വന്ദേഭാരത് എക്സ്പ്രസിൻ്റെ കോച്ചുകൾ 20 ആക്കി ഉയർത്തി: 278 അധിക സീറ്റുകൾ
വന്ദേഭാരത് ട്രെയിനുകളിലെ സീറ്റിംഗ് ശേഷി വർദ്ധിപ്പിച്ച് റെയിൽവെ. അഹമ്മദാബാദ്-മുംബൈ സെൻട്രൽ റൂട്ടിലോടുന്ന ട്രെയിനിൻ്റെ കോച്ചുകളാണ് ഉയർത്തിയത്. 16 ൽ നിന്ന് 20 കോച്ചുകളായാണ് ശേഷി വർധിപ്പിച്ചത്.
ജനുവരി 26 മുതൽ മാർച്ച് 7 വരെ 20 കോച്ചുകളോടെ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. 'ഈ കാലയളവിൽ, 4 അധിക എസി ചെയർ കാർ കോച്ചുകൾ താൽക്കാലികമായി കൂട്ടിച്ചേർക്കും, ഇത് ട്രെയിനിന്റെ മൊത്തം ശേഷി 278 അധിക യാത്രക്കാർക്കായി വർധിപ്പിക്കുകയും കൂടുതൽ സൗകര്യവും സുരക്ഷിതത്വവും യാത്രാനുഭവവും നൽകുകയും ചെയ്യും',റെയിൽവെ വാർത്താക്കുറിപ്പിൽ അറിയിച്ചു. 91 കിലോമീറ്റർ ദൂരം 5 മണിക്കൂർ 40 മിനിറ്റ് കൊണ്ട് പിന്നിടുന്ന ഈ വന്ദേ ഭാരത് ട്രെയിൻ, ഞായറാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.

കൊച്ചി-ബെംഗളൂരു വന്ദേഭാരത് ട്രെയിനിൻ്റെ ശേഷി വർധിപ്പിക്കുമോ
ബെംഗളൂരു (കെഎസ്ആർ)-കൊച്ചി (എറണാകുളം ജംഗ്ഷൻ) വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ 26651/26652) കഴിഞ്ഞ വർഷം നവംബർ 11-നാണ് സർവീസ് ആരംഭിച്ചത്. 7 എസി ചെയർ കാർ, 1 എക്സിക്യൂട്ടീവ് ചെയർ കാർ അടക്കം 8 കോച്ചുകളുള്ള ഈ ട്രെയിനിന് ഉള്ളത്. ഏകദേശം 500-600 യാത്രക്കാർക്കാണ് യാത്ര ചെയ്യാനാകുക. ട്രെയിൻ സർവ്വീസ് ആരംഭിച്ചത് മുതൽ തന്നെ വലിയ ഡിമാൻ്റാണ് ഉള്ളത്. ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റുതീരുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ ശരാശരി ബുക്കിംഗ് നിരക്ക് 140 ശതമാനം കടന്നിരുന്നു. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കോച്ചുകൾ ഉയർത്തി യാത്ര ദുരിതം പരിഹരിക്കണമെന്നതാണ് ആവശ്യം.
നേരത്തേ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കേരളത്തിലോടുള്ള മറ്റ് വന്ദേഭാരത് ട്രെയിനുകളുടെ കോച്ചുകൾ ഉയർത്തിയിരുന്നു. തിരുവനന്തപുരം-കാസർകോഡ്, മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 16-ൽ നിന്ന് 20 ആക്കിയാണ് ഉയർത്തിയത്. . ഇതിലൂടെ യാത്രക്കാരുടെ ശേഷി ഏകദേശം 1,000-ൽ നിന്ന് 1,300-ലധികം സീറ്റുകളായി വർദ്ധിച്ചു. സമാന രീതിയിൽ കൊച്ചി-ബെംഗളൂരു സർവ്വീസിലേയും കോച്ചുകൾ ഉയർത്തണമെന്നതാണ് ആവശ്യം.
വന്ദേഭാരത് റേക്കുകൾ മോഡുലാർ ആയതിനാൽ പ്രധാന മാറ്റങ്ങളില്ലാതെ 4-കോച്ച് സെറ്റുകൾ എളുപ്പത്തിൽ കൂട്ടിച്ചേർക്കാം. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യത മെച്ചപ്പെടുത്താൻ ക്വാട്ട പരിഷ്‌കരണങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ റെയിൽവെ അടുത്തിടെ സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications