എത്തിക്സ് എന്നൊരു വാക്കുണ്ട്... അറിഞ്ഞിരിക്കണം, ഒപ്പം അല്പം സാമാന്യ ബുദ്ധിയും കുറച്ചു വിവേകവും
വൈക്കത്ത് വെള്ളപ്പൊക്കെ കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വാര്‍ത്താ സംഘത്തിലെ രണ്ട് പേരാണ് അപകടത്തില്‍ പെട്ട് മരിച്ചത്. ഇതിന്‍റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ചമയ്ക്കാന്‍ പോയവര്‍ക്ക് കിട്ടിയ പ്രതിഫലം എന്ന രീതിയില്‍ പോലും ഈ ദുരന്തത്തെ വിശേഷിപ്പിക്കുന്നവരുണ്ട്.
എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിനിടെ ശ്രദ്ധിക്കേണ്ട സുരക്ഷ കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്. വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ കാണിക്കുന്ന ചില അമിതാവേശങ്ങളും വിമര്‍ശന വിധേയമാവുകയാണ് ഇപ്പോള്‍.
ഈ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് സംഗീത് സുരേന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ....

താനാണെങ്കില്‍ എന്ത് ചെയ്യും?
രണ്ടു മാധ്യമപ്രവർത്തകർക്ക് ജോലിക്കിടയിൽ ജീവൻ നഷ്ടപ്പെട്ടു. രണ്ടു വിലപ്പെട്ട ജീവനുകൾ. ആ കുടുംബങ്ങൾക്ക് ഉണ്ടായ തീരാത്ത നഷ്ടം. അവരുടെ വേദനയിൽ പങ്കുചേരുന്നു. മരിച്ചവരോട് ബഹുമാനം മാത്രം.
ഇത്തരം മാധ്യമപ്രവർത്തനം വേണോ എന്ന നിലയിൽ വരെ ചർച്ചകൾ നടക്കുന്നുണ്ട്, രണ്ടു വശത്തും ആളുണ്ട്. നല്ലത്. അങ്ങനെ ആവണം. ഒരു അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യം ആണ്. കാരണം രണ്ടു കൂട്ടരുടെയും വാദമുഖങ്ങൾ ശക്തമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പണ്ടുമുതലേ ഉള്ള ശീലം ഇങ്ങനെ ഒരവസ്ഥയിൽ എനിക്ക് ആണ് ജോലി ചെയ്യേണ്ടത് എങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന് ആലോചിച്ചു നോക്കുക എന്നതാണ്. പെട്ടന്ന് ഉത്തരം കിട്ടി. ഇവർ ചെയ്തത് തന്നെ ആവും ഞാനും ചെയ്യുക. അപ്പോൾ എനിക്ക് അവരെ കുറ്റം പറയാൻ വയ്യ.

അത്ര സുഖമുള്ള ജോലിയല്ല മാധ്യമ പ്രവര്‍ത്തനം
ചെയ്യാൻ അത്ര സുഖം ഉള്ള ജോലി ഒന്നും അല്ല ഈ മാധ്യമപ്രവർത്തനം. (പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ). ചിത്ര സുബ്രഹ്മണ്യം, തവ്‌ലീൻ സിംഗ് എന്നൊക്കെ കേട്ടു പണ്ട് ത്രില്ലടിച്ചിട്ടുണ്ട്. പക്ഷെ ഗ്രൗണ്ട് റിയാലിറ്റീസ് അതിനൊക്കെ അപ്പുറത്താണ്. വർക്ക് പ്രഷർ എന്നൊരു സംഭവം ഉണ്ട്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പെട്ടന്ന് മനസ്സിലാവും. അത് അതിന്റെ പാരതമ്യത്തിൽ തന്നെ ഉള്ള സ്ഥലങ്ങൾ ആണ് എല്ലാ മാധ്യമസ്ഥാപനങ്ങളും. മൂന്നു മാസത്തെ നോട്ടീസ്, പിന്നെ ഒരു ആറുമാസത്തെ വാണിംഗ് ഇത്തരം ഏർപ്പാട് ഒന്നും ഉണ്ടാവില്ല. സമയം നല്ലതാണെങ്കിൽ പിറ്റേ ദിവസം രാവിലെ ഓഫീസിൽ എത്തുമ്പോൾ നമ്മുടെ കസേരയിൽ വേറെ ആൾ ഇരിക്കുന്നുണ്ടാകും.

