സൗദിയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തി
മദീന മേഖലയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻതോതിലുള്ള നിക്ഷേപം കണ്ടെത്തി. സൗദി ജിയോളജിക്കൽ സർവെയാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്..
മേഖലയിൽ സ്വർണം അയിര് കണ്ടെത്തുന്നതിൽ ജിയോളജിക്കൽ വകുപ്പിന്റെ ശ്രമങ്ങൾ വിജയിച്ചതായി അധികൃതൽ അറിയിച്ചു. മദീനയിലെ വാദി അൽ ഫറാ മേഖലയിലെ അൽ മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. ഇതു രാജ്യത്തെ ഖനന നിക്ഷേപത്തിന്റെ വേഗത വർധിപ്പിക്കുകയും അങ്ങനെ രാജ്യത്തിന്റെ വിഷൻ 2030നെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും വകുപ്പ് പറയുന്നു.

സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലെ ഈ കണ്ടെത്തലുകൾ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സംഭാവന ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.പുതിയ നിക്ഷേപങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത് ഖനന മേഖലയ്ക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ. ഇത് പ്രാദേശിക രാജ്യാന്തര നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിന് സഹായകരമാകുമെന്നും അധികൃതർ പറയുന്നു.
നിലവിൽ മദീന മേഖലയിൽ സ്ഥിതി ചെയ്യുന്ന ഉമ്മുൽ ദമർ ഖനന മേഖലയിൽ ലൈസൻസ് നേടുന്നതിനായി 13 സൗദി വിദേശ കമ്പനികൾ മത്സരിക്കുന്നുണ്ട്. ഉമ്മുൽ ദമർ പര്യവേക്ഷണ ലൈസൻസിനായി 13 ലേലക്കാരെ പ്രീ ക്വാളിഫൈ ചെയ്തതായി വ്യവസായ ധാതു വിഭവശേഷി മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
40 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള മേഖലയാണ് ഉമ്മുൽ ദമറിലെ ഈ പ്രദേശം. ചെമ്പ്, സിങ്ക്, സ്വർണം, വെള്ളി നിക്ഷേപങ്ങളാണ് ഇവിടെ പ്രധാനമായും ഉള്ളത്. മേഖലയിൽ ഏകദേശം 4,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications