റെയിൽവേ വക കേരളത്തിന് ന്യൂയർ ഗിഫ്റ്റ്; 20 കോച്ചുള്ള വന്ദേഭാരത് എത്തുന്നു, 312 അധിക സീറ്റുകൾ, മാറ്റം ഇങ്ങനെ
തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിലെ ട്രെയിൻ യാത്രികർക്ക് റെയിൽവേ വക അടിപൊളി സമ്മാനമായി പുത്തൻ വന്ദേഭാരത് എത്തുന്നു. തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്തിന് പകരമാണ് പുതിയ വണ്ടിയെത്തുന്നത്. 16 കോച്ചുകളാണ് ഈ ട്രെയിനിന് ഉണ്ടായിരുന്നത്. ഇതിന് പകരം 20 കോച്ചുകൾ അടങ്ങിയ വണ്ടിയാണ് കേരളത്തിലേക്ക് വന്നെത്തുന്നത്. ഇന്ന് ഇത് കേരളത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്നലെ ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്‌ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി ഇതിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. തുടർന്ന് രാത്രിയോടെ തന്നെ കൊച്ചുവേളിയിലേക്ക് പുറപ്പെട്ടു. ഇതുവരെ സർവീസ് നടത്തിയിരുന്ന 16 കോച്ചുള്ള ട്രെയിൻ വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി (സ്പെയർ) ഉപയോഗിക്കാനാണ് താൽക്കാലിക തീരുമാനം.

നിലവിലെ സാഹചര്യത്തിൽ മൈസൂരു-ചെന്നൈ വന്ദേഭാരതിന് ഒരുമാസത്തെ അറ്റകുറ്റപ്പണി നടത്താനുണ്ട്. ഇത് അടുത്ത മാസത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിൽ കേരളത്തിൽ നിന്ന് കൊണ്ട് പോവുന്ന 16 കോച്ചുള്ള വണ്ടി പകരം ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. മൂന്ന് വർഷം കൂടുമ്പോഴാണ് ഇത്തരം ഷെഡ്യൂൾ ഉണ്ടാവുക. പിന്നീട് കേരളത്തിലെ എട്ട് കോച്ചുള്ള വണ്ടി 20ലേക്ക് മാറുമെന്നാണ് ലഭ്യമായ വിവരം.
കേരളത്തിലെ വന്ദേഭാരത് പ്രേമികൾക്ക് അങ്ങേയറ്റം ആശ്വാസം നൽകുന്ന തീരുമാനമാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ തന്നെ വന്ദേഭാരത് ട്രെയിനുകൾ ഏറ്റവും തിരക്കേറിയ നിലയിലുള്ളത് കേരളത്തിൽ ആയിരുന്നു. മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ പോലും ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണ് വന്ദേഭാരത് ട്രെയിനുകൾക്ക് ഉണ്ടായിരുന്നത്.
ഈ ഡിമാൻഡ് കണക്കിലെടുത്താണ് പുതിയ വണ്ടി സർവീസിനായി എത്തിക്കുന്നത്. 20 കോച്ചുള്ള ട്രെയിൻ വരുന്നതോടെ സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ആണ് ഉണ്ടാവുക. ആകെ 312 അധിക സീറ്റുകൾ പഴയ വണ്ടിയിൽ നിന്ന് കൂടുതലായി വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതോടെ കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കൈവരുന്നത്.
16 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിലെ (20634/20633) 1016 സീറ്റും എപ്പോഴും നിറഞ്ഞു കവിഞ്ഞ നിലയിലായിരുന്നു. ഇതോടെ തലസ്ഥാനത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് കടുത്ത നിരാശയായിരുന്നു ഫലം. എന്നാൽ നാല് കോച്ചുകൾ അധികം വരുമ്പോൾ 312 സീറ്റുകളുടെ വർധനവ് ഉണ്ടാവുമെന്നത് നിസാര കാര്യമല്ല.
രാജ്യത്ത് ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടികളിൽ ഒന്നാണിത്. എന്നിട്ടും സീറ്റുകൾ വർധിപ്പിക്കാത്തതിൽ വിമർശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കം. അടുത്തകാലത്താണ് 20 കോച്ചുള്ള വന്ദേഭാരതുകൾ റെയിൽവേ അവതരിപ്പിച്ചത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നിന്ന് രണ്ട് വന്ദേഭാരതുകൾ പുറത്തിറക്കിയിരുന്നു. ഇതിൽ ഒരു വണ്ടി ദക്ഷിണ റെയിൽവേക്ക് കൈമാറിയെങ്കിലും റൂട്ട് തീരുമാനിക്കാത്തതിനാൽ ഒരു മാസത്തോളമായി കട്ടപ്പുറത്തായിരുന്നു.
ഈ വണ്ടിയാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് വെറും എട്ട് കോച്ചുകൾ മാത്രമുള്ളതാണ്. അടുത്ത ഘട്ടത്തിൽ ഇതും 20 കോച്ചുകൾ ഉള്ള വണ്ടിയായി മാറുമെന്നാണ് കരുതപ്പെടുന്നത്. ഇതും യാത്രക്കാർക്ക് ഗുണമാവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications