'റബ്ബറിന് മാത്രമല്ല, മുന്നണി വിടുന്ന രാഷ്ട്രീയക്കാര്‍ക്കും ഐസക്കണോമിക്‌സില്‍ തറവില'- പരിഹാസവുമായി ഷോണ്‍
കോട്ടയം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ആണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഒട്ടേറെ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്കൊപ്പം മറ്റ് ചില പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായിരുന്നു.
എല്‍ജെഡി നേതാവും മാതൃഭൂമി എംഡിയും ആയിരുന്ന അന്തരിച്ച എംപി വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ജനപക്ഷം നേതാവും പിസി ജോര്‍ജ്ജിന്റെ മകനും ആയ ഷോണ്‍ ജോര്‍ജ്ജ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. പരിശോധിക്കാം...

രാഷ്ട്രീയക്കാര്‍ക്കും തറവില
റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനായി റബ്ബറിന്റെ തറവില 150 രൂപയില്‍ നിന്ന് 170 രൂപയായി ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഷോണ്‍ ജോര്‍ജ്ജിന്റെ പരിഹാസം. 'റബ്ബറിന് മാത്രമല്ല, മുന്നണി വിട്ടുപോരുന്ന രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും തറവില പ്രഖ്യാപിച്ച് ഐസക്കണോമിക്‌സ്' എന്നാണ് ഷോണിന്റെ വാക്കുകള്‍.

ഉറപ്പ് കിട്ടിയാല്‍ തറവില എന്ന്
മുന്നണി വിട്ട് വരും എന്ന് ഉറപ്പ് കിട്ടിയാല്‍ ബജറ്റില്‍ നാട്ടുകാരുടെ നികുതിപ്പണത്തില്‍ നിന്ന് അഞ്ച് കോടി രൂപ തറവില നിശ്ചയിക്ക് പ്രഖ്യാപിക്കുന്നതാണ് രീതി എന്നതാണ് അടുത്ത പരിഹാസം. കെഎം മാണിയുടെ പേരിലുള്ള ട്രസ്റ്റിന് കഴിഞ്ഞ ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു.

വീരേന്ദ്രകുമാറിനും
കോഴമാണി എന്ന് വിളിച്ച് അപഹസിച്ച കെഎം മാണിയുടെ പേരിലുള്ള ട്രസ്റ്റിന് കൊടുത്ത അതേ തുക എംപി വീരേന്ദ്രകുമാറിനും കൊടുത്ത് ഐസക്ക് സമതുലനം പാലിച്ചു എന്നതാണ് അടുത്ത പരിഹാസം. ഇത്തലണത്തെ ബജറ്റില്‍ എംപി വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എല്‍ജെഡി എല്‍ഡിഎഫിൽ
വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കിയിരുന്ന എല്‍ജെഡി നേരത്തേ തന്നെ യുഡിഎഫ് വിട്ടിരുന്നു. 2018 ല്‍ ആണ് എല്‍ജെഡിയെ എല്‍ഡിഎഫില്‍ എടുത്തത്. യുഡിഎഫ് വിട്ട ജോസ് കെ മാണിയെ 2020 ന്റെ അവസാനത്തിലും ആണ് മുന്നണിയില്‍ എടുത്തത്. കെഎം മാണിയുടേയും വീരേന്ദ്രകുമാറിന്റെ മരണശേഷം അവരുടെ പേരിലുള്ള ട്രസ്റ്റിനും സ്മാരകത്തിനും ഒരേ തുക അനുവദിച്ചതിലാണ് ഷോണ്‍ ജോര്‍ജ്ജിന്റെ പരിഹാസം.

ഷോണ്‍ മത്സരിക്കുമോ?
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളോടും മത്സരിച്ച് കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ആളാണ് അഡ്വ ഷോണ്‍ ജോര്‍ജ്ജ്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് ഷോണ്‍ ജോര്‍ജ്ജ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭയില്‍ മത്സരിച്ച് വിജയിക്കുകയാണെങ്കില്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

യുഡിഎഫ് പ്രവേശനം
പിസി ജോര്‍ജ്ജിന്റെ കേരള ജനപക്ഷം ഇത്തവണ യുഡിഎഫിലെ ഘടകകക്ഷിയാകാം എന്ന പ്രതീക്ഷയിലാണ്. മുന്നണി നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പില്‍, ഇത്തരമൊരു ആവശ്യം പിസി ജോര്‍ജ്ജ് ഉന്നയിച്ചിരുന്നെങ്കിലും യുഡിഎഫ് നേതൃത്വം അത് തള്ളുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഷോൺ ജോർജ്ജിന്റെ വിമർശനം. പോസ്റ്റിന്റെ പൂർണരൂപം...
'റബ്ബറിന് മാത്രമല്ല മുന്നണി വിട്ടു പോരുന്ന രാഷ്ട്രീയ നേതാക്കൻമാർക്കും തറവില പ്രഖ്യാപിച്ചു ഐസക്കണോമിക്സ്.
മുന്നണി വിട്ടു വരും എന്ന് ഉറപ്പു കിട്ടിയാൽ ബജറ്റിൽ നാട്ടുകാരുടെ നികുതിപ്പണത്തിൽ നിന്ന് 5 കോടി രൂപ തറവില നിശ്ചയിച്ച് പ്രഖ്യാപിക്കുന്നതാണ് രീതി. കോഴ മാണി എന്നു വിളിച്ച് അപഹസിച്ച കെഎം മാണിയുടെ പേരിലുള്ള ട്രസ്റ്റിന് കൊടുത്ത അതേ തുക എംപി വീരേന്ദ്രകുമാറിനും കൊടുത്ത് ഐസക്ക് സമതുലനം പാലിച്ചു.'












Click it and Unblock the Notifications