യുഎസിനോട് കോര്‍ത്ത് താലിബാന്‍, രാജ്യം വിടണം, 3 ജില്ലകളും തിരിച്ച് പിടിച്ചു, പോര്‍ക്കളമായി അഫ്ഗാന്‍
കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ സ്വരം മാറ്റുന്നു. ഇത്രയും നാള്‍ അനുനയത്തിന്റെ സ്വരമായിരുന്നു വിദേശ രാജ്യങ്ങളോട് സ്വീകരിച്ചത്. എന്നാല്‍ അമേരിക്കയ്ക്കും മറ്റുള്ളവര്‍ക്കും ശക്തമായ മുന്നറിയിപ്പാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്. എത്രയും വേഗം രാജ്യം വിട്ടില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
താലിബാന്‍ വിരുദ്ധ സൈന്യത്തെ മുഴുവന്‍ തകര്‍ക്കാനുള്ള ഓട്ടത്തിലാണ് താലിബാന്‍. ദേശീയ പ്രതിരോധ സഖ്യത്തിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്. പാഞ്ച്ഷീര്‍ വളഞ്ഞിരിക്കുകയാണ് താലിബാന്‍ സേന. മറ്റിടങ്ങളിലും പോരാട്ടത്തില്‍ താലിബാന്‍ മുന്‍തൂക്കം നേടുന്നത് വിദേശ രാജ്യങ്ങള്‍ക്ക് അടക്കം ആശങ്കയാണ്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അന്തിമ തിയതി കഴിഞ്ഞാലും അഫ്ഗാനിസ്ഥാനില്‍ തുടരുമെന്ന് പറഞ്ഞിരുന്നു. ഇത് താലിബാനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇനിയും അഫ്ഗാനില്‍ തുടരാനാണ് ഭാവമെങ്കില്‍ അമേരിക്കയും അവരോടൊപ്പമുള്ള സുഹൃദരാജ്യങ്ങളായ സഖ്യകക്ഷികളും അനുഭവിക്കേണ്ടി വരുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് 31നകം മൊത്തം സൈന്യവും അഫ്ഗാനിസ്ഥാന്‍ വിടുമെന്നായിരുന്നു യുഎസിന്റെ ഉറപ്പ്. പലരെയും നാട്ടിലെത്തിക്കുക ദുഷ്‌കരമായ കാര്യമാണ്. അതുകൊണ്ടാണ് പിന്‍മാറല്‍ തിയതി നീട്ടുന്ന കാര്യം ബൈഡന്റെ പരിഗണനയിലുള്ളത്.

ഇതുവരെ വളരെ മയത്തോടെയായിരുന്നു താലിബാന്‍ സംസാരിച്ചത്. എന്നാല്‍ തീവ്ര സ്വഭാവത്തിലേക്ക് വന്നിരിക്കുകയാണ് അവര്‍. അമേരിക്കയോ ബ്രിട്ടനോ ഒഴിപ്പിക്കലിന് കൂടുതല്‍ സമയമാണ് തേടുന്നതെങ്കില്‍ അത് തരാനാവില്ല. ഇവിടെ തുടരാനാണ് ഭാവമെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. പറഞ്ഞ തിയതിയും കഴിഞ്ഞ് അഫ്ഗാനില്‍ തുടരുന്നത് അധീനത തുടരാനുള്ള നീക്കമാണെന്നും സുഹൈല്‍ പറഞ്ഞു. അതേസമയം അവസാന യുഎസ് സൈനികനും അഫ്ഗാനില്‍ നിന്ന് പോകാതെ സര്‍ക്കാരോ മന്ത്രിസഭയോ ഉണ്ടാക്കില്ലെന്നാണ് താലിബാന്റെ നിലപാട്.

കാബൂളിലെ മനുഷ്യാവകാശ പ്രതിസന്ധി യുഎസ്സിനെയും ബ്രിട്ടനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എട്ട് പേരോളം കാബൂള്‍ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും മരിക്കുകയും ചെയ്തു. ഒപ്പം വെടിവെപ്പും അക്രമങ്ങളും വേറെയും നടക്കുന്നു. യൂറോപ്പ്യന്‍ യൂണിയനും ബ്രിട്ടനും 31നകം എല്ലാവരെയും ഒഴിപ്പിക്കാനാവില്ലെന്നാണ് പറയുന്നത്. ബൈഡന് ഡെഡ്‌ലൈന്‍ നീട്ടേണ്ടി വരുമെന്നാണ് സൂചന. വേദനകളും നഷ്ടങ്ങളും ഇല്ലാതെ ഇത്രയും പേരെ ഒഴിപ്പിക്കുക സാധ്യമല്ലെന്ന് ബൈഡന്‍ പറഞ്ഞു. ഹൃദയഭേദകമാണ് ആ കാഴ്ച്ചകളെന്നും ബൈഡന്‍ വ്യക്തമാക്കി.

താലിബാന്‍ വിരുദ്ധ സേനയ്ക്ക് അധികം പിടിച്ച് നില്‍ക്കാന്‍ സാധിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. മൂന്ന് ജില്ലകള്‍ വീണ്ടും താലിബാന്‍ തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ താലിബാന്‍ വിരുദ്ധ സേന ഇത് പിടിച്ചിരുന്നു. പാഞ്ച്ഷീറിലെ സൈന്യത്തെ അഹമ്മദ് മസൂദാണ് നയിക്കുരന്നത്. ബാനോ, ദെ സലേ, പുല്‍ ഇ ഹെസാര്‍ ജില്ലകളാണ് താലിബാന്‍ തിരിച്ചുപിടിച്ചത്. ബഗ്ലാന്‍ പ്രവിശ്യയിലാണ് ഈ മൂന്ന് ജില്ലകളുമുള്ളത്. പ്രാദേശികമായുള്ള പ്രതിരോധ സേനകളാണ് ഈ മൂന്ന് ജില്ലകളും പിടിച്ചിരുന്നത്. ഖെയിര്‍ മുഹമ്മദ് ആന്ദ്രാബിയുടെ നേതൃത്വത്തിലുള്ളതായിരുന്നു ഈ പ്രതിരോധ സേനകള്‍. എന്നാല്‍ അധിക കാലം പ്രതിരോധം നീണ്ടു നിന്നില്ല എന്നാണ് വ്യക്തമാകുന്നത്.

