കണ്ണൂരിന്റെ 'മൂന്നാർ'; കോടയും തണുപ്പും പുതഞ്ഞ പൈതൽമല കയറാം,പാക്കേജുമായി കെഎസ്ആർടിസി
കോടയും തണുപ്പും പുതഞ്ഞ പൈതൽ മല ട്രക്കിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമാണ്. മഞ്ഞുമൂടിയ മലനിരകളും തണുത്തകാറ്റുമെല്ലാം വേണ്ടുവോളം ആസ്വാദിക്കാമെങ്കിലും പൈതൽ മലയിൽ പക്ഷേ എത്തിച്ചേരുകയെന്നതാണ് സഞ്ചാരികളെ സംബന്ധിച്ച് പലപ്പോഴും പ്രതിസന്ധി.
എന്നാൽ യാത്രാ പ്രേമികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ തന്നെ പൈതൽമലയിൽ എത്താൻ ഒരു അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ് ഒരുക്കിയിരിക്കുന്ന പാക്കേജിൽ പൈതൽ മലയോടൊപ്പം ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയം തട്ടും ആസ്വദിക്കാം. സ്ഥലങ്ങളെ കുറിച്ചും യാത്രയെ കുറിച്ചും വിശദമായി അറിയാം

പാക്കേജിലെ ആദ്യ കാഴ്ച പൈതൽമലയാണ്. രാവിലെ 6.30ക്കാണ് കണ്ണൂർ ഡിപ്പോയിൽ നിന്നും ബസ് എടുക്കുക. സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ പരന്ന് കിടക്കുന്നതാണ് പൈതൽമല. ഒരു മിനി മൂന്നാർ എന്ന് കൂടി ഇവിടം വിശേഷിപ്പിക്കാം. ഇപ്പോൾ നട്ടുച്ചയ്ക്കും തണുപ്പും കോടയും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാനാകും.
ആദിവാസി രാജാവായിരുന്ന വൈതൽ കൂവൻ ഭരിച്ചിരുന്ന മലയാണ് പൈതൽ മല എന്നാണ് ഐതിഹ്യം. വൈതൽ മലയെന്നും ഇത് അറിയപ്പെടുന്നു. മലമുകളിലേക്ക് കയറിച്ചെന്നാൽ വൈതൽകൂവന്റെ കൊട്ടാരത്തിന്റെ അവശിഷ്ടം സഞ്ചാരികൾക്ക് കാണാനാകും.
മഴക്കാലത്ത് പൈതൽമലക്ക് പ്രത്യേക ചന്തമാണ്. മഴയും മഞ്ഞും ഒരുപോലെ ആസ്വദിക്കുന്നവരാണെങ്കിൽ തീർച്ചയായും നിങ്ങളെ പൈതൽ മല അത്ഭുതപ്പെടുത്തും. തണുപ്പ് താങ്ങാൻ പറ്റാത്തവരാണെങ്കിൽ മുകളിലേക്ക് കയറേണ്ട കേട്ടോ. മലമുകളിൽ എത്തി മഴ കൂടി പെയ്താൽ തണുപ്പ് ഒന്നുകൂടി ദേഹത്തേക്ക് ഇരച്ച് കയറും.
പൈതൽ മല വേണ്ടുവോളം ആസ്വദിച്ച് കഴിഞ്ഞാൽ അടുത്ത കാഴ്ച ഏഴരക്കുണ്ട് വെള്ളച്ചാട്ടമാണ്. പൈതൽമഴയുടെ താഴ്വരയിൽ പൊട്ടൻ പ്ലാവ് എന്ന സ്ഥലത്തോട് ചേർന്നിടമാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. എട്ട് തട്ടുകളിലൂടെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടം ഏഴരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്. മഴക്കാലമായാൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്.
പൈതൽമലയിൽ നിന്നും 15 കിമി അകലെയുള്ള പാലക്കയം തട്ടാണ് പാക്കജിലെ മൂന്നാമത്തെ കാഴ്ച. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട്. പണ്ട് ഇവിടെ ഒരു പാല മരം ഉണ്ടായിരുന്നത്രേ. അതുകൊണ്ടായിരുന്നത്രേ. ആദ്യം പാലക്കായ്മരം തട്ടും പിന്നീട് അത് പാലക്കയം തട്ടുമായി. മലമുകളിൽ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന പല മനോഹര ദൃശ്യങ്ങളും സഞ്ചാരികൾക്ക് ഇവിടെ കാണാം.
സപ്റ്റംബർ 24 നാണ് യാത്ര. ഭക്ഷണവും മൂന്ന് സ്ഥലത്തേക്കുമുള്ള എൻട്രി ഫീസുമടക്കം 880 രൂപയാണ് ഒരാൾക്ക് ചിലവ്.












Click it and Unblock the Notifications