70ആം വയസിലും തുടരുന്ന ഏകാന്ത യാത്ര; സഞ്ചരിച്ചത് 80 രാജ്യങ്ങളിലൂടെ, നീരു സലൂജ എന്ന അത്ഭുത വനിത...
യാത്രകൾക്ക് മനുഷ്യന്റെ ജീവിതത്തെ തന്നെ മാറ്റി മറയ്ക്കാൻ കെൽപുണ്ടെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ വാസ്‌തവം ഉണ്ടെന്ന് തന്നെ കൂട്ടിക്കോളൂ. നമ്മളിൽ പലരുടെയും യാത്രകൾ മുടക്കുന്നത് ചില ഘടകങ്ങളാണ്. ചിലർക്ക് സമയം ഇല്ലായ്‌മ ആയിരിക്കും പ്രശ്‌നം, മറ്റ് ചിലർക്ക് പണം ആയിരിക്കും വില്ലൻ, ഇനി റിട്ടയർമെൻറ് കഴിഞ്ഞിരിക്കുന്ന ആളുകൾക്ക് പ്രായമായിരിക്കും വെല്ലുവിളി.
എന്നാൽ ഇത്തരം തൊടുന്യായങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തന്റെ എഴുപതാം വയസിലും മനസിന് ഇഷ്‌ടപ്പെട്ട യാത്രകൾ നടത്തുന്ന ഒരു വനിതയെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ, എങ്കിൽ അങ്ങനെയൊരാളുണ്ട്. ജയ്‌പൂർ സ്വദേശിയായ നീരു സലൂജ എന്ന മുതിർന്ന പൗര ഇന്ന് ലക്ഷക്കണക്കിന് സ്ത്രീകൾക്ക് മാതൃകയാണ്.

"എല്ലാവരും സ്വന്തം ഹൃദയത്തിന്റെ താളം പിന്തുടരണമെന്ന് ഞാൻ വിശ്വസിക്കുന്നു, മറ്റുള്ളവരുടെതല്ല" 70കാരിയായ നീരു സലൂജ പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ 14 വർഷമായി അവർ നിശ്ചയ ദാർഢ്യത്തിന്റെയും, കരുത്തിന്റെയും മറ്റൊരു പേരാണ്. 2010-ൽ തന്റെ യാത്രകളിലെ പങ്കാളിയായിരുന്ന ഭർത്താവ് മരിച്ചപ്പോഴും, സാഹസികതയോടും പുതിയ കാഴ്‌ചകളോടുമുള്ള തന്റെ അടങ്ങാത്ത അഭിനിവേശം ഉള്ളിൽ ഒതുക്കി കഴിയാൻ അവർ തയ്യാറായില്ല.
ഒരാളുടെ കംഫർട്ട് സോണിന് പുറത്താണ് ജീവിതം ആരംഭിക്കുന്നത് എന്ന വസ്‌തുതയിൽ ഉറച്ചു വിശ്വസിക്കുന്ന ഇവർ 80 രാജ്യങ്ങളിൽ തന്റെ പാദമുദ്ര പതിപ്പിച്ച് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. അപ്പോഴും ജീവിതത്തിലെ തന്റെ മറ്റ് ചുമതലകളെ വിസ്‌മരിക്കാനും, ഉപേക്ഷിക്കാനും അവർ തയ്യാറായിരുന്നില്ല.
പസഫിക്കിലെ ഗാലപാഗോസ് ദ്വീപുകൾ മുതൽ അറ്റ്ലാന്റിക്കിന്റെ മഞ്ഞുമൂടിയ ചക്രവാളങ്ങൾ വരെ നീണ്ട യാത്രയിൽ നീരു തന്റെ ശേഖരിച്ച സുവനീറുകൾ കൊണ്ട് അലങ്കരിച്ച വീട് കണ്ടാൽ ഒരു ഭൂപടം പോലെയേ ആർക്കും തോന്നുകയുള്ളൂ. ഒരു മഹത്തായ യാത്രയുടെ അവശേഷിപ്പുകൾ പോലെ അവ ആ വീടിനെ അലങ്കരിക്കുകയും, അതിന് ലോകത്തിന്റെ ഒരു ചെറു പരിച്ഛേദത്തിന്റെ രൂപം നൽകുകയും ചെയ്യുന്നു.
ഇത്രയേറെ രാജ്യങ്ങൾ സന്ദർശിച്ച, ഇത്രയേറെ കാഴ്‌ചകൾ കണ്ട ഈ എഴുപതികാരിയെ സംബന്ധിച്ചിടത്തോളം ഓരോ യാത്രയും ഓരോ അനുഭവമാണ്. അതിൽ എന്നും ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്ന ഏതെങ്കിലും ഒന്ൻ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ തന്റെ യൂറോപ്പിലേക്കുള്ള ആദ്യ സോളോ ട്രിപ്പ് ആയിരിക്കും തിരഞ്ഞെടുക്കുകയെന്ന് നീരു പറയുന്നു. 2014ൽ യൂറോപ്പിലൂടെ ക്രിസ്‌തുമസ് കാലത്ത് നടത്തിയ ആ ക്രൂയിസ് യാത്ര എന്നും തന്റെ മനസിലുണ്ടാവുമെന്ന് പറയുമ്പോൾ അവരുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.












Click it and Unblock the Notifications