മുഴുപ്പട്ടിണി, താമസം റോഡിൽ, നാട്ടിലേക്ക് മടങ്ങാൻ സഹായം തേടി 24 ഇന്ത്യക്കാർ, മലയാളികളും !!
റിയാദ്: പട്ടിണി മൂലം കഷ്ടപ്പെട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യര്‍ത്ഥിച്ച് 24 ഇന്ത്യക്കാർ സൗദിയിൽ. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ആഹാരവും പാർപ്പിടവുമില്ലാതെ റോഡരികുകളിൽ കഴിയുന്നത്. ഇവരിൽ 10 പേര്‍ ആന്ധ്രപ്രദേശിൽ നിന്നും നാല് പേർ തെലങ്കാനയില്‍ നിന്നും 10 പേർ ഒഡിഷയിൽ നിന്നുമുള്ളവരാണ്.
ഏജന്‍റുമാരാൽ ചതിക്കപ്പെട്ട് സൗദിയിലെത്തിയവരാണ് നാട്ടിലേയ്ക്ക് മടങ്ങുന്നതിനായി സഹായം തേടുന്നത്. അപകടസാധ്യത നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ ഇവര്‍ ജോലി ചെയ്യുന്ന കമ്പനി കള്ളക്കളി കളിച്ചതോടെ ഇവരെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുന്നതിനായി ഇന്ത്യൻ എംബസിയ്ക്കും ഇടപെടാൻ കഴിയാതായി.
മന്ത്രി ഇടപെട്ടു
തെലങ്കാന പ്രവാസികാര്യ മന്ത്രി കെ ടി രാമഖറാവുവിന് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യത്തെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇവരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ കൈമാറാൻ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
നരകതുല്യം ജീവിതം
ഭക്ഷണവും വെള്ളവുമില്ലാതെ റോഡിൽ കഴിയുകയാണെന്നും നിർബന്ധിച്ച് ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്ന കമ്പനി തങ്ങളെ മർദിക്കാറുണ്ടെന്നും തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. മന്ത്രിയ്ക്ക് അയച്ച നാല് പേജുള്ള കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. റിയാദിൽ എത്തിയത് എങ്ങനെയാണെന്ന് വിശദീകരിച്ച സംഘം ജോലി ചെയ്യാനോ മടങ്ങാനോ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ഏജൻറ് ചതിച്ചു
2016ൽ ഒക്ടോബറിൽ നടന്ന ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഏജൻസ് ഈ സംഘത്തെ റിയാദിലേയ്ക്ക് അയയ്ക്കുന്നത്. എന്നാൽ റിയാദിലെത്തിയതോടെ വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിർമാണ കമ്പനിയിലേയ്ക്കാണ് ജോലിയ്ക്കായി കൊണ്ടുപോയതെന്നും തൊഴിലാളികൾ പറയുന്നു. താമസം നിയമപരമാക്കുന്നതിനായി തങ്ങൾക്ക് ഇഖാമ നല്‍കിയില്ലലെന്നും ഇവർ പറയുന്നു.
പൊതുമാപ്പ് ആശ്വാസമായില്ല
ഏപ്രിൽ ആറിന് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എംബസി ഇവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നല്‍കിയത് ഇവർക്ക് പ്രതീക്ഷ നൽകിയെങ്കിലും ജോലിക്കാര്‍ മടങ്ങിപ്പോകാതിരിക്കാൻ കമ്പനി ധൃതി പിടിച്ച് ഇവർക്ക് ഇഖാമ നൽകുകയും ചെയ്തു. ഇതാണ് ഇവർക്ക് തിരിച്ചടിയായിട്ടുള്ളത്. ഏപ്രിൽ ഒമ്പതിന് ഇഖാമ ലഭിച്ചതിനെ തുടർന്ന് ഇവർ തന്നെയാണ് ഇന്ത്യൻ എംബസിയെ വിവരമറിയിച്ചത്. ഇതോടെ ഇവർക്ക് മടങ്ങാൻ കഴിയില്ലെന്ന് എംബസിയും വ്യക്തമാക്കി.
ഏജന്‍റുമാരുടെ ഭീഷണി
ചെന്നൈയില്‍ നിന്നെത്തിയ കമ്പനിയുടെ ഏജന്റെ തൊഴിലാളികളോട് കമ്പനിയിലേയ്ക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം ജയിലിലടയ്ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. അവസാനത്തെ അടവായി ഇവരുടെ പാസ്പോർട്ടുകളും കമ്പനി പിടിച്ചുവാങ്ങുകയും ചെയ്തു.