അമൃത് ഭാരത് 2.0 സൗകര്യം കൊണ്ട് അമ്പരപ്പിക്കും; 12 മാറ്റങ്ങളുമായി 50 ട്രെയിനുകൾ, വന്ദേഭാരതിനെ കടത്തിവെട്ടും?
ന്യൂഡൽഹി: വന്ദേഭാരത് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ വന്നതോടെ ഇടത്തരം യാത്രക്കാർക്ക് വേണ്ടി റെയിൽവേ അവതരിപ്പിച്ച സർവീസാണ് അമൃത് ഭാരത്. കുറഞ്ഞ ചിലവിൽ കൂടുതൽ വേഗതയിൽ മികച്ച സൗകര്യങ്ങളോടെ സഞ്ചരിക്കാൻ സാധാരണക്കാരെ പ്രാപ്‌തമാക്കിയ സർവീസാണ് ഇതെന്ന് നിസംശയം പറയാം. ഇപ്പോഴിതാ അമൃത് ഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട ഒരു നിർണായക പ്രഖ്യാപനമാണ് റെയിൽവേ നടത്തിയിരിക്കുന്നത്.
അമൃത് ഭാരത് 2.0 ട്രെയിനുകളിൽ 12 പ്രധാന മെച്ചപ്പെടുത്തലുകളുമായി അവതരിപ്പിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഐസിഎഫിൽ (ഇന്റഗ്രൽ കോച്ച് ഫാക്‌ടറി) നിർമ്മിക്കുന്ന അത്തരം 50 ട്രെയിനുകൾ പുറത്തിറക്കും എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചത്. റെയിൽവേ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്ന പ്രഖ്യാപമാണ് മന്ത്രിയുടേത്.

ഇന്റഗ്രൽ കോച്ച് ഫാക്‌ടറി ജനറൽ മാനേജർ യു സുബ്ബ റാവുവിനൊപ്പം ഇവിടം സന്ദർശിച്ച അശ്വിനി വൈഷ്‌ണവ്, സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്ക് സേവനം നൽകണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി നടപടികൾ സ്വീകരിക്കാൻ കേന്ദ്രവും റെയിൽവേ മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.
ഒട്ടേറെ മാറ്റങ്ങളുമായാണ് അമൃത് ഭാരത് രണ്ടാംഘട്ടം വരുന്നത് എന്ന സൂചനയും മന്ത്രി നൽകുകയുണ്ടായി. 'അമൃത് ഭാരത് 2.0 ഇവിടെ നിർമ്മിക്കുന്നത് കണ്ടതിൽ വളരെ സന്തോഷം. എല്ലാവർക്കും അറിയും പോലെ അമൃത് ഭാരത് പതിപ്പ് 1.0 കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൂത്തിറക്കിയത്. കഴിഞ്ഞ ഒരു വർഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, രണ്ടാം പതിപ്പിൽ നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്' മന്ത്രി പറയുന്നു.
എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം
അമൃത് ഭാരത് രണ്ടാം പതിപ്പിൽ മെച്ചപ്പെടുത്തിയ ചില കാര്യങ്ങളെ കുറിച്ചുള്ള സൂചന റെയിൽവേ മന്ത്രി തന്നെ നൽകിയിട്ടുണ്ട്. 12 പ്രധാന മെച്ചപ്പെടുത്തലുകളാണ് ഇതിൽ നടത്തിയത്. സെമി-ഓട്ടോമാറ്റിക് കപ്പിൾറ്റുകൾ, മോഡുലാർ ടോയ്‌ലറ്റുകൾ, പാർട്ടീഷനുകളും, എമർജൻസി ടോക്ക് ബാക്ക് ഫീച്ചർ, എമർജൻസി ബ്രേക്ക് സിസ്‌റ്റം, വന്ദേ ഭാരത് ട്രെയിനുകൾ പോലുള്ള തുടർച്ചയായ ലൈറ്റിംഗ് സംവിധാനം, പുതിയ എർഗണോമിക് ഡിസൈനിലുള്ള സീറ്റുകൾ, ബർത്തുകൾ എന്നിങ്ങനെയാണ് സുപ്രധാന മാറ്റങ്ങൾ.
പുതിയ ഡിസൈനിൽ ആയിരിക്കും ഈ കോച്ചുകൾ നിർമ്മിക്കുക എന്നാണ് ലഭ്യമായ വിവരം. സാധാരണക്കാരിൽ സാധാരണക്കാർക്ക് പോലും പ്രാപ്യമായ രീതിയിലുള്ള ടിക്കറ്റ് നിരക്കുകൾ ആയിരിക്കും അമൃത് ഭാരത്തിൽ ഏർപ്പെടുത്തുക എന്നാണ് മന്ത്രി അറിയിക്കുന്നത്. ഇത് ഇത്തരക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
ജനറൽ കോച്ചിൽ സുഖപ്രദമായി ഇരിക്കാൻ സാധിക്കുന്ന സീറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, മൊബൈൽ ഫോൺ, വാട്ടർ ബോട്ടിൽ ഹോൾഡറുകൾ എന്നിവയും മറ്റും ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നിലവിൽ അമൃത് ഭാരത് ഓടുന്ന റൂട്ടുകളിലൂടെ തന്നെയാവുമോ പുതിയ കോച്ചുകൾ ഉൾപ്പെടുന്ന വണ്ടികൾ സർവീസ് നടത്തുക എന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ല.
അതല്ല കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് സാധ്യത എന്നാണ് ചില റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ റൂട്ടുകൾ ഗണ്യമായി വർധിക്കും. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്. മാത്രമല്ല കൂടുതൽ സൗകര്യങ്ങൾ വരുന്നതോടെ അമൃത് ഭാരത് വന്ദേഭാരതിനെ കടത്തി വെട്ടുമോ എന്നാണ് പ്രധാന ചോദ്യം. അതിന്റെ ഉത്തരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications