'ആടിയറുതി' കഴിഞ്ഞു... ഇനി സമൃദ്ധിയുടെ ചിങ്ങമാസം.....
കർക്കിടക വറുതിക്ക് വിട ചൊല്ലി ചിങ്ങം പിറന്നു. ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണ്. മലാളികളുടെ പുതുവർഷം. ആടിയറുതി എന്ന പേരിലാണ് ചിങ്ങത്തലേന്ന് വീടുകളിൽ ഒരുക്കങ്ങൾ നടക്കുന്നത്. വീടുകൾ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്ത് ചാണക വെള്ളം തളിച്ച് ശുദ്ധി വരുത്തും. ചാണകം മെഴുകിയ നിലങ്ങൾ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലർക്കുമുണ്ട്.
ഐശ്വര്യ കാലമായ ചിങ്ങത്തിൽ മാംസം ഉപേക്ഷിക്കുന്ന പതിവും ചിലർക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ആടിയറുതി ദിവസം മാംസം പാചകം ചെയ്യുന്ന പതിവുമുണ്ട്. കാലവര്‍ഷം അവസാനിക്കുകയും മാനം തെളിയുകയും ചെയ്യുന്ന ഈ കാലത്താണ് ആദ്യകാലങ്ങളില്‍ സുഗന്ധദ്രവ്യ വ്യാപാരത്തിനായി വിദേശകപ്പലുകള്‍ കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങിനെയാണ് സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ കാരണമായതെന്നും പറയപ്പെടുന്നു.

കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. എല്ലാം ഇന്ന് സങ്കല്‍പം മാത്രമാണ്. എന്നാൽ ശരിയായ രീതിയിൽ മഴ ലഭിക്കാതെ അവസ്ഥയിലാണ് കേരളവും കർഷകരും. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കും മലയാളികൾ. കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുക്കുകയും ചെയ്യും. ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളർന്നുവെന്നും വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്.












Click it and Unblock the Notifications