ഖത്തര്‍ എയര്‍വേയ്‌സിന്റെ വമ്പന്‍ പ്രഖ്യാപനം; പ്രതീക്ഷയോടെ പ്രവാസികള്‍... വന്‍ തിരിച്ചുവരവ്
ദോഹ: ലോകത്തെ പ്രധാന വിമാന കമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. നൂറിലധികം വിമാനത്താവളങ്ങളിലേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്ന ഖത്തറിന്റെ ഈ കമ്പനി പുതിയ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. കമ്പനിയുടെ പ്രമുഖ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കൊവിഡ് കാല പ്രതിസന്ധികള്‍ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്‌സ് വന്‍ തിരിച്ചുവരവ് നടത്തുന്നു എന്ന സൂചന കൂടിയാണിത്. വന്‍തോതില്‍ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൂടുതല്‍ പേരെ ജോലിക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. 10000 പേര്‍ക്കാണ് നിയമനം നല്‍കാന്‍ പോകുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം അടുത്തു വരുന്ന സാഹചര്യത്തില്‍ ദോഹയിലേക്ക് വലിയ ജനപ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി പുതിയ റിക്രൂട്ട്‌മെന്റ് നടത്താന്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

കൊവിഡ് കാലത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സ് ഇത്രയുമധികം പേരെ ഒറ്റയടിക്ക് റിക്രൂട്ട് ചെയ്യാന്‍ പോകുന്നത് ആദ്യമായിട്ടാണ്. നിലവില്‍ 45000 പേരാണ് ഖത്തര്‍ എയര്‍വേയ്‌സില്‍ ജോലി ചെയ്യുന്നത്. പുതിയ റിക്രൂട്ട്‌മെന്റ് കഴിയുന്നതോടെ ഇത് 55000 ആയി ഉയരുമെന്ന് കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇത്രയും പേരെ റിക്രൂട്ട് ചെയ്യുമെങ്കിലും എത്ര പേര്‍ക്ക് സ്ഥിരം നിയമനം നല്‍കുമെന്ന കാര്യം വ്യക്തമല്ല. 2021ല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം ഖത്തര്‍ എയര്‍വേയ്‌സ് വെട്ടിക്കുറച്ചിരുന്നു. 37000ത്തില്‍ താഴെയായിട്ടാണ് അന്ന് കുറച്ചത്. 33 നഗരങ്ങളിലേക്കായി സര്‍വീസ് കുറയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഘട്ടങ്ങളായി തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി.

പുതിയ റിക്രൂട്ട്‌മെന്റ് രണ്ടു രാജ്യങ്ങളിലുള്ളവര്‍ക്കാണ് നേട്ടമാകുക എന്ന് ഖത്തര്‍ എയര്‍വേയ്‌സ് വക്താവ് പറയുന്നു. ഒന്ന് ഇന്ത്യക്കാര്‍ക്കാണ്. മറ്റൊന്ന് ഫിലിപ്പീന്‍സുകാര്‍ക്കും. സെപ്തംബര്‍ അവസാനത്തോടെ പുതിയ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 20നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുക. ഈ വേളയില്‍ വന്‍തോതില്‍ വിദേശികളെ ഖത്തര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ നടക്കുന്ന വേളയില്‍ 70 ശതമാനം സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് തീരുമാനിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് ദോഹയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തും. മറ്റു രാജ്യങ്ങളിലെ ചില സര്‍വീസുകള്‍ കുറയ്ക്കും. ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മറ്റു വിമാന കമ്പനികളും ഖത്തറിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ദോഹയിലെ പഴയ വിമാനത്താവളം വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരുന്നു. ലക്ഷക്കണക്കിന് പേര്‍ ഖത്തറിലേക്ക് വരാന്‍ പോകുകയാണ്. സര്‍വീസുകള്‍ ക്രമീകരിക്കുന്നത് വലിയ ദൗത്യമാണെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. 12 ലക്ഷം പേര്‍ ഫുട്‌ബോര്‍ സീസണില്‍ ദോഹയില്‍ എത്തുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ഡിസംബര്‍ 18 വരെയാണ് മല്‍സരങ്ങള്‍.
ബീറ്റ്റൂട്ട് ഇഷ്ടമാണോ? അല്ലെങ്കിലും കഴിച്ചോളൂ... ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്

അതേസമയം, ഖത്തറിലേക്ക് മല്‍സരങ്ങള്‍ കാണുന്നതിന് എത്തുന്നവര്‍ക്ക് കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടൂര്‍ണമെന്റ് ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമാണ് നേരത്തെ പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഒരു ടിക്കറ്റെടുത്ത വ്യക്തിക്ക് മറ്റു മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടാകുമെന്നാണ് വിവരം. ബന്ധപ്പെട്ട നിയമത്തില്‍ ചില മാറ്റങ്ങള്‍ ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications