പുതിയൊരു വന്ദേഭാരത് കൂടി എത്തുന്നു; ഡൽഹിക്കാർക്ക് ആശ്വസിക്കാം..യാത്ര സമയം 15 മണിക്കൂറായി കുറയും
ഡൽഹിക്കും പശ്ചിമ ബംഗാളിനും ഇടയിൽ പുതിയ വന്ദേഭാരത് സർവ്വീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പുതിയ മോഡേൺ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ആദ്യ വന്ദേ ഭാരത് ട്രെയിൻ സെറ്റ് ഡൈനാമിക് പരിശോധനകൾക്കും ഫീൽഡ് പരീക്ഷണങ്ങൾക്കുമായി അയച്ചതായി ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. പുതിയ ഡൽഹി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് സാധാരണ സർവീസ് ആരംഭിക്കുന്നതിന് മുൻപ് ഓസിലേഷൻ ടെസ്റ്റുകൾക്ക് വിധേയമാകും. ട്രെയിനിന്റെ വേഗത, സുരക്ഷ, മൊത്തത്തിലുള്ള പ്രകടനം എന്നിവ ഇതിലൂടെ വിലയിരുത്തും.
ഡൽഹി-ഹൗറ വന്ദേ ഭാരത് ഈ റൂട്ടിലൂടെയുള്ള യാത്രാസമയം വെറും 15 മണിക്കൂറായി കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. യാത്രക്കാരെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമാകും. റിപ്പോർട്ടുകൾ അനുസരിച്ച് കാൺപൂർ, മിർസാപൂർ, ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, ആറാ, പട്ന, ഝാഝാ, ജസിഡി, അസൻസോൾ, ബർദ്ധമാൻ എന്നിവയായിരിക്കും ഈ റൂട്ടിലെ പ്രധാന സ്റ്റേഷനുകൾ.

ഹൗറാ രാജധാനി എക്സ്പ്രസ്, സിയാൽദ രാജധാനി എക്സ്പ്രസ് എന്നിവയാണ് ഡൽഹി-ഹൗറ റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾ. കുറഞ്ഞ സ്റ്റോപ്പുകളും ട്രാക്കിൽ ലഭിക്കുന്ന ഉയർന്ന മുൻഗണനയും കാരണം ഈ പ്രീമിയം സർവീസുകൾ ഏകദേശം 16-17 മണിക്കൂറിനുള്ളിലാണ് യാത്രകൾ പൂർത്തിയാക്കുന്നത്. മറ്റൊരു വേഗതയേറിയ ഓപ്ഷനായ ദുരന്തോ എക്സ്പ്രസിന് ഷെഡ്യൂൾ അനുസരിച്ച് 17-18 മണിക്കൂർ വരെ സമയം വേണ്ടിവരും. എന്നാൽ, ട്രയലുകൾ വിജയകരമായി പൂർത്തിയായാൽ ഹൗറ-ന്യൂഡൽഹി അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് ഈ ദൂരം വെറും 15 മണിക്കൂറിനുള്ളിൽ പിന്നിടാനാകും.
2018-ൽ രണ്ട് ട്രെയിൻ സെറ്റുകളായി ആരംഭിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ 100-ാമത്തെ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയായിരിക്കും ഈ പുതിയ ട്രെയിൻ സെറ്റ്. സീമെൻസ് പ്രൊപ്പൽഷൻ സിസ്റ്റം പോലുള്ള നൂതന സവിശേഷതകളോടെ എത്തുന്ന പുതിയ ട്രെയിൻ യാത്രക്കാർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര വാഗ്ദാനം ചെയ്യും.
യാത്രക്കാർക്ക് മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, കുറഞ്ഞ ശബ്ദം, സീൽ ചെയ്ത ഗാംഗ്വേകൾ, ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ എന്നീ സൌകര്യങ്ങളെല്ലാം ട്രെയിനിൽ ലഭ്യമാകും. കൂടാതെ, സ്വദേശീയമായി വികസിപ്പിച്ച 'കവച്' സംവിധാനം, നൂതന ഫയർ ഡിറ്റക്ഷൻ, എയറോസോൾ അധിഷ്ഠിത ഫയർ സപ്രഷൻ സാങ്കേതികവിദ്യ എന്നിവ സുരക്ഷ കൂടുതൽ ഉറപ്പാക്കും. ഇത് ആധുനികവും സുരക്ഷിതവുമായ യാത്രാനുഭവമായിരിക്കും നൽകുക.












Click it and Unblock the Notifications