ഭയപ്പെടേണ്ട ഷാർജ പോലീസ് കൂടെയുണ്ട്; ഷാർജ ഇനി കൂടുതൽ സുരക്ഷാ കേമറ നിരീക്ഷണത്തിൽ
ഷാർജ: പൊതുജന സുരക്ഷയ്ക്കായ് ഷാർജ പോലീസ് നടപ്പിലാക്കിയ നടപടികൾ കൂടുതൽ ഫലം കാണുന്നതായ് ഷാർജ പോലീസ് വ്യക്തമാക്കി. ഷാർജാ പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ക്യാമറകൾ ഘടിപ്പിക്കുകയും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും സുരക്ഷാ കേമറകൾ നിർബന്ധമാക്കിയതും കുറ്റക്യത്യങ്ങൾ തടയാൻ സഹായിച്ചതെന്നും പോലീസ് അഭിപ്രായപ്പെട്ടു. ഷാർജ അൽ നഹദ ഭാഗത്ത് പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തിയ മാറ്റങ്ങൾ കഴിഞ്ഞ കുറച്ചു കാലമായ് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ പോലീസ് സ്റ്റേഷൻ, പോലീസ് പെട്രോളിംങ്, അൽ നഹദ ഭാഗത്തേക്ക് എത്തിച്ചേരുന്നതും പുറത്ത് പോകുന്നതുമായ വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി ഒട്ടേറെ പുതിയ പ്രവർത്തനങ്ങളാണ് ഈ ഭാഗത്തേക്ക് പരീക്ഷണടിസ്ഥാനത്തിൽ പോലീസ് നിലവിൽ വരുത്തിയത്. പുതിയ സുരക്ഷാ ക്രമീകരണങ്ങൾ വലിയ രീതിയിലുള്ള കുറ്റക്രത്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നതായ് കണ്ടെത്തിയതിനെ തുടർന്ന് ഇത്തരം രീതികൾ മറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കുവാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
നബ്ബ, മുവൈലിയ ഭാഗങ്ങളിലായിരിക്കും രണ്ടാം ഘട്ടം നടപ്പിലാക്കുക. പൊതുജന സുരക്ഷയുടെ കാര്യത്തിൽ കർശന നിയമങ്ങളുള്ള രാജ്യമാണ് യുഎഇ. അത്കൊണ്ട് തന്നെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സഗം തുടങ്ങിയ വലിയ കുറ്റ ക്രത്യങ്ങൾ രാജ്യത്ത് താരതമ്യേന റിപ്പോർട്ട് ചെയ്യപ്പെടാറില്ല. സർക്കാർ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന മികച്ച സേവനങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം സ്ഥാപനങ്ങൾക്ക് പ്രത്യേകം പ്രശംസാപത്രം നൽകി ആദരിക്കുവാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂമിന്റെ തീരുമാനത്തിൽ സേവനങ്ങളുടെ മികവ് വർദ്ധിപ്പിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതും ഷാർജ പോലീസിന്റെ പുതിയ നടപടികൾക്ക് പിന്നിലുണ്ട്.
സൈബർ കുറ്റ ക്രത്യങ്ങൾ കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ ക്യത്യമായ് ബോധവത്കരിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് കാണിച്ച് മൊബൈലിൽ എത്തുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും, ബാങ്ക് അക്കൗണ്ടുമായ് ബന്ധപ്പെട്ട വിവരങ്ങൾ അപരിചിതർക്ക് കൈമാറരുതെന്നും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധവേണമെന്നും പോലീസ് നിർദേശിച്ചു. വാഹനപകടങ്ങളുടെ കണക്ക് സൂചിപ്പിക്കുന്നത് ഏഷ്യയിൽ നിന്നുള്ളവരാണ് കൂടുതലും നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നതെന്നും എന്നാൽ രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ എണ്ണം താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യയിൽ നിന്നുള്ളവരുടെ വർദ്ധനവ് തന്നെയാണ് സൂചിക മുകളിലെത്താൻ കാരണമെന്നും പോലീസ് വ്യക്തമാക്കി.
വിദേശ മാധ്യമങ്ങളെ ഉൾപ്പെടുത്തി മികച്ച രീതിയിലുള്ള ബോധവത്കരണ പദ്ധതികളുമായ് മുന്നോട്ട് പോവാനാണ് ഷാർജാ പോലീസിന്റെ തീരുമാനം. വാർത്താ സമ്മേളനത്തിൽ ഓപ്പറേഷൻ ഡയറക്ടർ ജനറൽ ബ്രി. മുഹമ്മദ് റാഷിദ് ബയാത്. മീഡിയ ആന്റ് പബ്ലിക്ക് റിലേഷൻ ഡയറക്ടർ ബ്രി. ആരിഫ് ഹസ്സൻ ബിൻ ഹുബൈദ്, സെൻട്രൽ ഓപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കേണൽ ഡോ. അലി ബു അൽസൂദ് എന്നിവർ പങ്കെടുത്തു.