പ്രളയക്കെടുതി: മന്ത്രിമാർ വിദേശത്തേക്ക് പണപ്പിരിവിനു വരുന്നത് എന്തിനാണെന്നറിയില്ല : ഇൻകാസ്
ദുബായ് : വിദേശ രാജ്യങ്ങളിൽ നിന്ന് പ്രളയത്തിൽപ്പെട്ടവർക്ക് അയച്ച സാധനങ്ങൾ അടിയന്തരമായി വിതരണം ചെയ്യുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടതെന്നും അല്ലാതെ ധന സമാഹരണത്തിന് കേരളത്തിലെ മന്ത്രിമാരെ വിശേത്തേക്ക് അയക്കുകയല്ല വേണ്ടെതെന്ന് ഇൻക്കാസ് യുഎഇ കമ്മറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
കോടിക്കണക്കിന് വിലക്കുള്ള സാധനങ്ങളാണ് പ്രവാസികൾ അയച്ചതെന്നും, അതിന് യാതൊരു വില കൽപ്പിക്കാതെ, അവ നശിപ്പിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും, സർക്കാർ ഇടപ്പെട്ട് പ്രവാസ ലോകത്ത് നിന്ന് അയച്ചവർക്ക് തന്നെ അത് വിതരണം ചെയ്യാനുള്ള അനുവാദം വാങ്ങി തരാനെങ്കിലും മുന്നോട്ട് വരണമെന്നും, ഈ അവസരത്തിൽ എല്ലാ മന്ത്രിമാരും ഒാഫീസുകളിൽ ഇരുന്ന് ഏകോപന പ്രവർത്തനം വഴി ദുരിതാശ്വാസ പുനരിധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ഇൻക്കാസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
പണം നമുക്ക് ആവശ്യമാണെങ്കിലും അതിന്റെ പേരിൽ മന്ത്രിമാരുടെ ഒരു സംഘത്തെ വിദേശത്തേക്കയച്ച് കുറെ പണം നശിപ്പിച്ചുകളയേണ്ട അവസരമല്ല ഇപ്പോഴെന്നും, മുഴുവൻ പ്രവാസികളും കേരളത്തെ സഹായിക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് കോടികണക്കിന് രൂപ കോരളത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കയാണെന്നും പിന്നെ ഒരു മന്ത്രിയെ അയക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാവുന്നില്ലെന്നും പുന്നക്കൻ മുഹമ്മദലി വ്യക്തമാക്കി.