ഗള്‍ഫ് രാജ്യങ്ങളെ തല്ലിച്ചു; നടുക്ക് നിന്ന് ചോര കുടിക്കുന്ന അമേരിക്ക അട്ട, രഹസ്യങ്ങള്‍ പുറത്ത്!!
കച്ചവട താല്‍പ്പര്യം മാത്രമാണ് അമേരിക്കക്കുള്ളതെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ വിദ്വേഷത്തിന്റെയും പകയുടെയും നാളുകളാണ് വന്നിരിക്കുന്നത്. അതാകട്ടെ ഇന്ത്യാക്കാരടക്കമുള്ള വിദേശികള്‍ക്ക് ആശങ്ക വര്‍ധിപ
ദോഹ: അമേരിക്കയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗള്‍ഫിലെ മൂന്ന് പ്രബല രാജ്യങ്ങള്‍ ഖത്തറിനെതിരേ നടപടി സ്വീകരിച്ചത്. കാരണം തീവ്രവാദവും പറഞ്ഞു. ആഗോള തീവ്രവാദത്തിനെതിരേ കച്ചകെട്ടിയിറങ്ങിയ അമേരിക്ക പക്ഷേ, ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം തല്ലിക്കുകയാണ് ചെയ്യുന്നത്.
അവര്‍ നടത്തുന്ന ഓരോ നീക്കങ്ങളും നിരീക്ഷിച്ചാല്‍ ഒളിയജണ്ടകള്‍ വ്യക്തമാകും. ഇന്ന് അമേരിക്കയുടെ രഹസ്യനീക്കങ്ങളെല്ലാം പുറത്തായിരിക്കുന്നു. കാരണം അവര്‍ സൗദിയുമായി ആയുധ കരാറില്‍ ഒപ്പിട്ടതിന് പിന്നാലെ ഖത്തറുമായും ആയുധകരാറില്‍ ഒപ്പുവച്ചിരിക്കുന്നു.
വാണിജ്യമാണ് അമേരിക്കയുടെ താല്‍പ്പര്യം
ഒരേ സമയം കൂടെയുണ്ടെന്ന് ബോധിപ്പിക്കുകയും മറുഭാഗത്ത് തമ്മില്‍ തല്ലിപ്പിക്കുയും ചെയ്യുന്ന തന്ത്രം. വാണിജ്യമാണ് അമേരിക്കയുടെ താല്‍പ്പര്യം. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും പോകുന്നത് അമേരിക്കയിലേക്കാണ്.
സൗദിയുമായി 11000 കോടിയുടെ കരാര്‍
കഴിഞ്ഞ മാസം റിയാദിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയുമായി 30000 കോടി ഡോളറിന്റെ കരാറാണ് ധാരണയിലെത്തിയത്. ഇതില്‍ 11000 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. അമേരിക്കയില്‍ നിക്ഷേപിക്കാമെന്ന് സൗദി ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
ഇരട്ട നിലപാട് സ്വീകരിച്ചു
സിറിയയിലും ഇറാഖിലും മറ്റും സൗദി അറേബ്യ വിമതര്‍ക്ക് ആയുധം നല്‍കുന്നുവെന്നും സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ആരോപിക്കുന്ന അമേരിക്ക തന്നെയാണ് സൗദിക്ക് കോടികളുടെ ആയുധങ്ങള്‍ കൈമാറുന്നത്. ഖത്തറുമായി പ്രശ്‌നമുണ്ടായപ്പോള്‍ അമേരിക്ക ഇരട്ട നിലപാടാണ് എടുത്തത്.
ഖത്തറിനെ എതിര്‍ത്തു, ഇപ്പോള്‍ ആയുധങ്ങള്‍ നല്‍കുന്നു
ട്രംപ് സൗദിക്കൊപ്പം ചേര്‍ന്നു. വിദേശകാര്യ വകുപ്പും പെന്റഗണുമാകട്ടെ ഖത്തറിനൊപ്പവും നിന്നു. ഖത്തറിനെ അനുകൂലിക്കാന്‍ ഇതുവരെ ട്രംപ് തയ്യാറായിട്ടില്ല. സൗദിയുടെത് ഭീകരവിരുദ്ധ നടപടിയുടെ ഭാഗമാണെന്ന് ട്രംപ് പറയുന്നു. എന്നാല്‍ അമേരിക്ക ഖത്തറുമായും ആയുധ കരാര്‍ ഒപ്പുവച്ചിരിക്കുകയാണ്.
ഖത്തറിന്റെ ആയുധം ഭീകരര്‍ക്ക് കിട്ടില്ലേ?
ഒരു ഭാഗത്ത് ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു അമേരിക്കയുടെ ആരോപണം. സൗദിയും യുഎഇയും ബഹ്‌റൈനും ഈ ആരോപണം ഉന്നയിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റും അക്കാര്യം ശരിവച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഖത്തറുമായി 1200 കോടിയുടെ സൈനിക കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
സൈനിക താവളവും യുദ്ധക്കപ്പലും
ഖത്തര്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നുവെന്നാണ് അമേരിക്ക കഴിഞ്ഞ ദിവസം വരെ ആരോപിച്ചിരുന്നത്. എന്നാല്‍ അതേ അമേരിക്ക ഇപ്പോള്‍ ഖത്തറിന് ആയുധങ്ങള്‍ നല്‍കാന്‍ തയ്യാറായിരിക്കുന്നു. മാത്രമല്ല, അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണുതാനും.
ഖത്തറിനും സൗദിക്കും ആയുധങ്ങള്‍
ഒരു ഭാഗത്ത് സൗദിയെ പിന്തുണച്ച് ഖത്തറിന് ആയുധങ്ങള്‍ നല്‍കുക. മറുഭാഗത്ത് ഇറാനെയും ഖത്തറിനെയും കാണിച്ച് സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കുക. രണ്ടിലും നേട്ടം അമേരിക്കക്കാണ്. അവരുടെ കോടികളുടെ ആയുധങ്ങള്‍ അറബ് രാജ്യങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്.
ആശങ്കയുടെ നാളുകള്‍
കച്ചവട താല്‍പ്പര്യം മാത്രമാണ് അമേരിക്കക്കുള്ളതെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ വിദ്വേഷത്തിന്റെയും പകയുടെയും നാളുകളാണ് വന്നിരിക്കുന്നത്. അതാകട്ടെ ഇന്ത്യാക്കാരടക്കമുള്ള ലക്ഷക്കണക്കിന് വിദേശികള്‍ക്ക് അറബ് ലോകത്ത് ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്. ഖത്തര്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് നാവിക സൈനിക പരിശീലനത്തിനും അമേരിക്ക തയ്യാറായിട്ടുണ്ട്.
സേനാ കപ്പലുകള്‍ ദോഹയില്‍
ഈ പ്രതിസന്ധി തുടരവെയാണ് അമേരിക്കയുടെ രണ്ട് നാവിക സേനാ കപ്പലുകള്‍ ഇന്ന് ഖത്തറിലെത്തിയിരിക്കുന്നത്. ഇത് സൗദിയുടെയും യുഎഇയുടെയും ആശങ്ക വര്‍ധിപ്പിക്കുന്ന നടപടിയാണ്. ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം തല്ലിച്ച് നടുക്ക് നിന്ന് ചോര കുടിക്കുന്ന തന്ത്രമാണ് അമേരിക്ക നടത്തുന്നതെന്ന് പറയേണ്ടി വരുന്നത് അവിടെയാണ്.
അമേരിക്കന്‍ പോര്‍വിമാനങ്ങള്‍
സൗദിയെയും യുഎഇയെയും സംബന്ധിച്ചിടത്തോളം വളരെ ചെറിയ സൈന്യമാണ് ഖത്തറിന്റെത്. എന്നാല്‍ ഖത്തറില്‍ അമേരിക്ക 11000 സൈനികരെ തമ്പടിച്ച് നിര്‍ത്തിയിട്ടുണ്ട്. ഖത്തറിന് അതൊരു അഹങ്കാരവുമാണ്. ഈ താവളത്തില്‍ നിന്നായിരുന്നു ഇറാഖിലും സിറിയയിലും ആക്രമണം നടത്താന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ പുറപ്പെട്ടിരുന്നത്. പുതിയ കരാറിലൂടെ അമേരിക്ക ഖത്തറിന് നല്‍കുന്നത് 36 യുദ്ധവിമാനങ്ങളാണ്.