തേജസ്വിനിക്കായി ബാലഭാസ്കർ കരുതിവെച്ച സമ്മാനം; നിറഞ്ഞ കയ്യടിയോടെ സദസ്സ്..വീഡിയോ
Recommended Video

ബാലഭാസ്കർ വയലിനിൽ തീർത്ത മാന്ത്രിക സംഗീതം ഒരിക്കലെങ്കിലും ആസ്വദിച്ചിട്ടുള്ളവർക്ക് ആ നാദം നിലച്ചുവെന്ന സത്യം ഉൾക്കൊള്ളുക ഹൃയദഭേദകമായ കാര്യമാണ്. സംഗീത്തേയും, പ്രണയിനിയേയും കാത്തിരുന്ന് കിട്ടിയ കൺമണിയേയും അങ്ങനെ തനിക്ക് ചുറ്റുമുള്ള എന്തിനേയും നെഞ്ചോട് ചേർത്തുവെച്ച് സ്നേഹിച്ച മനുഷ്യനായിരുന്നു ബാലഭാസ്കർ. അതുകൊണ്ട് തന്നെയാണ് സ്വന്തം കുടുംബാംഗത്തിന്റെ മരണം പോലെ ബാലഭാസ്കറിന്റെ മരണവും മലയാളിയെ വേദനിപ്പിച്ചത്.
ബാലഭാസാകറിനെക്കുറിച്ചുള്ള ഓർമകളിൽ നിറയുകയാണ് സമൂഹമാധ്യമങ്ങളും. ബാലഭാസ്കറിനൊപ്പമുള്ള തങ്ങളുടെ നല്ല നിമിഷങ്ങൾ എല്ലാവരും പങ്കുവയ്ക്കുന്നു. ബാലഭാസ്കറിന്റെ സ്വകാര്യ നിമിഷങ്ങളും വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങളുമെല്ലാം ഓർത്തെടുക്കുകയാണ് ആരാധകരും സുഹൃത്തുകളും.

സ്വകാര്യ അഹങ്കാരം
ഇതുവരെ ആരും കാണാത്ത, കണ്ണു നനയിക്കുന്ന ഒരു വീഡിയോയാണ് മെന്റലിസ്റ്റ് ആദി പങ്കുവെച്ചിരിക്കുന്നത്. ബാലഭാസ്കറിൻറെ ചിതാഭസ്മം നിമഞ്ജനം ചെയ്തു, ഇതുവരെ സ്വകാര്യ അഹങ്കാരമായി സൂക്ഷിച്ച വീഡിയോ റിലീസ് ചെയ്യുന്നു എന്ന അടിക്കുറുപ്പോടെയാണ് ആദി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകൾ തേജസ്വിനി ആദ്യമായി ബാലഭാസ്കറിന്റെ സ്റ്റേജ് പെർഫോമൻസ് കാണാനെത്തിയപ്പോഴുള്ള വീഡിയോ ആണിത്.

അതിഥിയുണ്ട്
ഇന്ന് പരിപാടി കാണാൻ ഒരു വിശിഷ്ടാതിഥി കൂടിയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് തേജസ്വിനിയെ ബാലഭാസ്കർ സദസ്സിന് പരിചയപ്പെടുത്തുന്നത്. ആദ്യമായാണ് അവൾ എന്റെ പരിപാടി കാണാൻ എത്തുന്നത്. ലക്ഷ്മിയോടൊപ്പമിരുന്നു ബാലുവിനെ നോക്കി പുഞ്ചിരിക്കുന്ന തേജസ്വിനിയേയും വീഡിയോയിൽ കാണാം.

മകൾക്ക് വേണ്ടി
സദസ്സിന്റെ സമ്മതത്തോടെ മകൾക്ക് വേണ്ടി നീലാംബരി രാഗത്തിൽ വിരലുകൾ ചലിപ്പിക്കുന്ന ബാലഭാസ്കറും അത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന തേജസ്വിനിയും ഏറെ വേദനിപ്പിക്കുന്നുണ്ട്. മകൾക്കു വേണ്ടി അച്ഛൻ നടത്തിയ പ്രകടനം നിറഞ്ഞ കയ്യടിയോടൊണ് സദസ് സ്വീകരിച്ചത്. അഭിമാനത്തോടൊയും സന്തോഷത്തോടെയും എല്ലാം കണ്ട് നിറപുഞ്ചിരിയോടെ ലക്ഷ്മിയും.

നോവായി വിയോഗം
സെപ്റ്റംബർ 25ാം തീയതിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. അപകടസ്ഥലത്തുവെച്ചുതന്നെ രണ്ടു വയസുകാരി തേജസ്വിനി മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും തിരുവനന്തപുരത്തേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബാലഭാസ്കറിന്റെ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

കാത്തിരുന്നു കിട്ടിയ കൺമണി
16 വർഷത്തെ കാത്തിരിപ്പ് ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും കുഞ്ഞുപിറന്നത്. മകളുടെ പേരിലുള്ള വഴിപാടുകൾ നടത്താനായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം.

മകൾക്ക് കൂട്ടായി
രണ്ടു വയസുകാരി തേജസ്വിനിക്ക് പിന്നാലെ ബാലഭാസ്കറും യാത്രയാവുകയായിരുന്നു. തിരിച്ചുവരവിന്റെ പ്രതീക്ഷകൾ നൽകിയ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃയദാഘാതമായിരുന്നു മരണകാരണം.

തനിച്ചായി ലക്ഷ്മി
ബാലഭാസ്കറും മകളും യാത്രയായപ്പോൾ തനിച്ചായത് ലക്ഷ്മിയാണ്. 22ാം വയസിൽ ബാലഭാസ്കർ കൂടെക്കൂട്ടിയ പ്രണയിനിയാണ് ലക്ഷ്മി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ബോധം തെളിയുമ്പോഴെല്ലാം ബാലുവിനെയും ജാനിയേയും അന്വേഷിക്കുന്നുണ്ട് ലക്ഷ്മി.

പുരോഗതി
ലക്ഷിമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ബോധം തെളിഞ്ഞതായും ദ്രവഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
വീഡിയോ
മെന്റലിസ്റ്റ് ആദി പങ്കുവെച്ച കണ്ണുനിറയ്ക്കുന്ന വീഡിയോ കാണാം.












Click it and Unblock the Notifications