്തികള്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് മുഹമ്മദ് ഇഖ്ബാല്‍ പറയുന്നു. എന്നാല്‍ സൗദിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. മുസ്ലിംകള്‍ അല്ലാഹു അല്ലാതെ മറ്റൊരു ശക്തിയില്‍ വിശ്വസിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ശിര്‍ക്കിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തുക. സൗദി ഭരണകൂടം തെറ്റുകള്‍ക്ക് മാപ്പ് നല്‍കി തങ്ങളുടെ പൗരന്‍മാരെ വിട്ടയക്കുമെന്നാണ് കരുതുന്നതെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ കൊലപാതക കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്തോനേഷ്യക്കാരെ വിട്ടയക്കപ്പെട്ടിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയതോടെയാണ്് മോചനത്തിന് വഴിതെളിഞ്ഞത്.

ഈകേസില്‍ മാപ്പ് ലഭിക്കുമോ
എന്നാല്‍ ഈകേസില്‍ മാപ്പ് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ 102 ഇന്തോനേഷ്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെന്ന് ജക്കാര്‍ത്ത പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മൂന്ന് പേരുടെ ശിക്ഷ മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. 79 പേരെ സൗദി ഭരണകൂടം മാപ്പ് നല്‍കി വിട്ടയച്ചു. 20 പേര്‍ ഇപ്പോഴും സൗദി ജയിലിലാണ്. ഇവരുടെ മോചനത്തിന് വേണ്ടി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. നിലവില്‍ ദുര്‍മന്ത്രവാദം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അഞ്ചുപേരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് മാധ്യമം വധശിക്ഷ വിധിക്കപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇവരെയെല്ലാം മോചിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് ജക്കാര്‍ത്തയിലെ സൗദി എംബസിയിലേക്ക് ചില സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു.












Click it and Unblock the Notifications