മലയാളം ചാനലുകാരെ വിമര്‍ശിക്കുന്ന പൊതുജനമല്ല കുറ്റക്കാർ... മാധ്യമപ്രവര്‍ത്തകരുടെ 'ചില' രീതികളാണ്!
വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ സംഘം അപകടത്തില്‍ പെട്ട സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. മാതൃഭൂമി ന്യൂസ് സംഘമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക ലേഖകനായ സജി, തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ആയിരുന്ന ബിബിന്‍ എന്നിവരാണ് മരിച്ചത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ദൃശ്യമാധ്യമ പ്രവർത്തകരുടെ ഇടപെടലുകളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഷാജി മുള്ളൂർക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്... പോസ്റ്റ് ഇങ്ങനെയാണ്..
''രണ്ടു മാധ്യമ പ്രവർത്തകർ മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമ പ്രവർത്തന രീതികളെ വിമർശിക്കുമ്പോൾ മനോവേദനകൊണ്ട് ഇവനൊക്കെ എന്റെ സുഹൃത്തായിപ്പോയല്ലോ എന്ന് വിലപിക്കുന്ന മാധ്യമ സുഹൃത്തുക്കളോട്. മരണം മാത്രമല്ല ചര്‍ച്ച. മരണത്തെ മരണമായി തന്നെ കാണാന്‍ പറ്റും. അതിൽ നിങ്ങളുടെ അത്ര തന്നെ വേദനയുമുണ്ട്. പക്ഷെ മലയാളം ചാനലുകാര്‍ കാണിക്കുന്ന വെറിപിടിച്ച മാധ്യമ പ്രവര്‍ത്തന രീതിയെക്കുറിച്ച് സംസാരിക്കരുത് ചര്‍ച്ച ചെയ്യരുത് എന്നൊക്കെ പറഞ്ഞാല്‍ സോറി.
ഇപ്പൊ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നീതിയും ന്യായവും ശരിയും ശരികേടും ഒക്കെ തോന്നിത്തുടങ്ങി. കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് സംഭവിക്കുമ്പോള്‍ നിങ്ങൾക്ക് തോന്നുന്നതുപോലെ തന്നെയാണ് പൊതുജനത്തിന്റെ കാര്യത്തില്‍ നിങ്ങളില്‍ പലരും കാണിക്കുന്ന വൃത്തികേടുകള്‍ കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് തോന്നുന്നത്. ആ രണ്ടുപേരെ കൊലക്ക് കൊടുത്തതാണ് എന്നൊന്നും പറയില്ല. ഏതൊരു ജോലിക്കും ഇടയില്‍ ഉള്ളതുപോലെ ഒരു സാഹചര്യത്തില്‍ അശ്രദ്ധ കൊണ്ടോ കരുതല്‍ എടുക്കാഞ്ഞതുകൊണ്ടോ രണ്ടു ജീവന്‍ പൊലിഞ്ഞു. പക്ഷെ പൊതുസമൂഹം മറ്റേതൊരു ദുരന്തത്തെ പോലെയും അതിനെ ഉള്‍ക്കൊള്ളുന്നില്ല - മാധ്യമ പ്രവർത്തകരുടെ ചില രീതികളെക്കുറിച്ച് വിമർശിക്കുന്നു എങ്കിൽ അതിനു കാരണമുണ്ട് എന്നെകിലും ചിന്തിക്കാന്‍ പറ്റണം.
വേറൊരു സ്ഥലത്ത് ഒരു സാധാരണക്കാരനായിരുന്നു ഈ അപകടം സംഭവിച്ചത് എങ്കില്‍ മൈക്കുംകൊണ്ട് കാഷ്വാലിറ്റിയില്‍ കയറി അത് മുഖത്ത് കുത്തിക്കയറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കുമായിരുന്നവര്‍ കൂട്ടത്തില്‍ രണ്ടുപേര്‍ പരിക്കുകളോടെ ആശുപത്രീല്‍ കിടക്കുമ്പോള്‍ കാണിക്കുന ഔചിത്യം മേല്‍പ്പറഞ്ഞ മറ്റിടങ്ങളില്‍ കാണിക്കുന്നില്ല. സാധാരണമനുഷ്യര്‍ നിങ്ങളെ കണ്ടമാനം വിമര്‍ശിക്കുന്നു എങ്കില്‍ അത് വെറുതെയല്ല എന്നെങ്കിലും മനസിലാക്കി തിരുത്താന്‍ ശ്രമിക്കണം, വരുന്ന കാലമെങ്കിലും. നിങ്ങൾ നടത്തുന്ന മാധ്യമ പ്രവർത്തനത്തിലെ നല്ല വശങ്ങൾ പൊലിപ്പിച്ചു കാട്ടി വെള്ളപൂശലൊക്കെ വിട്. വള്ളിക്കാവിലമ്മച്ചി ഇഷ്ടം പോലെ ദാനം കൊടുക്കുന്നു എന്നുകരുതി സത്‌നാം സിംഗിന്റെ കൊലപാതകം ചർച്ചിക്കരുത് എന്നൊക്കെ പറയാവോ?
ഇനി നിങ്ങടെ മാധ്യമ പ്രവർത്തനത്തിന്റെ രീതി സ്വയം ഒന്ന് വിശകലനം ചെയ്യാൻ, മിനിയാന്ന് വള്ളം മറിഞ്ഞ് മരിച്ചത് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അല്ലെങ്കിൽ സാധാരണ മനുഷ്യരോ ആയിരുന്നെങ്കിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായം അടിച്ചു വിടുന്ന കാരണങ്ങൾ എന്തൊക്കെയായിരിക്കും എന്നത് ഇവിടെയുള്ള മനുഷ്യർക്ക് പൂർണ്ണ ബോധ്യമുണ്ട്.
രണ്ടു സഹപ്രവർത്തകർ അകാലത്തിൽ പൊലിഞ്ഞു പോയതിന്റെ വേദനയും വികാരവും മനസിലാക്കുന്നു. നിങ്ങളുടെ പ്രതികരണത്തിന്റെ കാരണം അതാണെന്നും. നിങ്ങളൊക്കെ ദുരന്ത സ്ഥലത്തും ആശുപത്രി കാഷ്വാലിറ്റിയിലും കേറി കാണിക്കുന്ന കസർത്തുകൾ കാണുമ്പോൾ സാധാ മനുഷ്യർക്കുണ്ടാകുന്ന വികാരവും അതൊക്കെത്തന്നെയാണ് സാറൻമാരേ. പൊതുജനത്തെ സംബന്ധിച്ച് മാധ്യമ പ്രവർത്തകൻ സാധാമനുഷ്യൻ എന്ന് വേർതിരിച്ച് ദുരന്തത്തെ കാണാൻ പറ്റില്ല, ഉണ്ടാക്കുന്ന തീവ്രത ഒരു പോലാണ്. അത് പോലും മറന്ന് നിങ്ങളുടെ രീതികളെ വിമർശിക്കുന്നു എങ്കിൽ പൊതുജനമല്ല കാരണക്കാർ. നിങ്ങളുടെ 'ചില' രീതികളാണ്''.
ഷാജി മുള്ളൂർക്കാരന്റ ഫേസ്ബുക്ക് പോസ്റ്റ് കാണാം.