ഖത്തര്‍ പ്രതിസന്ധി: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പാലും ജ്യൂസും കിട്ടാനില്ല? പ്രവാസികൾ കുടുങ്ങുമോ?
ദോഹ: ഗള്‍ഫ് പ്രതിസന്ധി ഖത്തറില്‍ ഭക്ഷ്യക്ഷാമം സൃഷ്ടിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കായി ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍.
പ്രതിസന്ധിയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഭക്ഷ്യക്ഷാമത്തിന്റെ സാധ്യത മുന്നില്‍ കണ്ട് ജനങ്ങള്‍ പരമാവധി സാധനങ്ങള്‍ ശേഖരിച്ച് വയ്ക്കാനുള്ള ശ്രമത്തിലായിരുന്നു.
എന്നാല്‍ കാര്യങ്ങള്‍ അത്ര കണ്ട് കുഴപ്പം പിടിച്ചതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍. എന്നാല്‍ പാല്‍, ജ്യൂസ് തുടങ്ങിയവയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ക്ഷാമത്തിലേക്ക് നീങ്ങുമോ?
ഗള്‍ഫ് പ്രതിസന്ധി ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ ഖത്തര്‍ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അത്തരം ഒരു പ്രശ്‌നം രാജ്യം നേരിടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അതിര്‍ത്തികള്‍ അടച്ചപ്പോള്‍
സൗദി അറേബ്യ അതിര്‍ത്തി അടച്ചതോടെ കരമാര്‍ഗ്ഗമുള്ള ചരക്ക് നീക്കം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. യുഎഇയും ബഹ്‌റൈനും അടക്കമുള്ളവരും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. ഇതും ചരക്ക് നീക്കത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ഭയപ്പെട്ട ജനങ്ങള്‍
പ്രതിസന്ധിയുടെ ആദ്യ ദിനങ്ങളില്‍ സാധാരണ ജനങ്ങള്‍ വലിയ ആശങ്കയില്‍ ആയിരുന്നു. ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടേക്കാം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന ഉടന്‍ തന്നെ പലരും സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഓടി. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

പാലും ജ്യൂസും കിട്ടാനില്ല?
ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ പാലിനും ജ്യൂസിനും വലിയ ക്ഷാമമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് ഇവ.

പൂഴ്ത്തിവപ്പ് ഭയക്കണം
ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പലരും ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. വന്‍ വിലവര്‍ദ്ധനയ്ക്കാവും ഒരുപക്ഷേ ഇത് വഴിവയ്ക്കുക.

ഒരു വര്‍ഷത്തേക്ക് ഭയക്കേണ്ട
എന്നാല്‍ ഒരു വര്‍ഷത്തേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ രാജ്യത്തുണ്ട് എന്നാണ് ഖത്തറിന്റെ ഔദ്യോഗിക വിശദീകരണം. ജനങ്ങള്‍ ഭയക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

എത്തുന്നവഴി
ഇറക്കുമതി ചെയ്യുന്ന 95 ശതമാനം ഭക്ഷ്യ വസ്തുക്കളും സമുദ്ര, വ്യോമ മാര്‍ഗ്ഗമാണ് എത്തുന്നത് എന്നാണ് ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിലക്കുകള്‍ ഭക്ഷ്യ ഇറക്കുമതിയെ ബാധിക്കില്ല.

കരാര്‍ ഉണ്ട്
ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഇറക്കുമതി കമ്പനികളുമായി നേരത്തേ തന്നെ കരാറുകള്‍ ഉണ്ടാക്കിയിരുന്നു എന്ന കാര്യവും ഖത്തര്‍ ചേംബര്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ഭക്ഷ്ണ ഇറക്കുമതിക്കാരും കമ്പനികളും ആയുള്ള യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മറ്റ് രാജ്യങ്ങളുമായി
സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും ഉള്ള ഇറക്കുമതി നിലച്ചമട്ടാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കമ്പനികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണക്കാരുമായി കരാര്‍ ഒപ്പിട്ട് പ്രശ്‌നപരിഹാരത്തിന് നീങ്ങാം എന്നും നിര്‍ദ്ദേശമുണ്ട്.

വിതരണക്കാരും തയ്യാര്‍
ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ ഒരു ഭയത്തിന്റേയും ആവശ്യമില്ലെന്നാണ് വിതരണ കമ്പനികളും പറയുന്നത്. തങ്ങളുടെ കൈവശം ആവശ്യത്തിലേറെ ശേഖരം ഉണ്ടെന്നും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും അവര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications