കാടിന് നടുവിലൂടെ ഒരു കിടിലൻ യാത്ര; സഞ്ചാരികളുടെ ഇഷ്ടയിടത്തേക്ക് പോകാം ആനവണ്ടിയിൽ
കോഴിക്കോട്: യാത്രികരേ ഈ മാസത്തെ യാത്രകലണ്ടർ തയ്യാറാക്കിയോ? ഇല്ലെങ്കിൽ ഇതാ ഒരു ചെലവ് കുറഞ്ഞ പാക്കേജ്. തുഷാരഗിരി വെള്ളച്ചാട്ടവും വയനാട്ടിലെ തൊള്ളായിരം കണ്ടിയുമാണ് പാക്കേജിൽ കാണാനാവുക. കെ എസ് ആർ ടി സിയുടെ കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ആണ് യാത്ര അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി അറിയാം
കോഴിക്കോട് ജില്ലയിലുള്ള തുഷാരഗിരി വെള്ളച്ചാട്ടം യാത്രികർ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ്. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്നു വിളിക്കുന്നത്.

ഏറ്റവും മുകളില്‍ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് തുഷാരഗിരിയെന്ന പേര് കൊണ്ട് അർത്ഥമാക്കുന്നത്. മൂന്നു വെള്ളച്ചാട്ടങ്ങളുടെയും അടുത്ത് നടന്നെത്തണമെങ്കിൽ അൽപം പാടാണ് കേട്ടോ, എന്തായാലും വെള്ളച്ചാട്ടം മതിയാവോളം കണ്ട് മടങ്ങാനുള്ള സൗകര്യം കെ എസ് ആർ ടി സി പാക്കേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിൽ എവിടെ പോയാലും കാഴ്ചകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിൽ തന്നെ സാഹസികതയും പ്രകൃതി സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് 900 കണ്ടി.മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10കിലോമീറ്റർ പോയാൽ തൊള്ളായിരം കണ്ടിയിലേക്കുള്ള വഴിയിലെത്താം. കാടിന് നടുവിലൂടെയുള്ള ഒരു കിടിലൻ യാത്ര തന്നെയാണ് 900 കണ്ടി സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. മഴയും കോടമഞ്ഞുമൊക്കെയാണെങ്കിൽ പിന്നെ ഇവിടുത്തെ കാഴ്ചകൾ വേറെ ലെവലാണ്. ഇരുവശങ്ങളിലും ഏലവും കാപ്പിയുമൊക്കെ വിളഞ്ഞു നിൽക്കുന്ന ഒട്ടേറെ കൃഷിയിടങ്ങളും യാത്രക്കിടയിൽ കാണാനാകും. ചെറിയ വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളുമെല്ലാം യാത്രയ്ക്കിടെ കാണാനാകും. വെറും യാത്രമല്ല കേട്ടോ, ഓഫ് റോഡ് കഴിഞ്ഞാൽ ഇവിടെ ക്യാമ്പ് ചെയ്യാൻ സാധിക്കും. മാത്രമല്ല ഗ്ലാസ് ബ്രിഡ്ജ് കാഴ്ചയും ആവോളം ആസ്വദിക്കാം.
നവംബർ 19 നാണ് യാത്ര. രാവിലെ 6 മണിക്കാണ് ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടുക. ഭക്ഷണമടക്കം 1240 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.
മൊബൈൽ: 9544477954, 9846100728. രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയങ്ങളിൽ വിളിച്ച് ബുക്ക് ചെയ്യാം












Click it and Unblock the Notifications