'വിലപിടിച്ച ഒരു സമ്മാനം നൽകിയ മുഖ്യമന്ത്രിയോട്', അധ്യാപികയുടെ കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
പൊളിച്ച് നീക്കിയ സ്കൂൾ കെട്ടിടത്തിന് പകരമായി ദിവസങ്ങൾക്കുളളിൽ പകരം സംവിധാനമുണ്ടാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും നന്ദി പറഞ്ഞ് പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ആയിരുന്ന ഷീബ. മുഖ്യമന്ത്രിയുടെ പിറന്നാൾ ദിവസം പങ്കുവെച്ച കുറിപ്പ് മന്ത്രി വി ശിവൻകുട്ടിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്: ' ചോറ് വെന്തുവോ എന്നറിയാൻ
ഒരു വറ്റെടുത്ത് നോക്കിയാൽ മതി.. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു സംഭവം റിട്ടയർഡ് പ്രധാനാധ്യാപികയായ Sheeba Thambi എന്ന ടീച്ചറുടെ വാക്കുകളിലൂടെ..

ഷീബ തമ്പി ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ് :- പ്രിയപ്പെട്ട മുഖ്യമന്ത്രി, അങ്ങേക്ക് പിറന്നാൾ ആശംസകൾ നേരുന്നു . സാധാരണ പിറന്നാൾ സമ്മാനം അങ്ങേക്കാണ് തരേണ്ടത്. എന്നാൽ വളരെ വിലപിടിച്ച ഒരു സമ്മാനം താങ്കൾ ഞങ്ങൾക്കു സമ്മാനിച്ചു. അതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനാണി എഴുത്ത് ! ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഞാൻ പ്രധാനാധ്യാപിക ആയിരുന്ന പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ പൊളിച്ചുനീക്കപ്പെട്ടു.
തീരദേശ പ്രദേശത്തെ ഏറ്റവും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വർഗ്ഗത്തിൽ പെടുന്നവരുടെയും മക്കളാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കുന്നത്. ഒഴിവു ദിനങ്ങളിൽ അമ്മമാർക്ക് ലൈബ്രറിയായും ധാരാളം പൊതുപരിപാടികൾക്ക് അങ്കണമായും പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ സ്കൂൾ വിദ്യാർഥികളുടേത് മാത്രമായിരുന്നില്ല, നാടിന്റെ മുഴുവൻ ജീവനുമായിരുന്നു ..
പൊളിച്ചു നീക്കപ്പെട്ട സ്കൂളിന് പകരം പുതിയ സ്കൂൾ നിർമ്മിക്കുവാൻ മാനേജ്‌മെൻറ് തയ്യാറായില്ല. ആവശ്യത്തിന് സ്ഥലസൗകര്യവും, ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപെട്ടു വളരെ വലിയ നഷ്ട പരിഹാരം കിട്ടിയിട്ടും പുതിയ കെട്ടിടം പണിയാൻ അവർ വിസമ്മതിച്ചു. ഇവർക്ക് ലഭിച്ച നഷ്ടപരിഹാരത്തിന് PTA നിർമിച്ച മതിലും, സർക്കാർ ഫണ്ടുപയോഗിച്ചു നിർമ്മിച്ച അടുക്കളയും, സുനാമി ഫണ്ടിൽ പണിത 5 ടോയ്‌ലറ്റ് സമുച്ചയം വരെ ഉൾപ്പെട്ടിരുന്നു എന്നതാണ് വസ്തുത.
ഒരുപാട് പാവപ്പെട്ട കുട്ടികളുടെ ആശ്രയമായ സ്കൂൾ നഷ്ടപ്പെടുന്നത്. മാതാപിതാക്കൾക്കും സ്കൂളിനെ സ്നേഹിക്കുന്ന ഓരോരുത്തർക്കും സഹിക്കാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ പൊളിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യമുള്ള ഒരു മദ്രസയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും സ്ഥലമുണ്ടായിരുന്നില്ല.
അടുത്തൊരു വീടിന്റെ ചായ്പ്പിൽ ഷീറ്റ് കെട്ടിയാണ് കുഞ്ഞു മക്കൾക്ക് ഉച്ചക്ക് ആഹാരം കൊടുത്തിരുന്നത്. എന്നിട്ടും എന്റെ കുഞ്ഞുങ്ങൾ മുടങ്ങാതെ മുഴുവൻ ദിവസവും സ്കൂളിൽ വന്നിരുന്നു. പൊതുപ്രവത്തകൻ കെ. സൈനുദ്ദീനാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മേയ് 9 ന് അപേക്ഷ നൽകിയത്. ഉടനെയിതു വിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും ശിവൻകുട്ടി സാർ എത്രയും പെട്ടെന്ന് ഇടപെട്ട് മേയ് 22 ന് തന്നെ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
കൂടാതെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെ സൗകര്യമുള്ള പകരം സംവിധാനവും ലഭ്യമാക്കി. ഇതെല്ലാം കേവലം 13 ദിവസം മാത്രമെടുത്താണ് അനുവദിച്ചത് എന്നതാണ് ഏറ്റവും അഭിനന്ദനീയം. 36 വര്ഷം ഈ സ്കൂളിലെ അധ്യാപിക, പ്രധാനാധ്യാപികയായി ജോലി ചെയ്ത് ഈ വർഷം പടിയിറങ്ങിയ എനിക്ക് ഈ സ്കൂൾ ഇനിയും ഒരുപാട് കാലം കുഞ്ഞുമക്കളെ താലോലിക്കുന്ന ഇടമായി നിലനിൽക്കുമെന്നതിൽപരം വലിയ സന്തോഷം മറ്റൊന്നുമില്ല.
പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള പൂർണ്ണ സാഹചര്യം ഒരുക്കി തന്ന കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രിയ മുഖ്യമന്ത്രീ, അങ്ങേക്ക് ഈ നാടിൻ്റെ മുഴുവൻ പിറന്നാളാശംസകളും, ഒപ്പം നിന്ന വിദ്യാഭ്യാസ മന്ത്രീ, അങ്ങേക്ക് എന്റെയും പാലപ്പെട്ടിക്കാരുടേയും സ്നേഹാശംസകളും....'












Click it and Unblock the Notifications