പന്തുരുളുമ്പോള്‍ ഖത്തറില്‍ എന്തെല്ലാം? ആരാധകര്‍ക്കായി ഒരുങ്ങുന്നത് കാരവൻസ് വില്ലേജും,ആഡംബര കപ്പലുകളും
ദോഹ: ഫിഫ ലോകകപ്പിനെത്തുന്ന ആരാധകർക്ക് താമസിക്കാൻ 'കാരവൻ വില്ലേജും'. കൂടുതൽ വൈവിധ്യമായ താമസ സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹൗസിങ് വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഒമർ അബ്ദുൽറഹ്‌മാൻ അൽ ജാബർ വ്യക്തമാക്കി.
ലോകകപ്പ് അടുത്തതോടെ പാർപ്പിട കേന്ദ്രങ്ങൾ ഹോട്ടലുകളായി മാറ്റുന്നതിനുള്ള ജോലികളും അതിവേഗപാതയില്‍ പുരോഗമിക്കുകയാണ്. 3 മുതൽ 5 സ്റ്റാർ വിഭാഗമായി ഇവയെ വിഭജിക്കും. കൂടാതെ ബർവ വില്ലേജ്, കപ്പൽ ഹോട്ടലുകൾ തുടങ്ങിയ പദ്ധതികളിലൂടെ കാണികൾക്കായി കൂടുതൽ താമസ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളിലാണ് സുപ്രീം കമ്മിറ്റി. ഇരു പദ്ധതികളലുമായി 9500 ലധികം ആളുകള്‍ക്ക് താമസിക്കാം എന്നാണ് കണക്കാക്കുന്നത്.

ആദ്യ കപ്പൽ ഹോട്ടലിന്റെ ഉദ്ഘാടനം നവംബർ 13നാണ്. ആഡംബര കപ്പലിലെ ഫ്ലോട്ടിങ് ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുന്നതിനായി ആവശ്യക്കാർ ഏറെയാണ്. കാണികൾക്കുള്ള താമസ സൗകര്യങ്ങളുടെ പുതിയ വിവരങ്ങൾ ഹയ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. വരും ആഴ്ചകളിലായി കൂടുതൽ താമസ സൗകര്യങ്ങൾ ലഭ്യമാകുമെന്നും അൽ ജാബർ പറഞ്ഞു.എംഎസ്‌സിയുടെ പോയിസയും വേൾഡ് യൂറോപ്പയുമാണു ലോകകപ്പ് കാണികൾക്ക് താമസമൊരുക്കുന്ന ആഡംബര കപ്പലുകൾ. ദോഹയുടെ ഗ്രാൻഡ് ടെർമിനലിൽ ഇവ സ്ഥിരമായി നങ്കൂരമിടും.
കാബിൻ, പരമ്പരാഗത ശൈലികളിലുള്ളത് മുതൽ ആഡംബര സ്യൂട്ടുകൾ വരെ കപ്പൽ ഹോട്ടലുകളിൽ ഉണ്ടാകും. വിനോദം, ഭക്ഷണ-പാനീയങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയവയാണിത്.ഹോട്ടലുകൾ, അപ്പാർട്‌മെന്റുകൾ, കപ്പലുകൾ, അറേബ്യൻ ടെന്റുകൾ, ഫാൻസ് വില്ലേജുകൾ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള താമസ സൗകര്യങ്ങളാണ് കാണികൾക്കായി ഖത്തർ ക്രമീകരിച്ചിരിക്കുന്നത്. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിന്റെ 8 സ്റ്റേഡിയങ്ങളിലായി ഫിഫ ലോകകപ്പ് നടക്കുന്നത്. 15 ലക്ഷം കാണികളെയാണു ഖത്തർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications