മലയാള സാഹിത്യത്തിന് മക്തി തങ്ങളുടെ സംഭാവന മഹത്തരം: മുസ്തഫ തൻവീർ
ഷാർജ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക പടവാളാക്കി പോരാടിയ സമുദായ പരിഷ്കർത്താവ് മാത്രമായിരുന്നില്ല മക്തി തങ്ങൾ എന്നും ആധുനിക മലയാള സാഹിത്യത്തിൻ്റെ തുടക്കക്കാരൻ തന്നെയായിരുന്നു അദ്ദേഹമെന്നും പ്രഗത്ഭവാഗ്മിയും എഴുത്തുകാരനും ഐ.എസ്.എം. മുൻ സംസ്ഥാന പ്രസിഡണ്ടുമായ മുസ്തഫ തൻവീർ പ്രസ്താവിച്ചു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ കെ.എൻ.കം പബ്ലിക്കേഷൻസ്, യുവത ബുക്സ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പൊതുപരിപാടിയിൽ 'മലയാള സാഹിത്യത്തിന് മക്തി തങ്ങളുടെ സംഭാവന' എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുയായിരുന്നു അദ്ദേഹം.
പ്രശസ്തമായ മിക്ക ആദ്യകാലകൃതികളും പുറത്തിറങ്ങുന്നതിനും മുമ്പേ 1884 ൽ മക്തി തങ്ങൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങളുടെ കൃതിയായ 'കഠോരകഠാരം' എന്ന കൃതി പുറത്തിറങ്ങിയിട്ടുണ്ട്. ആത്മകഥ എന്ന ആധുനിക സാഹിത്യരുപത്തോട് കിടപിടിക്കുന്ന മക്തിക്ലേശം' എന്ന പുസ്തകം 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ ഇറങ്ങിയിട്ടുണ്ട്. പാച്ചുമൂത്തതിനും രാമകൃഷണപിള്ളക്കുമിടയില്‍ മക്തി തങ്ങളെയും ചേര്‍ക്കാതെ മലയാളത്തിലെ ആത്മകഥയുടെ ചരിത്രം പൂര്‍ണമാകില്ല.വിവിധ വിഷയങ്ങളിൽ ചെറുതും വലുതുമായ 50 ഓളം പുസ്തകങ്ങൾ ശുദ്ധ മലയാളത്തിൽ അക്കാലത്ത് ഇറക്കിയ അദ്ദേഹം വലിയ പ്രയാസങ്ങൾ സഹിച്ച് ദീർഘകാലം ദിനപത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും സ്വസമുദായങ്ങൾക്കിടയിൽ നടത്തിയ പരിഷ്കരണ പ്രവത്തനങ്ങൾക്കും മുമ്പേ സർവ്വരംഗത്തും പിന്നോക്കമായ മുസ്ലിംകൾക്കിടയിൽ മക്തി തങ്ങൾ പരിഷ്കരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാഷയും മതവും പ്രമാണവും പഠിക്കാൻ നിരന്തരം പ്രേരിപ്പിച്ച അദ്ദേഹം മലയാള ഭാഷതന്നെ നിഷിദ്ധമാക്കിയ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു കൊണ്ട് സ്കൂളുകളിൽ തങ്ങളുടെ സന്താനങ്ങളെ പറഞ്ഞയക്കാൻ നിർബന്ധിച്ചു. വിവിധ മതസമുദായങ്ങള്‍ ഒരേ ലിപി ഉപയോഗിച്ച് മലയാളം കൂടുതല്‍ കെട്ടുറപ്പുള്ളതാവുകയും പ്രസ്തുത ഏകോപനം കേരളം എന്ന അര്‍ത്ഥത്തിലുള്ള പ്രാദേശികൈക്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യണമെന്നും അത് കേരളത്തിന്റെ പുരോഗതിയെ സഹായിക്കണമെന്നും മക്തി തങ്ങള്‍ അക്കാലത്തു തന്നെ അതിയായി ആഗ്രഹിച്ചിരുന്നു.
മക്തി തങ്ങളുടെ വാദപ്രതിവാദങ്ങളും സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും കേരളം എന്ന ആശയത്തെ സാധ്യമാക്കുന്നതില്‍ വഹിച്ച പങ്കും പൂര്‍ണമായും പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമത്വവും സമാധാനവും കരുണയുമാണ് മതങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെന്നും മതവിശ്വാസിക്ക് ഒരിക്കലും അപകടകാരിയാവാനോ ഭയം വിതക്കാനോ കഴിയില്ലെന്നും പണ്ഡിതനും പ്രഭാഷകനുമായ അബ്ദുൽ ഹസീബ് മദനി പ്രസ്താവിച്ചു. 'മതവും മാനവികതയും' എന്ന വിഷയമതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തി കാണിക്കാനോ ഭയാനകത സൃഷ്ടിക്കാനോ ഉള്ളതല്ല മതം, പ്രത്യുത സർവ്വം ദൈവത്തിന് സമർപ്പിച്ച് ജീവിതം ക്രമീകരിക്കുകയാണ് മതം ലക്ഷ്യമാക്കുന്നതെന്നും മാനവികതയുടെ ഉദാത്ത മാതൃകകൾ അവിടെ രൂപപ്പെടുമെന്നും അദേഹം തുടർന്നു. മുസ്തഫ തൻവീർ രചിച്ച 'സനാഉല്ല മക്തി തങ്ങൾ പ്രബോധകനും പരിഷ്കർത്താവും' എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം എഴുത്തുകാരനും വിചിന്തനം പത്രാധിപരുമായ ഇ.കെ.എം. പന്നൂർ വി.കെ. സകരിയ്യക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. മുസ്‌തഫ തൻവീറിനും അബ്ദുൽ ഹസീബ് മദനിക്കും ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഉപഹാരം ഷാർജ ബുക്ക് ഫെയർ ചീഫ് എക്സിക്യൂട്ടീവ് മോഹൻ കുമാർ സമ്മാനിച്ചു. ഇന്ത്യൻ ഇസ്‌ലാഹി പ്രസിഡണ്ട് എ പി അബ്ദുസമദ് ജനറൽ സെക്രട്ടറി പി എ ഹുസൈൻ ഫുജൈറ എന്നിവർ പങ്കെടുത്തു. അബ്ദുൽ വാഹിദ് മയ്യേരി സ്വാഗതവും അബ്ദുറഹിമാൻ പി. നന്ദിയും പറഞ്ഞു.