ഇന്നും നെഞ്ച് നീറ്റിയും കണ്ണീരണിയിച്ചും അഭിമന്യു.. മരിച്ചിട്ടും മറക്കാനാവാതെ! അധ്യാപികയുടെ കുറിപ്പ്
പ്രശസ്തനല്ലാത്ത, നമ്മള്‍ ആരാധിക്കാത്ത, വ്യക്തിപരമായി ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ മരണം എത്രത്തോളം നമ്മെ വേദനിപ്പിക്കാം ? അതിനുള്ള ഉത്തരമാണ് അഭിമന്യു. മതവര്‍ഗീയവാദികളുടെ ഒറ്റക്കുത്തില്‍ പിടഞ്ഞ് തീര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിന്റെ മനസ്സിനെ വേദനിപ്പിച്ച് കൊണ്ടിരിക്കുന്ന പേര്. ആരെക്കാളും ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന, തന്റെയും നാടിന്റെയും ഭാവിയെക്കുറിച്ച് നിറയെ സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍.
അഭിമന്യുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും എഴുതിയും പറഞ്ഞും തീര്‍ന്നിട്ടില്ല. കണ്ണ് നിറയാതെയും നെഞ്ച് നീറാതെയും ഒന്ന് പോലും വായിച്ച് തീര്‍ക്കാനുമാവില്ല. പയ്യന്നൂര്‍ കോളേജിലെ അധ്യാപിക സോന രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പും അത്തരത്തിലൊന്നാണ്. വായിക്കേണ്ടത്..
അഭിമന്യുവിന്റെ വട്ടവട
ഇന്ന് വൈകീട്ട് കോളേജിൽ നിന്നിറങ്ങി പാർക്കിനു മുന്നിൽ എത്തുമ്പോ റോഡിൽ ആകെ പൊടിയിൽ മുങ്ങി കറുപ്പായ വെളുത്ത സ്വിഫ്റ്റ് കാറ്. എവിടന്ന് കിട്ടിയെടാ ചവറ് കാറ് എന്ന് ചോദിച്ചപ്പോൾ ഏറ്റവും ശാന്തമായ സ്വരത്തിൽ ഗനിൽ പറഞ്ഞു. ''ടീച്ചറേ.... ഞങ്ങൾ വട്ടവടയിൽ നിന്ന് വരികയാണ്. പയ്യന്നൂർ ഏരിയയിൽ നിന്ന് ശേഖരിച്ച 800 പുസ്തകങ്ങൾ അവിടെയേല്പിച്ചു തിരിച്ച് വരികയാണ്.. "
ആ ഒറ്റമുറി വീട്
ഒരാൾക്ക് നിവർന്നു നിൽക്കാൻ പാങ്ങില്ലാത്ത ഒറ്റമുറി വീട്. അവിടെ, മകൻ കൊലചെയ്യപ്പെട്ടതിനാൽ തല മുണ്ഡനം ചെയ്ത് ഒരു വർഷം കൃഷിപ്പണികളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ട അച്ഛനും പെങ്ങളും അവനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അമ്മ..... അവരും അവനോടൊപ്പം പോയെന്ന് തോന്നി ടീച്ചറേ - എന്ന് ഗനിൽ. അച്ഛനവർക്ക് അവന്റേതെന്ന് പറഞ്ഞ് ഒരു കൊടി കാണിച്ചു കൊടുത്തു.
അവനുണ്ടാക്കിയ കൊടി
അവന്റെ യൂണിറ്റിലേക്ക് കൊടി ഇടുക്കിയിൽ നിന്നോ മൂന്നാറിൽ നിന്നോ എത്തിച്ചേരുന്നത് കാത്തുനിൽക്കാതെ വെള്ളത്തുണിയിൽ അവൻ തന്നെ എഴുതിയുണ്ടാക്കിയ കൊടി. അതിലവൻ കെട്ടിയ കെട്ട് ഇപ്പോഴുമുണ്ട്.വട്ടവട മേഖലാ സമ്മേളനത്തിന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ അവൻ ലോക്കൽ സെക്രട്ടറിയോട് സമ്മേളന ഒരുക്കങ്ങളെക്കുറിച്ച് ചോദിച്ചത്രെ.
നാട്ടുകാരുടെ പ്രിയങ്കരൻ
നടക്കുന്നു എന്ന മറുപടി കേട്ടയുടൻ അവൻ ഇരുന്ന ഇരിപ്പിൽ 60കത്തുകൾ എഴുതിയുണ്ടാക്കി. നാട്ടിലെ യുവജനങ്ങൾക്ക് കൊടുക്കാൻ. വട്ടവടയിലുള്ളപ്പോൾ അവൻ വീട്ടിലിരുന്നില്ല. പഞ്ചായത്തോഫീസിലിരുന്ന് അവന്റെ നാട്ടുകാർക്ക് വേണ്ടി വരുമാന സർട്ടിഫിക്കറ്റിനും ജാതി സർട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകൾ എഴുതിക്കൊടുത്തു. അങ്ങനെയാണവൻ നാട്ടുകാർക്ക് പ്രിയങ്കരനായത്. ആ നാട് നോക്കി നിൽക്കെയാണ് ആഴത്തിലുള്ളൊരു ചാലിനു മുകളിൽ അടുക്കടുക്കായി വിറകു വച്ച് ഉയർത്തിയ ചിതയിൽ അവൻ എരിഞ്ഞ് തീർന്നത്.
ആ മൗനം നമുക്കൊപ്പം ഇറങ്ങി വരും
അവസാനത്തെ നിര വിറകും ചാരമായി വീണ ചാലിലേക്ക് അടുത്ത കരിങ്കൽ ക്വാറിയിൽ നിന്നും ഒഴുക്കിവിട്ട വെള്ളത്തോടൊപ്പം ഒഴുകിപ്പോയത്. ''മരണ വീട്ടിൽ മൗനമായിരിക്കുക എന്നത് നമ്മളൊരു നാട്ടുമര്യാദയ്‌ക്ക് ചെയ്യുന്നതല്ലേ ടീച്ചറേ... അവന്റെ വീട് നമ്മളെ നമ്മളറിയാതെ മൗനത്തിലാക്കും ആ മൗനം നമുക്കൊപ്പം ഇറങ്ങി വരും. അങ്ങോട്ട് പോവുമ്പോൾ തിരിച്ച് വരും വഴി ഇറങ്ങണമെന്ന് വിചാരിച്ച ഒരു സ്ഥലത്തും ഇറങ്ങണമെന്ന് പിന്നെ ഞങ്ങൾക്ക് തോന്നിയില്ല.
പകുതിയിൽ ഇറങ്ങിപ്പോയവൻ
അവിടന്നിറങ്ങി മഹാരാജാസിലെത്താൻ അവനൊരുപാട് വഴി താണ്ടിയിട്ടുണ്ട്. "ഇതുപോലൊന്നും മുമ്പൊരിക്കലും ഗനിലിന്റെ ശബ്ദം നനഞ്ഞ് കേട്ടിട്ടില്ല. പാതി വായിച്ച് നിർത്തിയ ഒരു പുസ്തകമുണ്ടത്രേ ഇപ്പഴും ആ വീട്ടിൽ. "നിങ്ങൾ മരിക്കുമ്പോൾ ആരാണ് കരയുക " എന്ന പുസ്തകം. അറുപത്തിയൊൻപതാം പേജ് വായിച്ച് നിർത്തി പേജ് മടക്കി അടയാളം വച്ചാണവൻ ഇറങ്ങിപ്പോയത്. നാൻ പെറ്റ മകനേ എന്ന നിലവിളിക്കൊപ്പം ഞങ്ങളെല്ലാവരും കരയുകയായിരുന്നു കുഞ്ഞേ...
ഫേസ്ബുക്ക് പോസ്റ്റ്
സോന രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്