കാന്‍സര്‍ സെന്റര്‍ കാടു പിടിച്ച് കിടക്കുന്നത് കാണുന്നില്ലേ???
ദുബായ്: വികസനം എന്നത് ഒരു പ്രത്യേക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രം ആവരുത്. പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അത് ക്യത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ വികസനം രാജ്യത്ത് നടപ്പിലാകുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നവനാണ് ശരിയായ ജനകീയ നേതാവ്. എന്നാല്‍ ഇന്നത്തെ ജനപ്രതിനിധികള്‍ ഈ സത്യം പലപ്പോഴും മറന്നു പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറെ ദുഖഖകരം.
ഭരണം കയ്യാളുന്നവര്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ കുടിക്കുന്ന വെള്ളത്തിലും, കഴിക്കുന്ന ഭക്ഷണത്തിലും, എന്തിനു പറയുന്നു ശ്വസിക്കുന്ന വായുവില്‍ പോലും മായം കലര്‍ന്നു തുടങ്ങി. സാധാരണ മനുഷ്യന്‍ പലതരം മാരക രോഗങ്ങളും കൊണ്ട് പൊറുതി മുട്ടുമ്പോഴും സര്‍ക്കാര്‍ കണ്ണടച്ച് നാട് ഇരുട്ടാക്കുകയാണ്. ലാഭം വര്‍ദ്ദിപ്പിക്കാന്‍ കമ്പനികള്‍ ഭൂമിയില്‍ മനുഷ്യ വാസത്തിന് പോലും ഭീഷണിയാവുന്ന തരത്തിലുള്ള പരിസ്ഥിതി മലിനീകരണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകുമ്പോഴും നേതാക്കന്മാര്‍ അവരുടെ ലാഭ വിഹിതവും പറ്റി മൗനം പാലിക്കുന്നു.
എന്നാല്‍ ഇത്തരം തെറ്റായ പ്രവര്‍ത്തികള്‍ കൊണ്ട് ജന്മനാ രോഗികളായി മാറുന്ന പാവപ്പെട്ടവനെ സഹായിക്കാന്‍ ആരുണ്ട് എന്ന ചോദ്യം ഇന്നും ഉത്തരം ലഭിക്കാതെ നമുക്ക് മുന്നിലുണ്ട്. ചോര വിയര്‍പ്പാക്കി സമ്പാദിക്കുന്ന പണം ജീവന്‍ നിലനിര്‍ത്താനുള്ള മരുന്നുകള്‍ക്ക് വേണ്ടി മാത്രം ചിലവഴിക്കേണ്ടി വരുന്ന ആയിരം മുഖങ്ങള്‍ നാം ഓരോരുത്തരുടെയും മുന്നിലൂടെ ദിനവും കടന്നു പോകുന്നു. വേദന കൊണ്ട് പുളയുന്ന മനുഷ്യ ജന്മങ്ങളുടെ രാത്രി കാല വിലാപങ്ങള്‍ നമ്മളില്‍ പലരും കേള്‍ക്കുന്നില്ല.
ഖജനാവില്‍ പണമില്ലെന്ന സ്ഥിരം പല്ലവി സര്‍ക്കാര്‍ ഉരുവിടുമ്പോഴും മനസ്സില്‍ കരുണവറ്റാത്ത ചില നല്ല മനസ്സുകളുടെ സഹായത്താല്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിനു സമര്‍പ്പിച്ച പല പദ്ധതികളുടെയും ഇന്നത്തെ അവസ്ഥ എന്താണെന്ന് നാം തിരിച്ചറിയണം. അത്തരൊത്തിലൊന്നാണ് മാവൂരിനടുത്ത് കണ്ണിപ്പറമ്പില്‍ ഏതാണ്ട് അഞ്ച് ഏക്കറിന് മുകളിലുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച് സെന്റെര്‍ (എംസിഐആര്‍സി). ഈ ജനപ്രിയ പദ്ധതിയുടെ പിറവി യു.എ.യില്‍ നിന്നായിരുന്നു. 1996 ഏപ്രില്‍ 10ന് ഡോ ഹഫ്‌സത്ത് ഖാദറും സംഘവുമാണ് പദ്ധതി ആസൂത്രണം ചെയ്തത്. പിന്നീട് സംരഭം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
1996 ഒക്ടോബറില്‍ ഇതിന്റെ പ്രചരണത്തിനായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്‌സ് ഓഫീസറും ലണ്ടനില്‍ ഗ്ലൊബല്‍ കാന്‍സര്‍ കണ്‍സേന്‍ ഡയറക്ടറുമായ ഡോ.ജാണ്‍ സ്‌ജെന്‍വര്‍ദ്, സിനിമാ നടന്‍ സുനില്‍ ദത്ത്, നടന്‍ മധു, ഡോ .സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് ദുബായില്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തതോടെ ഒട്ടേറെ പ്രവാസികളുടെ സഹായം പദ്ധതിക്ക് വേണ്ടി വാഗ്ദാനം ചെയ്യപ്പെട്ടു. മതമോ രാഷ്ട്രീയമോ നോക്കാതെ ഡോ ഹഫ്‌സത് കാദര്‍ കുട്ടിയും, കെഎം നൂറുദ്ധീനും സംഘവുമാണ് സെന്ററിന്റെ നിര്‍മ്മാണവുമായി മുന്നിട്ടറങ്ങിയത്.

ഏതാനും ചില പ്രവാസികളും പദ്ധതിയില്‍ പങ്കാളിയായപ്പോള്‍ 97ല്‍ ജസ്റ്റിസ് ഫാത്തിമാ ബീവി പദ്ധതിക്ക് തറക്കല്ലിട്ടു. 2001 ആഗസ്റ്റില്‍ പെയിന്‍ ആന്‍ഡ് പാലിയെറ്റിവ് കെയര്‍ വാര്‍ഡ് കേരള ഗവര്‍ണര്‍ ജസ്റ്റിസ് സുഖ് ദേവ് സിംഗ് ഉദ്ഘാടനം ചെയ്യുകയും ചെയ്തതോടെ സെന്റര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ കൂടി നല്‍കി തുടങ്ങിയപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ആശ്രയ കേന്ദ്രമായി സെന്റര്‍ മാറുകയായിരുന്നു. പാവപ്പെട്ടവരായ ലക്ഷകണക്കിന് കാന്‍സര്‍ ബാധിതരുടെ ദുരിതമകറ്റാന്‍ ഒരു പറ്റം പ്രവാസികള്‍ അവരുടെ പണം മുടക്കി നിര്‍മ്മിച്ച സെന്റര്‍ ഇന്ന് കാട് പിടിച്ച് കിടക്കുകയാണ്. കുറഞ്ഞ ചിലവിലുള്ള ചികിത്സക്കായി മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്കും മദ്രാസിലേക്കും ദുരിത യാത്ര നടത്തേണ്ടി വരുന്ന ആയിരങ്ങളുടെ വിലാപം സര്‍ക്കാര്‍ കേള്‍ക്കുന്നില്ല.
നടത്തിപ്പില്‍ ചില സാങ്കേതിക പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്ന മതസംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയും വാഗ്ദാനങ്ങള്‍ മറികടന്ന് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി ജനങ്ങളാല്‍ ഭരിക്കുന്ന സര്‍ക്കാറിന്റെ കൈകളിലായിരിക്കും സുരക്ഷിതം എന്നു കരുതിയവര്‍ക്ക് പക്ഷെ തെറ്റി. മാറിവന്ന സര്‍ക്കാറുകള്‍ ഏറ്റെടുത്ത സെന്ററിനെ ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല.
ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ തുരുമ്പ് പിടിച്ച് നശിക്കുമ്പോള്‍ ആരും തിരിഞ്ഞ് നോക്കാനില്ലാതെ കാടു കയറി നശിക്കുകയാണ് ഒരു ജനോപകാര പദ്ധതി. വികസന പാതയില്‍ എന്നും മുന്നിലെന്ന് ചാനലുകളില്‍ പരസ്യം നല്‍കുമ്പോഴും ഏറ്റെടുത്ത ചില സംരഭങ്ങള്‍ കാടു കയറി നശിക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കരുത്. ഇപ്പോഴും സമയം വൈകിയിട്ടില്ല. ജനം വികസന നായകനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് സംരഭം പുനപ്രവര്‍ത്തനം നടത്തി നാടിന് സമര്‍പ്പിക്കുകയാണെങ്കില്‍ വരും തലമുറ ഉറക്കെ വിളിച്ച് പറയും ഇദ്ദേഹമായിരുന്നു കേരളത്തിന്റെ യഥാര്‍ത്ഥ വികസന നായകന്‍...












Click it and Unblock the Notifications