അതിജീവനം ആണ് പ്രധാനം
ഇത്തരം ഒരു സാഹചര്യത്തിൽ സർവൈവൽ ആണ് ആദ്യ instinct. ബാക്കിയുള്ളതെല്ലാം അതിനപ്പുറം. വീടിന്റെ വാടക, കുട്ടികളുടെ സ്കൂൾ ഫീസ്, പാലിന്റെയും പത്രത്തിന്റെയും പൈസ അങ്ങനെ 24/7 ഓടിക്കൊണ്ടിരിക്കുന്ന ഒരു ക്ലോക്ക് ഉണ്ട് എല്ലാവരുടെയും ഉള്ളിൽ. അങ്ങനെ ഒരു സാഹചര്യത്തിൽ ജോലി നിലനിർത്താൻ റിസ്ക് എടുക്കുന്നവനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല.
അടുത്തതു ഇതിന്റെ അല്പം കൂടി ഭീകരം ആയ വേർഷൻ ആണ്. ഇന്ന് കേരളത്തിലെ മൊത്തം ചാനലുകളുടെ എണ്ണം ഒന്നെടുത്തു നോക്കുക. വിരലിൽ എണ്ണിഎടുക്കാൻ പറ്റും. അതുപോലെ അത് വളരെ ക്ലോസ് ആയ ഒരു സർക്കിൾ ആണ്. എല്ലാവർക്കും എല്ലാവരേയും അറിയാം. "നോൺ പെർഫോർമർ" എന്നൊരു ചാപ്പയും കുത്തി ഒരാളെ സാക്ക് ചെയ്താൽ പിന്നെ പഴയ ആ പഞ്ച് ഡയലോഗ് സ്വയം പറഞ്ഞാൽ മതി, "നീ തീർന്നെടാ, നീ തീർന്നു" എന്ന്. കരിയറും ജീവിതവും തീർന്നു എന്ന് സാരം. ഇത്തരം പരിതസ്ഥിതിയിൽ ജോലി ചെയ്യുമ്പോൾ "ഓവർ ആക്കി ചളം ആക്കുന്ന"അപ്പുക്കുട്ടൻമാർ ഉണ്ടാകും. "സ്വാഭാവികം". ഇവർ നിലനിൽക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്, ഇന്നത്തെ വ്യവസ്ഥിതിയുടെ ആവശ്യം ആണ്.

ഔചിത്വവും വേണം
എന്നും പറഞ്ഞു ഈ കാണിക്കുന്ന കോപ്രായങ്ങൾ മുഴുവൻ കണ്ടു സഹിച്ചു മിണ്ടാതെ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത്? അല്ലേയല്ല. മിതത്വം, ഔചിത്യം തുടങ്ങി പല വാക്കുകളുടെയും സ്പെല്ലിങ് പോലും അറിയാൻ പാടില്ലാത്തവരും ഉണ്ട് അവരുടെ കൂട്ടത്തിൽ.അത് കാണാതെ പോകുന്നില്ല.
ഇനി ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ എന്ത് ചെയ്യണം? അതാണ് ആലോചിക്കേണ്ടത്.
സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലി എടുക്കാൻ നിർബന്ധിതർ ആകുന്നവർ ആണ് മാധ്യമപ്രവർത്തകർ. അപ്പോൾ അവരെ ആ പണിക്ക് പറഞ്ഞു വിടുന്നതിനു മുൻപ് ആ തൊഴിൽ സുരക്ഷിതമായി ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നൊരു കാര്യം ഉണ്ട്. അത് എങ്ങനെ ചെയ്യാം?

സുരക്ഷയെ കുറിച്ച് ഒരു വാക്കുപോലും ഇല്ല
ജേർണലിസം പഠിപ്പിക്കുന്ന കേരളത്തിലെ ഒരു സ്ഥാപനത്തിന്റെയും സിലബസിൽ ഈ പണി അവനവന്റെ സുരക്ഷയെ ബാധിക്കാത്ത വിധത്തിൽ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് ഒരു വാക്ക് പോലും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത് (ഞാൻ പറയുന്നത് തെറ്റാണെങ്കിൽ എന്നെ തെളിവ് സഹിതം തിരുത്തുക ). ഇത് ശരി ആണെങ്കിൽ ഈ കാലഹരണപ്പെട്ട സിലബസ് മാറ്റി സുരക്ഷ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അത് പരിഷ്കരിക്കുക.
ഒപ്പം, ജോലി ചെയ്യുന്നവർക്ക് ഈ വിഷയത്തിൽ മതിയായ അവബോധം കൊടുക്കുക. അത്ര ബുദ്ധിമുട്ട് ഉള്ള കാര്യം ഒന്നും അല്ല ഇത്. അന്താരാഷ്ട്ര തലത്തിൽ തന്നെ അറിയപ്പെടുന്ന ഈ മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ നമുക്ക് ഉണ്ട്.(അതേ മുരളി ചേട്ടനെ Muralee Thummarukudy തന്നെ ആണ് ഉദ്ദേശിച്ചത് ) സഹായിക്കാൻ തയാറാണ് എന്ന് അവർ പലകുറി പറഞ്ഞിട്ടുമുണ്ട്. അവരുടെ ഒക്കെ സേവനം നന്നായി ഉപയോഗപ്പെടുത്തുക.

ആളുകളുടെ വിമുഖത
അടുത്തത് ഹെൽമെറ്റ് വെക്കാനും, സീറ്റ്‌ബെൽറ്റ് ഇടാനും ഒക്കെ വിമുഖത ഉള്ള നമ്മുടെ മലയാളി ആറ്റിറ്റ്യൂഡ് തന്നെ ആണ്. നാട്ടിലെ ഒരു കടത്തുവള്ളത്തിൽ ഇരിക്കുന്ന ആളുകൾക്ക് ഒരു ലൈഫ് വെസ്റ്റ് കൊടുത്തിട്ട് അത് ഇട്ടാൽ മാത്രമേ ആ വള്ളത്തിൽ യാത്ര ചെയ്യാൻ പറ്റൂ എന്നൊന്ന് പറഞ്ഞു നോക്കൂ. അവർ ചിലപ്പോൾ പുഴ നീന്തി അക്കരെ കടക്കും എന്നാലും ഈ സാധനം ഇടും എന്ന് എനിക്ക് തോന്നുന്നില്ല. ഇത് അനുവദിക്കരുത്. എല്ലാ ജലയാനങ്ങളിലും( ചെറുവഞ്ചി മുതൽ ജങ്കാർ വരെ ) ലൈഫ് വെസ്റ്റ് നിർബന്ധം ആക്കണം, അതിനു നിയമം കൊണ്ടുവരണം. ഇത് വാങ്ങാൻ ലക്ഷങ്ങളും കോടികളും ഒന്നും വേണ്ട. നാട്ടുകാർ ഇറങ്ങിയാൽ സ്ഥലത്തെ പ്രമുഖ ജ്വല്ലറിയോ, ഹൈപ്പർ മാർക്കറ്റൊ ഒക്കെ സ്പോൺസർ ചെയ്യാനും മതി. അവരുടെ പേര് അതിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയും വെച്ചോട്ടെ. വിരോധം ഇല്ല.

