ആത്മാക്കൾ ഉറങ്ങുന്ന ബോണക്കാട്; അഗസ്ത്യാർകൂടത്തിന്റെ ബേസ് ക്യാമ്പ്, നിഗൂഢതയുടെ 25 ജിബി ബംഗ്ലാവും...
തിരുവനന്തപുരം ജില്ലയിൽ പൊന്മുടി അല്ലാതെ മറ്റേതെങ്കിലും ഹിൽ സ്‌റ്റേഷൻ ഉണ്ടോ എന്ന ചോദ്യം പലരുടെയും മനസിൽ ഉയരാറുണ്ട്. എന്നാൽ പൊന്മുടിക്ക് ഒപ്പം നിർത്താൻ കഴിയുന്ന മനോഹരമായ ഒട്ടേറെ ഇടങ്ങൾ കേരളത്തിന്റെ തെക്കേ അറ്റത്തെ ജില്ലയിൽ ഉണ്ടെന്നതാണ് സത്യം. പക്ഷേ അവയിൽ പലതും വിസ്‌മൃതിയിലാണ്ടിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. അങ്ങനെ അധികമാരും അറിയാത്തതും എന്നാൽ പ്രകൃതി അനുഗ്രഹിച്ചതുമായ ഒരു ഇടമാണ് ബോണക്കാട്.
ഒരു ബ്രിട്ടീഷ് നിർമ്മിതമായ ഗ്രാമമാണ് തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബോണക്കാട്. സാഹസിക ടൂറിസം ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് പോവാൻ പറ്റിയ ഒരു സ്ഥലം കൂടിയാണ് ഇത്. പശ്ചിമഘട്ടത്തിലെ അഗസ്ത്യ പർവതനിരകളുടെ താഴ്വരയിലാണ് ബോണക്കാടിന്റെ സ്ഥാനം, ഒന്ന് കൂടി തെളിച്ചു പറഞ്ഞാൽ അഗസ്ത്യാർകൂടം ട്രെക്കിംഗിന്റെ ബേസ് ക്യാമ്പാണ് ഇത്. എന്നാൽ പുറംലോകവുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആത്മാക്കൾ കഴിയുന്ന മണ്ണ് എന്നാണ് പലരും ഇവിടുത്തെ വിശേഷിപ്പിക്കുന്നത്.

നിത്യഹരിത വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ സമ്പന്നമാണ് ബോണക്കാട്. ഇവിടേക്കുള്ള യാത്ര തന്നെ മികച്ചൊരു അനുഭവമാണ്. രണ്ട് വശത്തും മരങ്ങൾ നിറഞ്ഞ റോഡരികിലൂടെയാണ് ഇവിടേക്കുള്ള യാത്ര. അരുവികളും കാടുകളും ഒക്കെയായി നിറഞ്ഞ ബോണക്കാട് യാത്ര സഞ്ചാരികൾക്ക് പ്രത്യേക അനുഭവം തന്നെ പകരും. ഇവിടുത്തെ അരുവികളിൽ ആർക്കും ഒന്നിറങ്ങി കുളിക്കാൻ തോന്നും.
യാത്രക്കിടയിൽ വിതുര ജേഴ്‌സി ഫാമും മനോഹരമായ വാഴ്വന്തോൾ വെള്ളച്ചാട്ടവും നിങ്ങൾക്ക് സ്വദിക്കാം. ഏതാണ്ട് 135 വർഷം മുമ്പ് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ തേയിലത്തോട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ആ പച്ചപ്പിന്റെ ഭംഗി നിങ്ങളെ ആകർഷിക്കുമെങ്കിലും ബോണക്കാട്ടെ ജീവിതം അവിടുത്തുകാർക്ക് അത്ര സുഖകരമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തന്നെയാണ് പ്രധാന പ്രശ്‌നം.
പേപ്പാറ ഡാം റിസർവോയർ,ബോണക്കാട് എസ്‌റ്റേറ്റ് എന്നിവയുടെ മനോഹര കാഴ്‌ചകൾ പ്രദാനം ചെയ്യുന്ന ഒരു വാച്ച് ടവറും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബോണക്കാട് മുതൽ അഗസ്ത്യാർകൂടം വരെയുള്ള റൂട്ടിൽ പോയാൽ കാണാൻ രണ്ട് അടിപൊളി വെള്ളച്ചാട്ടങ്ങൾ ഉണ്ട്. ബോണക്കാടിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ബോണ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
എന്നാൽ ആർക്കും പെട്ടെന്ന് കയറി ചെല്ലാൻ പറ്റാത്ത ഇടങ്ങളിൽ ഒന്നാണ് ബോണക്കാട് എന്ന കാര്യം പ്രത്യേകം ഓർക്കണം. അവിടെ കഴിയുവാനും മറ്റും വനംവകുപ്പിന്റെ അനുവാദം ആവശ്യമാണ്. കൂടാതെ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബോണക്കാട് ബേസ് ക്യാമ്പിൽ വനംവകുപ്പ് സൗകര്യം ഒരുക്കി നൽകാറുണ്ട്.
ഇനിയാണ് ബോണക്കാടിനെ ഏറ്റവും കൂടുതൽ പ്രശസ്‌തിയിലേക്ക് നയിച്ച 25 ജിബി എന്ന ബംഗ്ലാവിനെ കുറിച്ച് പറയാനുള്ളത്. കേരളത്തിലെ പ്രേതകഥകളെ കുറിച്ച് എപ്പോൾ തിരഞ്ഞാലും ആദ്യം വരിക ഈ ബംഗ്ലാവിനെ കുറിച്ചുള്ള കഥകളാണ്. എസ്‌റ്റേറ്റ് മാനേജർ ആയിരുന്ന വിദേശിയുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് പ്രേതകഥ പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിലുള്ള കഥകൾക്കും പ്രചാരണങ്ങൾക്കും യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് പ്രദേശ വാസികൾ പറയുന്നത്.
അതുകൊണ്ട് തന്നെ സാഹസികത ഇഷ്‌ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ബോണക്കാട് യാത്രയിൽ ഈ ബംഗ്ലാവ് കാണാൻ ശ്രമിക്കുക. ആധുനിക രീതിയില്‍ നിര്‍മ്മിച്ച ഒരു കെട്ടിടമാണ് ഈ ബംഗ്ലാവ്. വിശാലമായ നാല് മുറികളാണ് ഇവിടെയുള്ളത്. കഥകളിൽ സത്യമില്ലെങ്കിലും ഇവിടുത്തെ ആംബിയൻസ് അതിനോട് ചേർന്ന് നിൽക്കും. അപ്പോൾ ബോണക്കാട് യാത്രയിൽ കഴിയുമെങ്കിൽ ഈ ഇടവും കാണാൻ ശ്രമിക്കുക.












Click it and Unblock the Notifications