സൗദിയില്‍ അറസ്റ്റിലായ പ്രമുഖരുള്‍പ്പെട്ട അഴിമതിക്കേസുകളില്‍ അന്വേഷണം തുടങ്ങി
റിയാദ്: കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ സൗദിയിലെ രാജകുമാരന്‍മാരും വ്യാപാരപ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമുള്‍പ്പെട്ട അഴിമതിക്കേസുകളില്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി. കള്ളപ്പണം, ഭീകരവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട മുഴുവനാളുകളെയും ശിക്ഷാ നടപടികള്‍ക്കായി കോടതിയിലേക്ക് റഫര്‍ ചെയ്തതായി ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ സൗദ് അല്‍ ഹമദ് അല്‍ ശര്‍ഖ് അല്‍ ഔസത്ത് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ നവംബറിലായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശ പ്രകാരം മന്ത്രിമാരും ഗവര്‍ണര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട പ്രമുഖര്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായത്. അറസ്റ്റിലായവരെ റിട്ട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ താമസിപ്പിച്ച് ചോദ്യം ചെയ്തതില്‍ നിരപരാധികളെന്ന് കണ്ടെത്തിയ ഏതാനും പേരെ താമസിയാതെ വിട്ടയച്ചിരുന്നു.

എന്നാല്‍ അഴിമതിയിലൂടെ സര്‍ക്കാരിന് നഷ്ടമായ പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ ആഗോള വ്യവസായിയായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ളവരെ ഏതാനും മാസങ്ങള്‍ക്കു ശേഷം വിട്ടയക്കുകയുമുണ്ടായി. പണമായും ബിസിനസ് സ്ഥാപനങ്ങളായും റിയല്‍ എസ്റ്റേറ്റായും 107 ബില്യന്‍ ഡോളറാണ് ഇവരില്‍ നിന്ന് ഭരണകൂടം തിരിച്ചുപിടിച്ചത്. എന്നാല്‍ സര്‍ക്കാരുമായി യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാവാതിരുന്ന 56 പേര്‍ക്കെതിരേയാണ് ഇപ്പോള്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
അതേസമയം, അറസ്റ്റിലായ നിരവധി പേര്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായതായും ഒരാള്‍ പീഡനത്തിനിടെ കൊല്ലപ്പെട്ടതായും ന്യുയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. അറസ്റ്റിലായ ശേഷം പിന്നീട് വിട്ടയക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെ ബന്ധുക്കളുടെയും മൊഴികളെ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന സൗദിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications