എസ്എംഎസ് ഇനി ഓർമ്മയാകും? യുപിഐക്കും ഡിജിറ്റൽ ഇടപാടിനും ഒടിപി വേണ്ട, പകരമെത്തുക ഈ സംവിധാനം
ലോകത്തിൽ തന്നെ ഏറ്റവുമധികം പേർ പണമിടപാടുകൾക്കായി ഡിജിറ്റൽ സംവിധാനങ്ങളെയും, യുപിഐ സേവനത്തെയും ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ അതിന് അനുസൃതമായി തന്നെ രാജ്യത്ത് വളരെയധികം തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്‌നത്തിന് ഏതാണ്ട് അടുത്ത് എത്തി നിൽക്കുമ്പോഴും വലിയ രീതിയിൽ വെല്ലുവിളിയാകുന്നത് ഇത്തരം കാര്യങ്ങളാണ് എന്നതും നാം മനസിലാക്കേണ്ട വിഷയമാണ്.
എന്നാൽ ഇനി അതിന് അധികം ആയുസുണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇന്ത്യയിൽ ഏറ്റവുമധികം പേർ തട്ടിപ്പിന് ഇരയാകുന്നത് ഒടിപി കൈമാറുമ്പോഴോ, അത് തട്ടിയെടുക്കപ്പെടുമ്പോഴോ ആണെന്നത് ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്. അത്തരത്തിൽ ഡിജിറ്റൽ ഇടപാടുകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഒന്ന് സർക്കാർ വൈകാതെ തന്നെ പരിഹരിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതായത് ഡിജിറ്റൽ ഇടപാടുകളിൽ നിരന്തരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒടിപിയെ പൂർണമായി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒടിപി സംവിധാനത്തെ ഒഴിവാക്കാനും സ്‌മാർട്ട്‌ഫോണുകളിലെ ഓതന്റിക്കേഷൻ ആപ്പുകൾ അല്ലെങ്കിൽ ബയോമെട്രിക് സെൻസർ പോലുള്ള ഏറ്റവും പുതിയ സുരക്ഷിത ടൂളുകൾ ഉപയോഗിക്കാനും താൽപര്യപ്പെടുന്നു എന്നാണ് സൂചന.
എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി ഇടപാടുകൾ ഒഴിവാക്കാനുള്ള തീരുമാനം സിം സ്വാപ്പ് ചെയ്യുന്നതിനോ, വിശദാംശങ്ങൾക്കായി ഉപകരണത്തിൽ സ്പൈ വർക്ക് നടത്തുന്നതിനോ ഉള്ള സാധ്യതകളെ പൂർണമായും നിഷേധിക്കും. മറ്റ് ഓതന്റിക്കേഷൻ മാർഗങ്ങൾ ഉള്ളത് കൊണ്ട് അർത്ഥമാക്കുന്നത് ആളുകൾക്ക് പേയ്‌മെന്റുകളിൽ മികച്ച നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഹാക്കർമാർക്ക് ഈ സുരക്ഷ മറികടക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നതാണ്.
ഒടിപികൾ സുരക്ഷാ ആശങ്കകൾ നേരിടുന്നത് ഇതാദ്യമല്ല. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സ്, എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണ പ്രക്രിയ നീക്കം ചെയ്യുകയും ഉപയോക്താക്കളെ അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് ബയോമെട്രിക് ഓതന്റിക്കേഷൻ ആപ്പുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കയും ചെയ്‌തിരുന്നു.
ഈ രീതിയുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങൾ ആർബിഐ അഭിമുഖീകരിക്കുന്നുണ്ട്. കാരണം ഇക്കാലത്ത് ലഭ്യമായ മറ്റ് സംവിധാനങ്ങളെ അപേക്ഷിച്ച് ഇതിന്റെ സുരക്ഷ കുറവാണ് എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒടിപിയ്ക്ക് പകരമായി വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എം-പിൻ സംവിധാനവും ആർബിഐയുടെ പരിഗണനയിലുണ്ട്.
ഒടിപിയിൽ നിന്ന് കൂടുതൽ സുരക്ഷിതമായ ബയോമെട്രിക് സേവനത്തിലേക്ക് മാറുന്നത് സുരക്ഷാപരമായി നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും അത് ചില വിഭാഗങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതായത് ഇത്തരം സംവിധാനങ്ങൾ പിന്തുണയ്ക്കാത്ത പഴയ രീതിയിലുള്ള സ്‍മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരെ ഈ തീരുമാനം ബാധിക്കും.












Click it and Unblock the Notifications