അടുത്തത് പാഞ്ച്ഷീറാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. പാഞ്ച്ഷീര്‍ വളഞ്ഞിരിക്കുകയാണ് താലിബാന്‍. വെടിവെപ്പ് ആരംഭിച്ചുവെന്നാണ് സൂചന. എന്നാല്‍ ദേശീയ പ്രതിരോധ സഖ്യവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, സമാധാനപരമായി കീഴടങ്ങാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. മൂന്ന് വശത്ത് കൂടി പാഞ്ച്ഷീര്‍ വളഞ്ഞിരിക്കുകയാണെന്ന് മുജാഹിദ് പറഞ്ഞു. പാഞ്ച്ഷീര്‍ താഴ്‌വരയ്ക്ക് സമീപമുള്ള ബദാക്ഷന്‍, തക്കര്‍, ആന്ദ്രാബ്, എന്നിവിടങ്ങളില്‍ താലിബാന്‍ സൈന്യം സൈനിക ബേസ് സ്ഥാപിച്ചിരിക്കുകയാണ്. പ്രാദേശിക സേനകളും അഫ്ഗാനിസ്ഥാന്‍ സൈനികരും പാഞ്ച്ഷീറിലെ സേനയ്‌ക്കൊപ്പമുണ്ട്.

താലിബാന്‍ മാത്രം അടങ്ങിയ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നാണ് അഹമ്മദ് മസൂദ് അറിയിച്ചിരിക്കുന്നത്. എല്ലാ വിഭാഗങ്ങളും അടങ്ങിയ സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറാണെന്നും, പഷ്തൂണുകള്‍ മാത്രമുള്ള സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും അഹമ്മദ് മസൂദ് വ്യക്തമാക്കി. തനിക്ക് യുദ്ധത്തിന് താല്‍പര്യമില്ല. എന്നാല്‍ താലിബാന്‍ പാഞ്ച്ഷീറിലേക്ക് മുന്നേറിയാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും മസൂദ് പറഞ്ഞു. നേരത്തെ മസൂദുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താലിബാന്‍ പാഞ്ച്ഷീറിലേക്ക് വലിയ സന്നാഹത്തെ അയച്ചത്. താലിബാന് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ല. മുമ്പുള്ളത് പോലെ പൊരുതുമെന്നും മസൂദ് പറഞ്ഞു.

ആന്ദ്രാബ് മേഖലയില്‍ താലിബാന്‍ വിരുദ്ധ സേനയുമായുള്ള പോരാട്ടം ശക്തമായിരിക്കുകയാണ്. താലിബാന്‍ സര്‍വ സന്നാഹവും ഉപയോഗിച്ചാണ് പോരാട്ടം നടത്തുന്നത്. താലിബാന്റെ ബാനു ജില്ലയിലെ അധ്യക്ഷന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം മൂന്ന് സുപ്രധാന പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തന്നെ ഫജര്‍ മേഖലയില്‍ പ്രതിരോധ സേനയുമായി ഏറ്റുമുട്ടിയ താലിബാന് വലിയ നാശനഷ്ടമുണ്ടായി. അമ്പതോളം താലിബാന്‍ പോരാളികളാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേരെ ഈ സേന തടങ്കലിലാക്കിയിരിക്കുകയാണ്. അതേസമയം വിമത സേനയില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

പാഞ്ച്ഷീറില്‍ പരമാവധി യുദ്ധം ഒഴിവാക്കാനാണ് താലിബാന്റെ ശ്രമം. ഈ മേഖലയിലെ പ്രധാന ഹൈവേകളിലൊന്നായ സലങ് ചുരം പ്രതിരോധ സൈന്യം അടച്ചിരിക്കുകയാണ്. ഇവിടേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് വലിയ ബുദ്ധിമുട്ടാവും ഇക്കാര്യങ്ങള്‍. ഇതിനിടെ പ്രതിരോധ സേനയ്‌ക്കൊപ്പം വോളിബോള്‍ കളിക്കുന്ന ആംറുള്ള സലേയുടെചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സലേയ്‌ക്കൊപ്പം തോക്കുധാരികളായ രണ്ട് പേര്‍ നില്‍ക്കുന്നതും ചിത്രത്തില്‍ കാണാം. പാഞ്ച്ഷീര്‍ പോരാട്ടത്തിന് സജ്ജമാണെന്ന് ഇതിലൂടെ വ്യക്തമാണ്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ താലിബാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുണ്ട്.
Recommended Video

അഫ്ഗാന്‍ നിയന്ത്രിക്കുന്ന ശക്തികള്‍ തീവ്രവാദികളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അതേസമയം പറഞ്ഞ സമയത്തില്‍ കൂടുതല്‍ വേണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യായിരത്തോളം പേരാണ് കാബൂളില്‍ നിന്ന് നാടുവിടാനായി കാത്തിരിക്കുന്നതെന്ന് ജര്‍മനിയും പറഞ്ഞു. ഇതെല്ലാം പറഞ്ഞ ദിവസത്തിനുള്ളില്‍ തീരില്ലെന്നാണ് വിദേശ രാജ്യങ്ങളുടെ നിലപാട്.












Click it and Unblock the Notifications