കുവൈത്ത് ദുരന്തം; ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, ആകെ മരണം 50 ആയി
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. ചികിത്സിയിൽ തുടരുകയായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമല്ല. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇനിയും മരണ സംഖ്യ ഉയർന്നേക്കാനാണ് സാധ്യത. ഗുരുതരാവസ്ഥയിൽ നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
അതേസമയം മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുമായി വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ പത്തരയോടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. വിമാനത്താവളത്തിൽ പൊതുദർശനം ഉണ്ടാകില്ല. പെട്ടെന്ന് തന്നെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

45 ഇന്ത്യക്കാരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 23 പേർ മലയാളികളാണ്. ദുരന്തത്തിൽ മരിച്ച 7 തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയിലാണ് എത്തിക്കുക. ഡല്‍ഹിയില്‍ വിമാനം എത്തി അവിടുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനായിരുന്നു വിദേശകാര്യമന്ത്രാലയം ആലോചിച്ചത്. എന്നാല്‍ മരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കേരളത്തിൽ നിന്നായതിനാലാണ് നെടുമ്പാശേരിയിൽ എത്തിച്ച് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. കേരള അതിർത്തി കഴിയുന്നത് വരെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങളെ സംസ്ഥാന പോലീസ് അകമ്പടി കൊടുക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
കുവൈറ്റ് ദുരന്തം : മരണമടഞ്ഞവരുടെ മൃതദേഹം പ്രത്യേക ആംബുലൻസിൽ കൊണ്ടുപോകും
കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു ബുധനാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. അപകടത്തിൽ ഇന്ത്യക്കാരും ഫിലിപ്പൈൻ പൗരൻമാരുമാണ് മരിച്ചത്. പരിക്കേറ്റ 28 ഓളം പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 5 മലയാളികൾ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
അതിനിടെ സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായത്. കെട്ടിടത്തിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.












Click it and Unblock the Notifications