മഴയായി കാറ്റായി കവിത പെയ്തിറങ്ങിയത് ഷാര്‍ജയ്ക്ക് നവ്യാനുഭവമായി
കാലിക പ്രസക്തിയുള്ള പല സംഭവങ്ങളും കൂട്ടിയിണക്കിയ പിഎന്‍. ഗോപികൃഷ്ണന്‍ ചൊല്ലിയ കവിതയോടെയാണ് കാവ്യസന്ധ്യ അവസാനിച്ചത്.
ഷാര്‍ജ: പുസ്തകമേളയുടെ ഭാഗമായി ഇന്നലെ ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ ബാള്‍ റൂമില്‍ നടന്ന കാവ്യ സന്ധ്യക്ക് വന്‍ സദസ്സ് സാക്ഷ്യം വഹിച്ചു. കവികളായ സച്ചിദാനന്ദന്‍, ശ്രീകുമാരന്‍ തമ്പി, മധുസൂദനന്‍ നായര്‍, പിഎന്‍.. ഗോപീകൃഷ്ണന്‍, ഞെരളത് ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
കേരളത്തിന് പുറത്തു കാവ്യസന്ധ്യക്ക് ഇത്ര വലിയ ഒരു സദസ്സ് ലഭിക്കുന്നത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് സ്വാഗതമാശംസിച്ച ഡി.സി രവി പറഞ്ഞു. മേളയില്‍ ഏറ്റവും സജീവമായ പരിപാടികള്‍ നടക്കുന്നത് ഇന്ത്യന്‍ പവലിയനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടക്ക കൊട്ടി പ്രണയത്തെക്കുറിച്ച് കവിതയാലപിച്ചു കാവ്യസന്ധ്യക്കു തുടക്കമിട്ടത് ഞെരളത് ഹരിഗോവിന്ദനാണ്.
ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തു നിര്‍ത്താനും മാപ്പു പറയാനും തയ്യാറായ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ വേദന പങ്കിട്ടു കൊണ്ട് സച്ചിദാനന്ദന്‍ 'മാപ്പ്' എന്ന കവിത ചൊല്ലി. അദ്ദേഹത്തിന്റെ 'പിണക്കം' മുസ്ലിം' , 'കോഴിപ്പങ്ക്' തുടങ്ങിയ കവിതകളും ഹൃദയപൂര്‍വമാണ് ആസ്വാദകര്‍ സ്വീകരിച്ചത്. മികച്ച രീതിയില്‍ പുസ്തകമേള ഒരുക്കിയ ഭരണാധികാരികള്‍ക്കും, വലിയ സദസ്സിലും നന്ദി പറഞ്ഞാണ് കവിയും ഗാനരചയിതാവുമായ ശ്രീ കുമാരന്‍ തമ്പി കാവ്യാലാപനം തുടങ്ങിയത്.
വാര്‍ധക്യത്തില്‍ അമ്മയെ ഉപേക്ഷിക്കുന്ന ആണ്കുട്ടികള്‍ക്കായി സമര്‍പ്പിച്ച 'അമ്മക്കൊരു താരാട്ട്', 'അവശേഷിപ്പുകള്‍ ' എന്നീ രണ്ടു കവിതകളാണ് അദ്ദേഹം ആലപിച്ചത്. ഭാവ തീവ്രതയോടെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മധുസൂദനന്‍ നായര്‍ കവിത ചൊല്ലിയപ്പോള്‍ സദസ്സ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്.
വറ്റിപ്പോകുന്ന, ജീവന്റെ പ്രഭാവമായ ജലം എവിടെ നിന്ന് വീണ്ടെടുക്കും എന്ന ആശങ്ക പങ്കു വെക്കുന്ന നീര് കോരുക എന്ന കവിതയും, ' കാറ്റുകള്‍' എന്ന കവിതയുമാണ് അദ്ദേഹം അവതരിപ്പിച്ചത്.
കാലിക പ്രസക്തിയുള്ള പല സംഭവങ്ങളും കൂട്ടിയിണക്കിയ പിഎന്‍. ഗോപികൃഷ്ണന്‍ ചൊല്ലിയ കവിതയോടെയാണ് കാവ്യസന്ധ്യ അവസാനിച്ചത്.