സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നവർക്ക് സമ്മാനം
ജിദ്ദ : നിയമ ലംഘകര്‍ക്കായുള്ള സൗദി സുരക്ഷാ വിഭാഗത്തിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും രണ്ടാം ഘട്ട പരിശോധനകളില്‍ ആയിരക്കണക്കിനാളുകളാണു വിവിധ പ്രവിശ്യകളില്‍ പിടിയിലായത്.
നിയമ ലംഘകരെ പിടി കൂടുന്ന ഉദ്യോഗസ്ഥര്‍ക്കും പിടി കൂടാന്‍ സഹായിക്കുന്നവര്‍ക്കും നിയമ ലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴയുടെ 25 ശതമാനം തുക വരെ സമ്മാനമായി നല്‍കുമെന്ന സൗദി മന്ത്രി സഭയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണു റെയ്ഡ് കൂടുതല്‍ ഊര്‍ജ്ജിതമായത്. സാധാരണയായി പരിശോധനകള്‍ നടത്തുന്ന ജോലി സ്ഥലങ്ങള്‍ക്ക് പുറമെ നഗരങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന പ്രാന്ത പ്രദേശങ്ങളിലെ ലേബര്‍ ക്യാംബുകളിലും മല മുകളിലുമെല്ലാം ഇപ്പോള്‍ പരിശോധകര്‍ കടന്നു ചെല്ലുന്നുണ്ട്.

ജിദ്ദയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ കയറി ഇഖാമ പരിശോധിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണു. റൂമിനു താഴെയുള്ള കടകളിലേക്ക് പോകുംബോള്‍ ഇഖാമ എടുക്കാന്‍ മറക്കുന്നവരെയും വെസ്റ്റുകള്‍ പുറത്തിടാനു റൂമിനു വെളിയില്‍ പോകുംബോള്‍ ഇഖാമ കൈ വശം വെക്കാത്തവരെയും പിടി കൂടുന്നുണ്ട്. നിരവധി മലയാളികള്‍ തന്നെ ഇത്തരം അബദ്ധങ്ങള്‍ കാട്ടി സുരക്ഷാ വകുപ്പിന്റെ കയ്യില്‍ പെട്ടിട്ടുണ്ട്.
ഹായില്‍ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങളിലും വര്‍ക്ക് ഷോപ്പുകളിലും ഫാക്ടറികളിലും മറ്റു ജനവാസ കേന്ദ്രങ്ങളിലുമെല്ലാം തൊഴില്‍ വകുപ്പും സുരക്ഷാ വകുപ്പും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനകളില്‍ 1900 ത്തോളം ആളുകള്‍ പിടിയിലായിരുന്നു. അല്‍ബഹ, തിഹാമ, അസീര്‍, അല്‍ ഖസീം , എന്നിവിടങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണു കഴിഞ്ഞ ഏതാനും ദിനങ്ങളില്‍ റെയ്ഡില്‍ പിടിയിലായത്. അനധിക്യത താമസക്കാരും സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യുന്നവരും നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യ ചെയ്യുന്നവരുമെല്ലാം പിടിയിലാകുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.












Click it and Unblock the Notifications