എയർടെൽ, ജിയോ വരിക്കാർക്ക് മുട്ടൻ പണി വരുന്നു; അൺലിമിറ്റഡ് 5ജി പ്ലാനുകൾ ഉടൻ പിൻവലിച്ചേക്കും...
രാജ്യത്ത് 5ജി സേവനങ്ങൾ വ്യാപകമായി തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഇപ്പോഴും ഒരുപാട് പ്രദേശങ്ങൾ 5ജി എത്താതെ ബാക്കിയുണ്ട് എന്നതും വാസ്‌തവമാണ്. ഉപയോക്താക്കൾക്ക് നിലവിൽ 5ജി സേവനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും പ്രധാന കമ്പനികൾ എയർടെല്ലും ജിയോയുമാണ്. തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റയാണ് ഇരു കമ്പനികളും വാഗ്‌ദാനം ചെയ്യുന്നത്.
എന്നാൽ ഇപ്പോഴിതാ ആരാധകരെ നിരാശയിൽ ആക്കുന്ന വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇക്കണോമിക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2024ന്റെ രണ്ടാം പകുതിയിൽ ഈ രണ്ട് ടെലികോം കമ്പനികളും അൺലിമിറ്റഡ് 5ജി പ്ലാനുകൾ പിൻവലിച്ചേക്കും. കൂടാതെ താരിഫ് കുറഞ്ഞത് അഞ്ച് മുതൽ പത്ത് ശതമാനം വരെ വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

താരിഫ് വർദ്ധിപ്പിച്ചുകൊണ്ട് രണ്ട് കമ്പനികളും കൂടുതൽ പണം കണ്ടെത്താനും, വരുമാന വളർച്ചയും ലക്ഷ്യമിടുന്നു എന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന ഉപഭോക്തൃ സമ്പാദനത്തിന്റെയും, 5ജി നിക്ഷേപങ്ങളുടെ ഉയർന്ന ചിലവും തിരിച്ചു പിടിക്കുന്നതിനായി എയർടെല്ലും ജിയോയും നിലവിൽ 20 ശതമാനമെങ്കിലും നിരക്ക് വർദ്ധിപ്പിക്കുന്നത് പരിഗണിക്കുന്നതായാണ് വിവരം.
ഇപ്പോൾ, രണ്ട് കമ്പനികളും വാഗ്‌ദാനം ചെയ്യുന്ന 5ജിയ്ക്ക് മാത്രമായുള്ള പ്ലാനുകളൊന്നുമില്ല, അതിലും ഉടൻ മാറ്റമുണ്ടാകും. 4ജി എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്ലാനുകൾ ചെലവേറിയ നിലയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഈ പ്ലാനുകൾ 30 മുതൽ 40 ശതമാനം വരെ അധിക ഡാറ്റയുള്ള ഉയർന്ന ഡാറ്റാ ക്യാപ് വാഗ്‌ദാനം ചെയ്യുമെന്നും സൂചനകളുണ്ട്.
എയർടെല്ലിന് നിലവിൽ ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന പ്രതിമാസ ശരാശരി വരുമാനം (ARPU) 200 രൂപയോളമാണ്. ഇത് 250 രൂപയായി വർദ്ധിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് 125 ദശലക്ഷത്തിലധികം 5ജി ഉപയോക്താക്കളാണ് നിലവിലുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്, ഇതിലും ഗണ്യമായ വളർച്ചയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷമായി ഉയർത്താനാണ് കമ്പനികളുടെ ശ്രമം.












Click it and Unblock the Notifications