സജ്ജരായിരിക്കുക
ഇനി ഉള്ള കാലത്തു കാലാവസ്ഥാവ്യതിയാനങ്ങൾ ഒരു വലിയ വെല്ലുവിളി തന്നെ ആവും എന്നാണ് ഈ മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ ഏകസ്വരത്തിൽ പറയുന്നത്. എപ്പോൾ വേണമെങ്കിലും ഇത്തരം പേമാരിയും വെള്ളപ്പൊക്കവും ഒക്കെ പ്രതീക്ഷിക്കാം എന്ന് അർത്ഥം. മനസ്സുകൊണ്ടും സാഹചര്യം കൊണ്ടും ഇതിനെ നേരിടാൻ സജ്ജരായി ഇരിക്കുക.
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. ഒരു തീരുമാനം എന്നത് നിങ്ങളുടെ യുക്തിക്കു വിടുന്നു. കുട്ടികളെ നീന്തൽ പഠിപ്പിക്കുക എന്ന കാര്യം ആണ് പറഞ്ഞു വരുന്നത്. കേരളത്തിന്റെ ഒരു ഭൂപ്രകൃതി അനുസരിച്ചു, ഒരു കുളമോ, പുഴയോ ഒക്കെ കണ്ടെത്താൻ ഒത്തിരി ദൂരം ഒന്നും പോകേണ്ട. വെള്ളം എന്നും എല്ലാവർക്കും ഒരു ആകർഷണം തന്നെ ആണ്. അതുപോലെ അപകടത്തിൽ പെടുത്തുന്ന ഒന്നും ആണ് അത്. നീന്തൽ അറിയാമെങ്കിൽ വെള്ളത്തിൽ പെട്ടുപോയാലും രക്ഷപെടാൻ സാധ്യത കൂടുതൽ ഉണ്ട്. ഇതിന്റെ വേറൊരു വശം നീന്തൽ അറിയാം എന്നത് കൊണ്ട് വെള്ളത്തിൽ ഇറങ്ങി അപകടത്തിൽ പെടുമോ എന്ന പേടി ആണ്. പോസിറ്റീവ് ആയി കാണുന്നത് ആവും നല്ലത്.

ഓവറാക്കി ചളമാക്കുന്ന അപ്പുക്കുട്ടന്‍മാരോട്
ഇനി പറയാൻ ഉള്ളത് ഓവറാക്കി ചളം ആക്കുന്ന അപ്പുക്കുട്ടൻമാരോടും കൂടി ആണ്. കിണറ്റിലെ വെള്ളം മലിനമാണോ എന്നറിയാൻ കിണറ്റിൽ ഇറങ്ങി കുടിച്ചു നോക്കണോ? ഒരു ബക്കറ്റ് വെള്ളം കോരി നോക്കിയാൽ പോരെ? ഒരു സ്ഥലത്തു കഴുത്തൊപ്പം വെള്ളം ഉണ്ട് എന്ന് പറഞ്ഞാൽ അത് മനസ്സിലാക്കാൻ ഉള്ള ബോധം മലയാളിക്ക് ഇല്ലേ? അതിനു കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്ന് ലൈവ് കാണിക്കണോ? ഒരു അപകടം നടന്ന സ്ഥലം മുതൽ അന്യസംസ്ഥാനത്തു റോഡപകടങ്ങളിൽ മരിച്ചവരുടെ പേരുകൾ അവരുടെ ബന്ധുക്കളുടെ പോലും അനുവാദം വാങ്ങാതെ സ്ക്രോൾ ചെയ്യിക്കുമ്പോൾ വരെ ഇത് ഓവർ അല്ലെ എന്ന് സ്വയം ചോദിക്കണം. ഒരു മീഡിയ പോളിസി ഇല്ലാത്തതു കൊണ്ടാണ് ഇതൊക്കെ കാണേണ്ടി വരുന്നത് എന്ന് ഒരു ആരോപണം വന്നാൽ അത് നിഷേധിക്കാൻ പറ്റുമോ?
എത്തിക്സ് എന്നൊരു വാക്കുണ്ട്. അർത്ഥം അറിയില്ലെങ്കിൽ അത് അറിഞ്ഞിരിക്കണം. ഒപ്പം അല്പം സാമാന്യ ബുദ്ധിയും കുറച്ചു വിവേകവും ഒക്കെ നല്ലതാണ്. പ്രത്യേകിച്ച് ദുരന്തമുഖങ്ങളിൽ.
സംഗീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് സംഗീത് സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications