അതാണ് ജീവിതം മാറ്റിമറിച്ചത്; ടേണിങ് പോയിന്റ് നിമിഷം ഓര്‍ത്തെടുത്ത് എംഎ യൂസഫലി
ലോകത്തിന് മുമ്പില്‍ മലയാളിയുടെ വ്യവസായ സങ്കല്‍പ്പത്തെ വരച്ചുകാട്ടിയ വ്യക്തിത്വമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. തൃശൂരിലെ നാട്ടികയില്‍ നിന്ന് തുടങ്ങിയ ആ യാത്ര ഇന്ന് വ്യവസായ ലോകം ചുറ്റുകയാണ്. മലയാളിക്ക് അഭിമാനത്തോടെ എടുത്തുപറയാന്‍ സാധിക്കുന്ന നാമങ്ങളില്‍ ഒന്നായി യൂസഫലിയെ മാറ്റിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ് എന്ന് തീര്‍ച്ചയായും പറയാം.
ഉയരങ്ങള്‍ കീഴടക്കാന്‍ വേണ്ട ഏറ്റവും പ്രധാനമായ സ്വഭാവഗുണം കഠിനാധ്വാനം ചെയ്യാനുള്ള മനസാണ്. എന്നാല്‍ എത്ര കഠിനാധ്വാനം ചെയ്തിട്ടും എവിടെയും എത്താതെ പോയ ഒട്ടേറെ പേരെയും നമുക്ക് കാണാന്‍ സാധിക്കും. അവിടെയാണ് ദൈവികമായ സഹായം കൂടി വേണമെന്ന് ചിലര്‍ പറയാറ്. ഇതു രണ്ടും ഒത്തുചേര്‍ന്ന വ്യക്തിത്വമാണ് എംഎ യൂസഫലി.

യൂസഫലിയുടെ പിതാവും സഹോദരന്മാരുമെല്ലാം കച്ചവടവും മറ്റുമായി ബന്ധമുള്ളവരായിരുന്നു എങ്കിലും ഇത്രയും വലിയ വ്യവസായ ലോകം അവര്‍ക്ക് മുമ്പില്‍ തുറന്നിരുന്നില്ല. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു പിതാവും സഹോദരന്മാരും. ഒരു സഹോദരന്‍ യുഎഇയിലെ അബുദാബിയിലും. അതുകൊണ്ടുതന്നെ യൂസഫലി കച്ചവട രംഗത്തേക്ക് എത്തിയത് തികച്ചും സ്വാഭാവികം. പിന്നീട് സംഭവിച്ചതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങള്‍.
വിദേശ രാജ്യങ്ങളില്‍ ഏറെ യാത്ര ചെയ്തിരുന്നുവെന്ന് യൂസഫലി പറയുന്നു. വിപണി സംബന്ധിച്ച് അറിയുകയും സാധ്യതകള്‍ ആരായലുമായിരുന്നു ലക്ഷ്യം. വളരെ ചെറുപ്പത്തില്‍ തന്നെ യൂറോപ്പിലും ഓസ്‌ട്രേലിയയിലും മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലെല്ലാം പോയി. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് ചരക്കുകള്‍ കിട്ടും. ഉപഭോക്താക്കള്‍ക്ക് എങ്ങനെ വില കുറച്ച് കൊടുക്കാന്‍ സാധിക്കുമെന്നുമെല്ലാമായിരുന്നു അന്നത്തെ ചിന്ത...
ബിസിനസ് ബന്ധമുള്ള കുടുംബമായതിനാല്‍ അതില്‍ നിന്നെല്ലാം പാഠങ്ങള്‍ പഠിച്ചിരുന്നു. എന്തെങ്കിലും ആകണം എന്ന വിഷന്‍ തനിക്കുണ്ടായിരുന്നുവെന്നും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും യൂസഫലി ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളെ കുറിച്ച് ചിന്തിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്യവെയാണ് ഗള്‍ഫ് യുദ്ധം വന്നത്...
''യുദ്ധം വന്നതോടെ മാര്‍ക്കറ്റ് ഇടിഞ്ഞു. കിട്ടിയ പണവുമായി ആളുകള്‍ രക്ഷപ്പെടുകയാണ്. എന്നാല്‍ ഗള്‍ഫ് മേഖല വിട്ടു പോരാന്‍ തനിക്ക് തോന്നിയില്ല. അവിടെ നിന്ന് എന്ത് സംഭവിക്കുമെന്ന് നോക്കാമെന്ന തീരുമാനം എടുത്തു. ഉറച്ച വിശ്വാസിയായതിനാല്‍ ദൈവം എന്ത് തീരുമാനമാണ് എടുക്കുക എന്ന് നോക്കാമെന്ന് ഉറപ്പിച്ചു''- യൂസഫലി പറയുന്നു.
ഗള്‍ഫില്‍ നിന്ന് ഓടി രക്ഷപ്പെട്ട് വേറെ എവിടേലും പോയാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന ചിന്തയായിരുന്നു യൂസഫലിക്ക്. കൈയ്യിലുള്ള എല്ലാ കാശും ഇറക്കി കഴിഞ്ഞിരുന്നു. കാലം കഴിഞ്ഞു, യുദ്ധമെല്ലാം മാറി. ഇന്നത്തെ ഈ നിലയിലേക്ക് എത്തി. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് യൂസഫലിയെ വിളിക്കുകയും അദ്ദേഹം കൊട്ടാരത്തില്‍ പോയി കാണുകയും ചെയ്തു. തന്നെ അദ്ദേഹം തൊട്ടടുത്തിരുത്തി സംസാരിച്ചത് വലിയ കാര്യമാണെന്ന് യൂസഫലി എടുത്തു പറയുന്നു.
ആ ബന്ധം രാജകുടുംബത്തോട് ഇന്നും നിലനില്‍ക്കുന്നു. സ്വന്തമായി വീട് തന്നു, വസ്തു തന്നു. കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അവസരം തന്നു. ശൈഖ് സായിദിന്റെ മക്കളുമായും ആ ബന്ധം തുടരുന്നു. അവര്‍ സഹായിച്ചില്ല എങ്കില്‍ ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ല. സ്ഥാപനങ്ങള്‍ തുറന്ന എല്ലാ സ്ഥലത്തും മലയാളി ഉപഭോക്താക്കളുടെ സഹകരണമുണ്ടായി എന്നും യൂസഫലി എടുത്തു പറഞ്ഞു.












Click it and Unblock the Notifications