ഉപരോധത്തിന്റെ ലക്ഷ്യം ഖത്തറിന്റെ സമ്പത്ത്; സൗദിക്കും യുഎഇക്കുമെതിരേ തുറന്നടിച്ച് ശെയ്ഖ് അബ്ദുല്ല
ദോഹ: ഖത്തറിനെതിരേ മാസങ്ങളായി തുടരുന്ന ഉപരോധത്തിന്റെ പിന്നിലെ യഥാര്‍ഥ ചേതോവികാരം വെളിപ്പെടുത്തി യുഎഇ തടങ്കലിലായിരുന്ന ഖത്തരി രാജകുടുംബാംഗം ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനി.
ശബ്ദ സന്ദേശം അല്‍ ജസീറയ്ക്ക്
ജനുവരി 15ന് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ടിവിക്ക് ലഭിച്ച ശബ്ദ സന്ദേശത്തിലാണ് സൗദിയും യുഎഇയും അടക്കമുള്ള ഉപരോധ രാഷ്ട്രങ്ങളുടെ ഉള്ളുകള്ളികള്‍ ശെയ്ഖ് അബ്ദുല്ല വെളിപ്പെടുത്തിയത്. 'ഖത്തറിന്റെ പണവും സമ്പത്തും തട്ടിയെടുക്കുകയെന്ന മുഹമ്മദ് ബിന്‍ സായിദിന്റെയും മുഹമ്മദ് ബിന്‍ സല്‍മാന്റെയും താല്‍പര്യത്തിന്റെയും ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് ഗള്‍ഫ് പ്രതിസന്ധി ഉണ്ടായത്'- അബൂദബിയിലെയും സൗദിയിലെയും കിരീടാവകാശികളെ സൂചിപ്പിച്ച് ശെയ്ഖ് അബ്ദുല്ല പറഞ്ഞു.
ജീവനൊടുക്കാന്‍ ശ്രമിച്ചു
യുഎഇ അധികൃതരുടെ ക്രൂരമായ പീഡനങ്ങളും സമ്മര്‍ദ്ദവും താങ്ങാനാവാതെ താന്‍ ജീവനൊടുക്കാന്‍ തീരുമാനമെടുത്തിരുന്നതായും ശെയ്ഖ് അബ്ദുല്ല ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കി. 'ഏകാന്ത തടവും നാട്ടിലേക്ക് (ഖത്തറിലേക്ക്) മടങ്ങാനും രണ്ട് പെണ്‍മക്കളെ കാണാനും കഴിയാത്ത സ്ഥിതിയും കാരണം ജീവനൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു'- അദ്ദേഹം പറഞ്ഞു. തന്നെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാവരുതെന്ന് കരുതിയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ശെയ്ഖ് അബ്ദുല്ല സന്ദേശത്തില്‍ വ്യക്തമാക്കി.
ഖത്തറികള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കണം
ഉപരോധത്തിനു പിന്നിലെ സൗദിയുടെയും യുഎഇയുടെയും കുതന്ത്രങ്ങള്‍ വ്യക്തമായ സാഹചര്യത്തില്‍ ഖത്തരികള്‍ തങ്ങളെ രാജ്യത്തെ പ്രതിരോധിച്ചു നില്‍ക്കണമെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. അവരെ കരുതിയിരിക്കണം. അവര്‍ പണം നല്‍കി നിങ്ങളെ പ്രലോഭിപ്പിച്ചെന്നു വരും. നിങ്ങളെ രാജ്യത്തെ തകര്‍ക്കാനാണ് അതെന്ന തിരിച്ചറിവുണ്ടാവണം- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഖത്തറിനെതിരായ തുറുപ്പുചീട്ട്
ഉപരോധത്തിന്റെ ആദ്യഘട്ടത്തില്‍ ഖത്തറിനെതിരേ സൗദിയും യു.എ.ഇയും ഉപയോഗിച്ച തുറുപ്പുചീട്ടായിരുന്നു ഖത്തറിലെ രാജകുടുംബാംഗമായ ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനി. ഇദ്ദേഹത്തെ ഭരണാധികാരിയാക്കി ഖത്തര്‍ അമീറിനെ അട്ടിമറിക്കാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഖത്തരികള്‍ ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് സൗദിയുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം, ഖത്തറിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സൗദിയിലായിരുന്നു ആ സമയത്ത് ശെയ്ഖ് അബ്ദുല്ല താമസിച്ചിരുന്നത്.
യുഎഇയിലെ തടവ്
തന്നെ യുഎഇ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ജനുവരി 14ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ശെയ്ഖ് അബ്ദുല്ല വെളിപ്പെടുത്തിയിരുന്നു. ഭരണകൂടത്തിന്റെ അതിഥിയായി അബുദബിയിലെത്തിയ തന്നെ അവര്‍ തടവുകാരനാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്ത ശെയ്ഖ് മുഹമ്മദിനാണെന്നും ഖത്തരികള്‍ക്ക് അതിലൊരു പങ്കുമില്ലെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കുകയുണ്ടായി.
യുഎഇയില്‍ നിന്ന് കുവൈത്തിലേക്ക്
ശെയ്ഖ് അബ്ദുല്ലയുടെ വീഡിയോ സന്ദേശം പുറത്തെത്തിയതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യു.എ.ഇ ഭരണകൂടത്തിനെതിരേ ശക്തമായി രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തെ കുവൈത്തിലേക്ക് മാറ്റാന്‍ യു.എ.ഇ സന്നദ്ധമായത്. അദ്ദേഹം കുവൈത്ത് ആശുപത്രിയിലെത്തുമ്പോള്‍ പീഡനങ്ങള്‍ കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ശെയ്ഖ് ഖാലിദ് വ്യക്തമാക്കിയിരുന്നു.