ഷാര്‍ജയിലെ അഗ്‌നിബാധ നടുക്കംവിട്ടുമാറാതെ താമസക്കാര്‍!!!
ഷാര്‍ജ: ഇന്നലെ ഉച്ചയോടെ ഷാര്‍ജ അല്‍ മജാസ് ഏരിയയില്‍ കിംങ് ഫൈസല്‍ റോഡിലേക്കുള്ള പാലത്തിന്നടുത്ത ബഹുനില കെട്ടിടത്തില്‍ നടന്ന അഗ്‌നിബാധ മലയാളികളടക്കം നിരവധി പേരെയാണ് ആശങ്കയിലാക്കിയത്. ഉച്ചയ്ക്ക് ഏതാണ്ട് 2 മണിയോടെയാണ് 32 നിലകളുള്ള ബഹുനില കെട്ടിടത്തിന്റെ താഴെ തട്ടില്‍ അഗ്‌നിബാധയുണ്ടായത്. നിമിഷ നേരത്തിനുള്ളില്‍ തീ കെട്ടിടത്തെ മുഴുവന്‍ വിഴുങ്ങി.
250 ഓളം ഫല്‍റ്റുകളിലായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സംഭവ സമയം കെട്ടിടത്തിലുണ്ടായിരുന്നത്. ചിലര്‍ അടുക്കള ജോലിയിലും മറ്റു ചിലരാകട്ടെ ജോലി കഴിഞ്ഞ് വന്ന് മയക്കത്തിലുമായിരുന്നു. എന്ത് സംഭവിച്ചെന്നറിയാതെ പലരും പരക്കം പാഞ്ഞു. അപകട വാര്‍ത്ത സോഷ്യല്‍ മീഡിയ വഴിയും മറ്റും അറിഞ്ഞവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും വീട്ടുകാരെ രക്ഷപ്പെടുത്താന്‍ ഇറങ്ങി ഓടി. ഉറക്കത്തിനിടയില്‍ കെട്ടിടത്തിനു ചുറ്റും ഹെലികോപ്റ്റര്‍ വട്ടമിട്ട് പറക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്, ആദ്യം എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ല, ഹെലികോപ്റ്ററില്‍ നിന്നും പലതും വിളിച്ച് പറയുന്നുണ്ടായിരുന്നു.

കതക് തുറന്നു നോക്കിയപ്പോഴാണ് താന്‍ താമസിക്കുന്ന ഫല്‍റ്റിന് ചുറ്റും തീ പടരുന്നത് കാണുന്നത്. പിന്നെ ഒന്നും ചിന്തിച്ചില്ല ജീവനും കൊണ്ടും ഓടുകയായിരുന്നുവെന്ന് താമസക്കാരിലൊരാള്‍ പറഞ്ഞു. അപകട വിവരം സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് ലഭിച്ച ഉടന്‍ സര്‍വ്വ സന്നാഹങ്ങളുമായി ഉദ്യോഗസ്ഥര്‍ കെട്ടിടത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഷാര്‍ജക്ക് പുറമെ ദുബായ് അജ്മാന്‍ എമിറേറ്റുകളില്‍ നിന്നും അഗ്‌നിശമന വാഹനങ്ങള്‍ ഷാര്‍ജയിലേക്ക് കുതിച്ചു. മൂന്നു ടീമുകളായാണ് രക്ഷാ പ്രവര്‍ത്തനത്തിന് സിവില്‍ ഡിഫന്‍സ് നേത്യത്വം നല്‍കിയത്.
കെട്ടിടത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനുള്ള ദൗത്വം ഒരു ടീം നിറവേറ്റുമ്പോള്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു മറ്റൊരു ടീം. കെട്ടിടത്തിനു ചുറ്റും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പോലീസിന്റെ സഹായത്തോടെ എടുത്തു മാറ്റി കൂടുതല്‍ സുരക്ഷാ വാഹനങ്ങള്‍ക്ക് കെട്ടിടത്തിന്നടുത്ത് എത്തിച്ചേരാനുള്ള ദൗത്യം മറ്റൊരു ടീം ഒരുക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനത്തിലൂടെ താമസക്കാരെ എളുപ്പത്തില്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സാധിച്ചത് വന്‍ ദുരന്തം ഓഴിവാക്കാനായി.

തീ കണ്ട് ഇറങ്ങി ഓടുന്നവര്‍ സഹതാമസക്കാരുടെ വാതിലില്‍ ശക്തമായി മുട്ടി വിളിച്ച് ഓടിയത് അപകട വിവരം പെട്ടന്ന് അറിയാന്‍ സാധിച്ചതായി കെട്ടിടത്തില്‍ താമസിക്കുന്ന മലയാളിയായ കുടുംബിനി പറഞ്ഞു. രക്ഷപ്പെടാനുള്ള ഓട്ടത്തിന്നിടയില്‍ വീണു പരുക്ക് പറ്റിയതും പുക ശ്വസിച്ചുണ്ടായ ശ്വാസം തടസ്സം നേരിട്ടതും ഒഴിച്ചാല്‍ വലിയ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ട ചിലരെ കുവൈത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് കെട്ടിടത്തിലെത്തിയ ചില താമസക്കാര്‍ തങ്ങളുടെ വിലപിടിപ്പുള്ള രേഖകള്‍ എടുക്കണമെന്ന് പറഞ്ഞ് കെട്ടിടത്തിലേക്ക് കയറാന്‍ ശ്രമിച്ചത് പോലീസിന് തലവേദനയായി.

അപകടത്തിന്റെ തീവ്രത മനസ്സിലാക്കി കൊടുത്ത് ഇവരെ പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. ചിലര്‍ കെട്ടിടത്തില്‍ കുട്ടികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പറഞ്ഞു ഓടിയെത്തി. മറ്റു ചിലര്‍ പ്രായമുള്ളവരും വീട്ടു ജോലിക്കാരും ഫല്‍റ്റിലുണ്ടെന്നും അവരെ രക്ഷിക്കണമെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ സംഭവം നടന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ ആളുകളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന പോലീസിന്റെ മറുപടിയിലാണ് പലര്‍ക്കും ആശങ്ക ഒഴിവായത്.

സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിനും ചുറ്റും നിര്‍ത്തിയതും പാര്‍ക്കിംങ് മേഖയിലുണ്ടായിരുന്നതുമായ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പ്രധാന റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടമായത് കൊണ്ടു തന്നെ പ്രധാന റോഡിലെ ഗതാഗതം പോലീസ് പൂര്‍ണ്ണമായും തടഞ്ഞിരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ മറ്റു റോഡുകള്‍ ഉപയോഗിക്കാന്‍ പോലീസ് സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
റെഡ്ക്രസന്റ് അടക്കമുള്ള സംഘടനകള്‍ സംഭവ സ്ഥലത്ത് താമസക്കാര്‍ക്കുള്ള താല്‍കാലിക സംവിധാനങ്ങള്‍ ഒരുക്കി. മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി ആളപായമില്ലാതെ അപകടം തരണം ചെയ്യാന്‍ പറ്റിയ സന്തോഷത്തിലാണ് വിവിധ വകുപ്പുകള്‍.












Click it and Unblock the Notifications