ഗഗൻയാൻ തുടർ ദൗത്യങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കും ; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
തിരുവനന്തപുരം: ഗഗൻയാന്റെ തുടർയാത്രകളിൽ സ്ത്രീകളെ ഉൾക്കൊള്ളിക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. യുദ്ധ വിമാന പലിശീലകരെയും ബഹിരാകാശ ശാസ്ത്രജ്ഞരെയും ആണ് ബഹിരാകാശയാത്രക്കാരായി തിരഞ്ഞെടുക്കാറുള്ളത്. ഇത് സംബന്ധിച്ച് ഇനി വരുന്ന ഗഗൻയാൻ യാത്രകളിൽ വനിതാ യാത്രക്കാരെ പങ്കെടുപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് ആധികാരികത നൽകുന്നതാണ് ഇപ്പോഴത്തെ ഐ എസ് ആർ ഒ ചെയർമാന്റെ പ്രഖ്യാപനം.
നിലവിൽ അടുത്ത ദൗത്യത്തിനായി ഒരു സംഘം തയ്യാറാക്കുന്നുണ്ടെന്നും ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പെയ്‌സ് ഫ്ലൈറ്റ് സെന്ററിൽ ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാരും ബഹിരാകാശശാസ്ത്രജ്ഞരും ഉൾപ്പെടുന്ന നാലുയാത്രക്കാർ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണെന്നും എസ്. സോമനാഥ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇന്ത്യയിൽ കുറച്ച് വനിതാ ബഹിരാകാശ ശാസ്ത്രജ്ഞർ ഉണ്ട്. എന്നാൽ യുദ്ധവിമാനപരിശീലകരിൽ വനിതകളില്ല. ഇത്തരത്തിൽ ഭാവിയിൽ ഈ മേഖലയിലേക്ക് കൂടി സ്ത്രീകൾ എത്തിച്ചേരുന്നതോടെ ഗഗൻയാൻ തുടർപദ്ധതികളിൽ അംഗങ്ങളാക്കാനാണ് ഐ എസ് ആർ ഒയുടെ തീരുമാനമെന്ന് എസ് സോമനാഥ് പറഞ്ഞു.
അതേ സമയം ഗദൻയാന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ ഒരു സ്ത്രീ രൂപത്തിലുള്ള റോബോട്ടാണ് യാതയിലുണ്ടാകുക. 'വ്യോമമിത്ര' എന്ന സ്ത്രീ രൂപത്തിലുള്ള റോബോട്ടിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. മനുഷ്യർ ബഹിരാകാശത്തേക്ക് പറക്കുന്നതിന് മുൻപുള്ള പരീക്ഷണ ഘട്ടമായാണ് റോബോട്ടിനെ അയക്കുന്നത്.
പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കി ഗഗൻയാൻ ദൗത്യം അടുത്തവർഷം വിക്ഷേപിക്കാനാകുമെന്നാണ് ഐ എസ് ആർ ഒയുടെ പ്രതീക്ഷ. ഭൂമിയിൽ നിന്ന് 400 കിലോ മീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിൽ മനുഷ്യരെ എത്തിച്ച് സാഹചര്യങ്ങൾ നിരീക്ഷിച്ച് തിരിച്ചെത്തിക്കുക എന്നുള്ളതാണ് ഗഗൻയാന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള ആദ്യ ഘട്ടമെന്ന പരീക്ഷണമെന്ന നിലയ്ക്കാണ് കഴിഞ്ഞ ദിവസം ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം നടന്നത്. ഇത് വിജയിച്ചതോടെ രാജ്യവും ഐ എസ് ആർ ഒയും വലിയ പ്രതീക്ഷയിലാണ്.












Click it and Unblock the Notifications